Monday, July 22, 2013

Reading manners

പാരായണ മര്യാദകൾ 
ഇതര ഗ്രന്ഥങ്ങളെപ്പോലെ കണക്കാക്കാവുന്ന ഒന്നല്ല, വിശുദ്ധ ഖുർആൻ. ഒരു ഗ്രന്ഥത്തിലെ ഉളളടക്കം ശരിക്കു ഗ്രഹിക്കുകയും, അത്‌ മനഃപാഠമാക്കുകയും ചെയ്തു കഴിഞ്ഞാൽ, പിന്നീടത്‌ വായിക്കുന്നതിൽ വലിയ പ്രയോജനമൊന്നുമില്ല. കവിഞ്ഞപക്ഷം, മറന്നുപോകാതിരിക്കുവാനായി ഇടക്ക്‌ ഓരോന്നു നോക്കേണ്ടിവരുമെന്നു മാത്രം. ഖുർആൻ അല്ലാഹുവിന്റെ വചനമാണ്‌. അത്‌ വായിക്കുന്നത്‌ തന്നെ ഒരു പുണ്യകർമ്മമാണ്‌. അതിലെ വിജ്ഞാനങ്ങൾക്ക്‌ ഒടുക്കമില്ല. ഓരോ പ്രാവശ്യം വായിക്കുമ്പോഴും മുമ്പു കാണാത്ത പല വിജ്ഞാനങ്ങളും, തത്വങ്ങളും പുത്തനായി അതിൽനിന്നു ലഭിച്ചുകൊണ്ടിരിക്കും. വിശ്വാസദാർഢ്യവും, മാനസിക പരിവർത്തനവും വർദ്ധിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലും കാരുണ്യത്തിലുമുളള ആവേശവും, ആഗ്രഹവും അവന്റെ ശിക്ഷയേയും കോപത്തേയും കുറിച്ചുളള ഭയവും അത്‌ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. അതിലെ ദൃഷ്ടാന്തങ്ങൾ കൂടുതൽ സ്പഷ്ടമായിക്കൊണ്ടിരിക്കും. ആശ്ചര്യങ്ങൾ കൂടുതലായിക്കൊണ്ടിരിക്കും. ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:-الترمذى والبيهقى وفضل كلام الله على سائر الكلام كفضل الله على خلقه (അല്ലാഹുവിന്റെ വചനത്തിന്‌ ഇതര വചനങ്ങളെ അപേക്ഷിച്ചുളള ശ്രേഷ്ഠത, അല്ലാഹുവിന്‌ അവന്റെ സൃഷ്ടികളെ അപേക്ഷിച്ചുളള ശ്രഷ്ഠത പോലെയാകുന്നു.) ഇതാണ്‌ ഖുർആനും, ഇതര വചനങ്ങളും തമ്മിലുളള താരതമ്യത്തിന്റെ ചുരുക്കം. അതുകൊണ്ട്‌ ഖുർആൻ പാരായണം ചെയ്യുമ്പോൾ പല മര്യാദകളും പ്രത്യേകം അനുഷ്ഠിക്കേണ്ടതുണ്ട്‌. അതർഹിക്കുന്ന തരത്തിലുളള ബഹുമാനത്തോടും, അച്ചടക്കത്തോടും കൂടി ആയിരിക്കേണ്ടതുമുണ്ട്‌.
‘അഊദും ബിസ്മിയും’ ( التعون والبسملة) കൊണ്ടായിരിക്കണം ഖുർആൻ പാരായണമാരംഭിക്കുന്നത്‌. ശപിക്കപ്പെട്ട പിശാചിൽനിന്ന്‌ അല്ലാഹുവിനോട്‌ ശരണം തേടുന്നതിനാണ്‌ ‘അഊദു’ എന്ന്‌ പറയുന്നത്‌. فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ ﴿٩٨﴾ (നീ ഖുർആൻ പാരായണം ചെയ്യുന്നതായാൽ ആട്ടപ്പെട്ട-ശപിക്കപ്പെട്ട-പിശാചിൽനിന്ന്‌ അല്ലാഹുവിൽ ശരണം തേടിക്കൊളളുക.) എന്ന്‌ അല്ലാഹു പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ തിരുനാമത്തിൽ ആരംഭിക്കുന്നതിനാണ്‌, ‘ബിസ്മി’ എന്ന്‌ പറയുന്നത്‌. ഒന്നാമതായി അവതരിച്ച ഖുർആൻ വചനം തന്നെ, അല്ലാഹുവിന്റെ നാമത്തിൽ പാരായണം ചെയ്യണമെന്ന്‌ കൽപിക്കുന്നതായിരുന്നുവല്ലോ. ഖുർആൻ എന്ന്‌ മാത്രമല്ല, ഏതൊരു നല്ല കാര്യവും ആരംഭിക്കുമ്പോൾ ബിസ്മി ചൊല്ലണമെന്ന്‌ ഹദീസുകളിൽ വ്യക്തമാണ്‌. ‘അഊദി’ ന്റെയും ‘ബിസ്മി’ യുടെയും പൂർണ്ണരൂപം എല്ലാവർക്കും അറിയാമല്ലോ.
കുറേ വായിച്ചു തീർക്കുകയെന്ന നിലക്ക്‌ ഖുർആൻ പാരായണം ചെയ്യരുത്‌. വായിക്കുന്ന ഭാഗം ഉന്മേഷത്തോടും ഹൃദയ സാന്നിദ്ധ്യത്തോടും കൂടി വായിക്കണം. اقرؤوا القرآن ما ائتلفت عليه قلوبكم فإذا اختلفتم فقوموا عنه-متفق عليه­ (നിങ്ങളുടെ ഹൃദയങ്ങൾക്ക്‌ ഖുർആനുമായി ഇണക്കമുളളപ്പോൾ നിങ്ങളത്‌ ഓതിക്കൊളളുവിൻ. നിങ്ങൾക്ക്‌ ഇണക്കക്കേടുണ്ടാകുമ്പോൾ നിങ്ങൾ മതിയാക്കി എഴുന്നേറ്റുപോയിക്കൊളളുവിൻ.) എന്നാണ്‌ നബി (സ) ഉപദേശിക്കുന്നത്‌.
ഉച്ചാരണവും ശബ്ദവും, എടുപ്പും വെപ്പും, നീട്ടലും മണിക്കലും തുടങ്ങിയ (الخروج والصوت ابتداء والوقف والمد غيرها) തെല്ലാം കഴിയുന്നത്ര നല്ല നിലയിലും, അതതിന്റെ പ്രത്യേക സ്വഭാവങ്ങളോടുകൂടിയും ആയിരിക്കേണ്ടതുണ്ട്‌. ഈ വിഷയകമായും പല ഹദീസുകൾ കാണാവുന്നതാകുന്നു. ഒരു ഹദീസിൽ നബി (സ) പറയുന്നു:  مَا أَذِنَ اللَّهُ لِشَيْءٍ مَا أَذِنَ لِنَبِيٍّ حَسَنِ الصَّوْتِ ، يَتَغَنَّى بِالْقُرْآنِ يَجْهَرُ بِهِ-متفق عليه (സാരം: ശബ്ദഭംഗിയുളള പ്രവാചകന്‌ ഖുർആൻ ഉറക്കെ ഓതുവാൻ സമ്മതം നൽകിയിട്ടുളളത്ര മറ്റൊന്നിനും-മറ്റൊന്നും ഓതുന്നതിന്‌-അല്ലാഹു സമ്മതം കൊടുത്തിട്ടില്ല.)
ഖുർആൻ ശബ്ദം നന്നാക്കി ഉറക്കെ ഓതുന്നത്‌ വളരെ നല്ലതാണെന്ന്‌ താൽപര്യം. മറ്റൊരു ഹദീസിൽ തിരുമേനി പറയുന്നു:-احمد وابوداود وابنماجة زينوا القرأن باصواتكم (നിങ്ങളുടെ ശബ്ദങ്ങൾകൊണ്ട്‌ ഖുർആനെ അലങ്കരിക്കുവിൻ.)
വേറൊരു വചനം ഇപ്രകാരമാകുന്നു. ليس منا من لم يتغن بالقرأن-البخارى (ഖുർആൻ മണിച്ച്‌ ഓതാത്തവൻ നമ്മിൽ പെട്ടവനല്ല.) രാഗാത്മകമാക്കുക എന്നല്ല, ശബ്ദം നന്നാക്കി ഉച്ചത്തിൽ ഭംഗിയായി ഓതുകയെന്നത്രെ മണിച്ചോതുക എന്നു പറഞ്ഞതിന്റെ വിവക്ഷ. വേറെ പല ഹദീസുകളിൽനിന്നും ഇത്‌ മനസ്സിലാക്കാവുന്നതാണ്‌.
നബി (സ) യുടെ ഓത്ത്‌ എപ്രകാരമായിരുന്നുവെന്ന്‌ ചോദിക്കപ്പെട്ടപ്പോൾ അനസ്‌ (റ) പറഞ്ഞ മറുപടി كانت مدامدا (അത്‌, നീട്ടിനീട്ടികൊണ്ടായിരുന്നു) എന്നായിരുന്നു. തുടർന്നുകൊണ്ട്‌ അദ്ദേഹം ‘ബിസ്മി’ ഓതിക്കേൾപ്പിച്ചുകൊടുത്തു. അതിൽ ‘ബിസ്മില്ലാഹി’ എന്നും, ‘അർ-റഹ്മാനി’ എന്നും, ‘അർ-റഹീം’ എന്നും പ്രത്യേകം പ്രത്യേകം നീട്ടിക്കൊണ്ടാണ്‌ ഓതിക്കൊടുത്തത്‌. ഈ സംഭവം ബുഖാരി (റ) ഉദ്ധരിച്ചതാകുന്നു. ഉമ്മു സലമഃ (റ) യോട്‌ അതിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ അവർ ഓരോ അക്ഷരവും വ്യക്തമായി ഉച്ചരിച്ചുകൊണ്ട്‌ ഓതിക്കൊടുക്കുകയാണ്‌ ചെയ്തത്‌. ഇത്‌ തിർമദീ, അബൂദാവൂദ്‌, നസാഈ(റ) എന്നിവർ ഉദ്ധരിച്ചിരിക്കുന്നു. ഒരിക്കൽ ഇശാ (عشاء) നമസ്ക്കാരത്തിൽ നബി (സ) ‘വത്തീനി’ സൂറത്ത്‌ ( والتين) ഓതിയതിനെക്കുറിച്ച്‌ ബറാഉ‍്‌ (റ) പറഞ്ഞതു ഇപ്രകാരമാകുന്നു: ما سمعت احدا احسن صوتا منه-متفق عليه (തിരുമേനിയേക്കാൾ ശബ്ദംനല്ല ഒരാളെ ഞാൻ കേട്ടിട്ടില്ല.) മണിച്ചോതുക എന്നും, ശബ്ദം നന്നാക്കുക എന്നും പറഞ്ഞതിന്റെ ഉദ്ദേശ്യം ഇതിൽനിന്നെല്ലാം മനസ്സിലാക്കാമല്ലോ.
ശബ്ദം നന്നാക്കുന്നതോടൊപ്പം, വിനോദരസം പ്രദർശിപ്പിക്കുന്ന പ്രതീതി ഉളവാകാത്തതും, ഭക്തിബഹുമാനം പ്രകടമാക്കുന്ന തരത്തിലുളളതുമായിരിക്കണം വായന. ഖുർആനെ സംബന്ധിച്ചിടത്തോളം, ഏറ്റവും നല്ല ശബ്ദമുളളവനും, ഏറ്റവും നല്ല വായനക്കാരനും എങ്ങിനെയുളളവനായിരിക്കും? ( أى الناس احسن صوتا للقرأن واحسن قراءة) എന്നു നബി (സ)യോട്‌ ചോദിക്കപ്പെടുകയുണ്ടായെന്നും, അപ്പോൾ തിരുമേനി ഇപ്രകാരം മറുപടി പറഞ്ഞുവെന്നും ത്വാഊസ്‌ (റ) പറയുന്നു من اذا سمعته يقرأ اريت انه يخشى الله-الدارمى(ഏതൊരുവൻ ഓതുന്നത്‌ കേട്ടാൽ, അവൻ അല്ലാഹുവിനെ ഭയപ്പെടുന്നു‍െണ്ടന്ന്‌ നിനക്ക്‌ തോന്നുന്നുവോ അങ്ങിനെയുളളവനാണ്‌.) ത്വല്ഖ്‌ (റ) അപ്രകാരമുളള ആളായിരുന്നുവെന്നും ത്വാഊസ്‌ (റ) പ്രസ്താവിച്ചിരിക്കുന്നു: [ത്വല്ഖ്‌ (طلق رض) സഹാബിയും, ത്വാഊസ്‌ طاعوس رح) താബിഈയും ആകുന്നു.] ഖുർആൻ മനഃപാഠമാക്കിയ ആളുകളും സാധാരണ പാരായണവേളയിൽ മുഷഫ്‌ നോക്കി ഓതുന്നതാണ്‌ ഉത്തമം.
ധൃതിയോടുകൂടിയും ഉച്ചാരണ ശുദ്ധി കൂടാതെയും ഖുർആൻ ഉരുവിടുന്നത്‌ ഒട്ടും നന്നല്ല. അത്‌ ഖുർആനോടുളള ഒരു അനാദരവുകൂടിയാണ്‌ ഖുർആൻ ധൃതിപ്പെട്ട്‌ ഓതരുതെന്ന്‌ അല്ലാഹു അവന്റെ റസൂലിനോടുതന്നെ വിരോധിച്ചിട്ടുളളത്‌ സൂറത്ത്‌ ത്വാഹാ : 114 ലും മറ്റും കാണാവുന്നതാകുന്നു. അല്ലാഹുവിന്റെ രക്ഷാശിക്ഷകളെപ്പറ്റി വിവരിക്കുന്ന സന്ദർഭങ്ങളിൽ, ഓത്ത്‌ നിറുത്തി കാരുണ്യത്തിനുവേണ്ടി അപേക്ഷിക്കുകയും, ശിക്ഷയിൽനിന്ന്‌ രക്ഷക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്‌. സന്ദർഭത്തിനൊത്ത പ്രതികരണവും ഹൃദയത്തിൽ സംജാതമാകേണ്ടതുണ്ട്‌. സുജൂദ്‌ ചെയ്യേണ്ടുന്ന ആയത്തുകൾ ഓതുമ്പോൾ സുജൂദ്‌ ചെയ്യുകയുംവേണം അല്ലാഹുവിന്ന്‌ സുജൂദ്‌ (സാഷ്ടാംഗ നമസ്ക്കാരം ചെയ്‌വാൻ പ്രേരിപ്പിക്കുന്ന ചില ആയത്തുകൾ ഓതുമ്പോൾ ഓതുന്നവരും, കേൾക്കുന്നവരും ഓരോ സുജൂദ്‌ ചെയ്യേണ്ടതു‍െണ്ടന്ന്‌ നബി (സ) യുടെ സുന്നത്തിനാൽ സ്ഥാപിതമായിട്ടുള്ളതാണ്‌. ഇങ്ങിനെയുള്ള ആയത്തുകളുടെ അവസാനത്തിൽ سجود التلاوت(ഓത്തിന്റെ സുജൂദ്‌) എന്നു മുഷഫുകളിൽ അടയാളപ്പെടുത്തീട്ടുള്ളതുകൊണ്ട്‌ അവയുടെ സ്ഥാനങ്ങൾ ആർക്കും മനസ്സിലാക്കുവാൻ പ്രയാസമില്ല. അതതു സ്ഥാനങ്ങളിൽവെച്ച്‌ യാഥേചിതം നാം അവയെപ്പറ്റി ഉണർത്തുന്നതുമാണ്‌. ഇൻഷാ അല്ലാഹ്
പകലത്തെക്കാൾ രാത്രിയിലും, മറ്റവസരങ്ങളെക്കാൾ നമസ്ക്കാരത്തിലും, പ്രഭാതവേളയിലും മനസ്സാന്നിദ്ധ്യം കൂടുതൽ ലഭിക്കുന്നതാകുന്നു. സൂറ: മുസ്‌-സമ്മിലിൽ ഖുർആൻ സാവകാശം ഓതാനായി അല്ലാഹു കൽപിച്ചിരിക്കുന്നു.
വൃത്തിയോടുകൂടിയും, മാന്യവും ശുദ്ധവുമായ സ്ഥലത്തുവെച്ചും ആയിരിക്കുക, വുൾവു (ചെറിയശുദ്ധി)വോടുകൂടിയായിരിക്കുക മുതലായവയും ഖുർആൻ പാരായണ മര്യാദകളിൽ പെട്ടതാകുന്നു. വലിയ അശുദ്ധി (ജനാബത്ത്‌) ഉള്ളവർക്ക്‌ ഖുർആൻ പാരായണവും, നമസ്കാരവും പാടില്ലെന്ന്‌ വിരോധിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഖുർആനല്ലാത്ത ദിക്ര് (ദൈവകീർത്തനം), ദുആ (പ്രാർത്ഥന) മുതലായവ നടത്താവുന്നതുമാണ്‌. ഇവയെല്ലാം തന്നെ ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ടായിരിക്കുന്നതാണ്‌ കൂടുതൽ നല്ലത്‌. വുൾവു കൂടാതെ മുഷഫ്‌ എടുക്കുന്ന കാര്യത്തിൽ പണ്ഡിതൻമാർക്കിടയിൽ രണ്ടഭിപ്രായമാണുളളത്‌. മുഷഫു എടുക്കുവാൻ വ്വളു നിർബന്ധമാണെന്നാണ്‌ പലരുടേയും പക്ഷം. മറ്റൊരു പക്ഷം നിർബന്ധമില്ലെന്നുമാകുന്നു. നിർബന്ധമാണെന്നുളളതിന്‌ മതിയായ തെളിവുകളൊന്നുമില്ല. എങ്കിലും വുൾവുവോടുകൂടി ആയിരിക്കുന്നതാണ്‌ ഉത്തമമെന്നതിൽ സംശയമില്ല. അത്രയുമല്ല, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം കഴിയുന്നത്ര എല്ലാ സമയത്തും വുൾവുവോടുകൂടിയിരിക്കുക എന്നുളളത്‌ വളരെ നല്ലകാര്യമാകുന്നുവെന്ന്‌ നബി (സ) യുടെ സുന്നത്തിനാൽ സ്ഥാപിതമായതാകുന്നു.
 അശുദ്ധമായ സ്ഥലങ്ങളിലോ, നിന്ദ്യമായ സ്ഥാനങ്ങളിലോ മുഷഫ്‌ വെക്കുന്നതും സൂക്ഷിക്കേണ്ടതുണ്ട്‌. ശത്രുക്കൾ ഖുർആനെ അവഹേളിക്കുവാൻ സംഗതിവരുന്നപക്ഷം, മുഷഫ്‌ ശത്രുനാട്ടിലേക്ക്‌ കൊണ്ട്‌ പോകരുതെന്ന്‌ ഹദീസിൽ പ്രത്യേകം വിരോധിച്ചിരിക്കുന്നു. ഖുർആന്റെ സിദ്ധാന്തങ്ങളും, തത്വങ്ങളും മാത്രമല്ല അതെഴുതിയ ഏടും ബഹുമാനിക്കപ്പെടേണ്ടതു‍െണ്ടന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നു. ബഹുമാന്യനായ ഒരാളുടെ എഴുത്തുപോലും നിന്ദിക്കപ്പെടുന്നത്‌ ഒരു അപരാധമായിക്കരുതപ്പെടുന്ന സ്ഥിതിക്ക്‌ അല്ലാഹുവിന്റെ ഗ്രന്ഥത്തെ അനാദരിക്കുന്നതിനെപ്പറ്റി പറയേണ്ടതു‍േണ്ടാ?! ഇത്തരം സംഗതികളിൽ ഇന്നു പൊതുവെ ഒരു അലസ നയമാണുളളത്‌ എന്നു പറയേണ്ടിയിരിക്കുന്നു. വർത്തമാനപത്രങ്ങളുടെ കഷ്ണങ്ങളെന്നപോലെ, ഖുർആനോ നബിവചനങ്ങളോ എഴുതിയ കഷ്ണങ്ങളും പലരും പുറത്തെറിയുവാൻ മടിക്കാറില്ല. താരതമ്യേന ‘പുരോഗമനവാദി’കളിലാണ്‌ ഈ വക കാര്യങ്ങൾ കൂടുതൽ കാണപ്പെടുക. ഹൃദത്തിൽ ഖുർആനോട്‌ യഥാർത്ഥമായ സ്നേഹബഹുമാനം ഉള്ളവർ ഒരിക്കലും അതു ചെയ്കയില്ല. ഖുർആന്റെ സിദ്ധാന്തങ്ങളെക്കുറിച്ച്‌ പ്രസംഗിക്കുന്നതുകൊണ്ട്‌ മാത്രം അതിനോടുളള കടപ്പാടുകൾ തീർന്നുവെന്നോ, അതിനെ ബഹുമാനിച്ചൂവെന്നോ പറഞ്ഞുകൂടാ. അനുസരണക്കേടിനെക്കാൾ വമ്പിച്ച അപരാധമാണ്‌ അനാദരിക്കലും അപമാനിക്കലും എന്നോർക്കേണ്ടതുണ്ട്‌. സൂ: ഹജ്ജിൽ അല്ലാഹു പറയുന്നു: ‘ആരെങ്കിലും അല്ലാഹുവിന്റെ പരിപാവന വസ്തുക്കളെ ബഹുമാനിക്കുന്നതായാൽ അത്‌ തന്റെ രക്ഷിതാവിങ്കൽ അവന്നു ഉത്തമമായിട്ടുളളതാണ്‌.’ (ഹജ്ജ്‌ 30) വീണ്ടും അതേ സൂറത്തിൽ പറയുന്നു: ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നതായാൽ, നിശ്ചയമായും അത്‌ ഹൃദയങ്ങളുടെ ഭക്തിയിൽനിന്നുളളതാണ്‌. (32) ഈ വചനം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. വിശുദ്ധ ഖുർആൻ അല്ലാഹു ബഹുമാനിച്ചിട്ടുളള പരിപാവനമായ മതചിഹ്നമാണെന്നുളളതിൽ സംശയമില്ലല്ലോ.
ശത്രുക്കളുടെ അവഹേളനത്തിനോ പരിഹാസത്തിനോ പാത്രമാകുമെന്ന്‌ കണ്ടാൽ ഖുർആനുംകൊണ്ട്‌ അവരുടെ അടുക്കലേക്ക്‌ പോകരുതെന്ന്‌ കൽപിക്കുന്ന ഒരു ഹദീസ്‌ ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുണ്ട്‌. ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്ഖലാനീ (റ) ‘ഫത്തഹുൽബാരി’യിലും, മുസ്ലിമിന്റെ വ്യാഖ്യാതാവായ ഇമാം നവവീ (റ) ‘ശറഹു മുസ്ലിമി’ലും ഈ ഹദീസിനെ വിശകലനം ചെയ്തു കാണാം. ഈ വിഷയത്തിൽ മുൻഗാമികളുടെ വ്യത്യസ്താഭിപ്രായങ്ങൾ ഉദ്ധരിച്ചു വിശദീകരിച്ചിട്ടുമുണ്ട്‌. ഹദീസിൽ ചൂണ്ടിക്കാട്ടിയ കാരണം-അവഹേളനവും പരിഹാസവും-ഇല്ലാത്തപ്പോൾ അതിനു വിരോധമില്ലെന്ന്‌ രണ്ടുപേരും വ്യക്തമാക്കിയിരിക്കുന്നു. അമുസ്ലിംകൾ ഖുർആൻ തൊടുന്നതിനെയും, അവർക്കു ഖുർആൻ പഠിപ്പിക്കുന്നതിനെയും, സംബന്ധിച്ചു ഇമാം അസ്ഖലാനീ (റ) ഒന്നിലധികം സ്ഥലത്ത്‌ സംസാരിച്ചിട്ടുണ്ട്‌. അതെല്ലാം ഉദ്ധരിക്കുവാൻ ഇവിടെ സൗകര്യമില്ല. അദ്ദേഹവും പ്രസ്താവിച്ചതിന്റെ രത്നച്ചുരുക്കം ഇതാണ്‌: ‘ഇമാമുകളിൽ ചിലർ പാടു‍െണ്ടന്നും, ചിലർ പാടില്ലെന്നും തീർത്തു പറഞ്ഞിരിക്കുന്നു. പാടുളള അവസരവും, പാടില്ലാത്ത അവസരവും വെബ്ധേറെ വിഭജിക്കുകയാണ്‌ മറ്റു ചിലർ ചെയ്തിരിക്കുന്നത്‌. എന്നാൽ, ഖുർആന്റെ നേരെ അവഹേളനത്തിനും കയ്യേറ്റത്തിനും ഇടവരികയില്ലെന്നും, ഖുർആൻ മുഖേന വല്ല നൻമയും അവരിൽ ഉണ്ടായേക്കാമെന്നും കാണുമ്പോൾ അതിന്‌ യാതൊരു വിരോധവുമില്ല.’ (ഫത്ഥുൽബാരി വാ: 1 പേ: 324, വാ: 6പേ: 81, 161, ശറഹ്‌ മുസ്ലിം വാ: 2 പേ: 132)
ഖുർആനിലെ പദങ്ങളുടെയും, അക്ഷരങ്ങളുടെയും ഉച്ചാരണ മുറകൾ, അക്ഷരങ്ങൾ പരസ്പരം കൂട്ടിവായിക്കുമ്പോഴത്തെ സ്വരവ്യത്യാസങ്ങൾ, നീട്ടൽ, കുറുക്കൽ, മണിക്കൽ, എടുപ്പ്‌, വെപ്പ്‌, എന്നിങ്ങിനെയുളള പലതിനെയും ശാസ്ത്രീയമായ രീതിയിൽ വിവരിക്കുന്നതും, മുൻഗാമികളായ മഹാൻമാരിൽ നിന്ന്‌ മുഖാമുഖമായും നിവേദനമാർഗ്ഗേണയും അറിയപ്പെട്ടിട്ടുളള വായനാനിയമങ്ങൾ വിവരിക്കുന്നതുമായ പല ഗ്രന്ഥങ്ങളും പലരും രചിച്ചിട്ടുണ്ട്‌. ~علم القراءة والتجويد (ഖുർആൻ വായനയുടെയും നന്നായി വായിക്കുന്നതിന്റെയും ശാസ്ത്രം) എന്ന പേരിൽ ഒരു ഇസ്ലാമിക ശാസ്ത്ര വിഭാഗം തന്നെ നിലവിലുണ്ട്‌. അറബിഭാഷാ ഗ്രന്ഥങ്ങൾ വായിക്കുന്നതിൽ സാധാരണ ഗൗനിക്കേണ്ടതില്ലാത്ത എത്രയോ കാര്യങ്ങൾ ഖുർആൻ പാരായണത്തിൽ ഗൗനിക്കേണ്ടതായുണ്ട്‌. അവ നബി (സ) യിൽ നിന്ന്‌ സഹാബികളും, അവരിൽനിന്ന്‌ താബിഉകളും അവരിൽ നിന്ന്‌ പിൻഗാമികളുമായി കർണ്ണാകർണ്ണികയായി പഠിച്ചു വന്ന പാരമ്പര്യ വിജ്ഞാനങ്ങളത്രെ. ചുരുക്കിപ്പറയുന്നപക്ഷം, ഖുർആൻ പാരായണ നിയമങ്ങൾ ഒട്ടും അറിയാത്തവന്‌ ഖുർആൻ ശരിക്കു വായിക്കുവാൻ സാധിക്കുകയില്ല. ഗ്രന്ഥത്തിൽ നിന്ന്‌ മാത്രം പഠിച്ചാലും പോര, ഗുരുമുഖങ്ങളിൽനിന്ന്‌ തന്നെ നേരിൽ കേട്ടു മനസ്സിലാക്കിയെങ്കിൽ മാത്രമേ അവ വേണ്ടതുപോലെ പ്രയോഗത്തിൽ വരുത്തുവാൻ സാധിക്കുകയുളളു.
പരസഹായം കൂടാതെ ഒരു മലയാളി മലയാളത്തിൽ വിരചിതമായ ‘ഇംഗ്ളീഷ്‌’ ഭാഷാസഹായി’കളെ മാത്രം ആസ്പദമാക്കി ഇംഗ്ളീഷ്‌ പഠിച്ചാലുളളതുപോലെ, അല്ലെങ്കിൽ ഒരു ഇംഗ്ളീഷുകാരൻ, ഇംഗ്ളീഷിൽ രചിക്കപ്പെട്ട ‘മലയാള ഭാഷാ സഹായി’കളിൽനിന്ന്‌ മലയാളം പഠിച്ചാലുളളതുപോലെയായിരിക്കും ഗുരുസഹായം കൂടാതെ ഖുർആൻ വായന പഠിച്ചാലുളള അനുഭവം, സംഗീത രീതികൾ പുസ്തകത്തിൽനിന്ന്‌ മാത്രം പഠിച്ചു സംഗീതം പാടിയാലുളള കഥയും അങ്ങിനെത്തന്നെ. ഖുർആനാണെങ്കിൽ, സാധാരണ അറബിഗദ്യങ്ങളുടെ മാതിരിയോ, പദ്യങ്ങളുടെ മാതിരിയോ ഉളള ഒന്നല്ല. അതിന്ന്‌ അതിന്റേതായ ഒരു പ്രത്യേക സ്വഭാവമാണുളളത്‌. അതു കവിതയല്ല. എന്നാലതു സാധാരണ രീതിയിലുളള ഗദ്യവുമല്ല. ആകയാൽ അതിന്നു അതിന്റേതായ വായനാരീതിയും, വായനാനിയമവും ഉണ്ട്‌.
ഖുർആൻ വായന ശരിപ്പെടുത്തുന്ന വിഷയത്തിൽ അടുത്തകാലം വരെ-പണ്ഡിതൻമാരും പാമരൻമാരും അടക്കം-പിൽക്കാല മുസ്ലിംകൾ പൊതുവിൽ കുറെ അതിരുകവിഞ്ഞു പോയിരുന്നു. അതേസമയത്ത്‌ അതിന്റെ അർത്ഥവും ആശയവും പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതിൽ അവർ വളരെ അമാന്തം കാണിച്ചിരുന്നുവെന്നതും ഒരു പരമാർത്ഥമത്രെ. അവരുടെ ശ്രമം മുഴുക്കെ ഉച്ചാരണത്തിലും, വായനാശൈലിയിലും മാത്രം കേന്ദ്രീകരിക്കയാണ്‌ ചെയ്തത്‌. ഖുർആനോടുളള തങ്ങളുടെ കടമ അതോടെ അവസാനിച്ചുവെന്നും മിക്കവരും കരുതിവശായി. ഇന്ന്‌ കാര്യവിവരമുളള പണ്ഡിത?ാർ പലരും ഇതിനെതിരിൽ ശബ്ദം ഉയർത്തിയും സമരം നടത്തിയും കൊണ്ടിരിക്കുകയാണ്‌. തൽഫലമായി ഒട്ടൊക്കെ ആളുകൾക്ക്‌ ഖുർആൻ മനസ്സിലാക്കണമെന്ന ഒരു ബോധം ഉണ്ടായിത്തുടങ്ങിയിട്ടു‍െണ്ടന്ന്‌ പറയാം.
 الحمد لله നേരെമറിച്ച്‌ ഖുർആന്റെ അർത്ഥം അറിഞ്ഞാൽമതി-അതിന്റെ വായനയും പാരായണ കാര്യവും എങ്ങിനെയെങ്കിലും ആയിക്കൊളളട്ടെ - എന്നൊരു നിലപാടുകൂടി അതോടൊപ്പം പലരിലും പ്രകടമായിക്കാണുന്നു. ഖുർആൻ ഗ്രഹിക്കുവാനുളള താല്പര്യത്തിലും, പരിശ്രമത്തിലും സഹാബികൾ തുടങ്ങിയ മുൻഗാമികളെ കവച്ചുവെക്കുന്ന ഒരൊറ്റ വ്യക്തിയും ഇന്നില്ല. അതിന്റെ പാരായണ മുറകളിലും, വായന നന്നാക്കുന്നതിലും അവർ എത്രമാത്രം ശ്രദ്ധ പതിച്ചിരുന്നുവെന്ന്‌ മുകളിൽ വായിച്ച ഉദ്ധരണികളിൽ നിന്നും മറ്റും നല്ലപോലെ ഗ്രഹിക്കാമല്ലോ.
‘തജ്‌വീദി’ (നന്നാക്കി ഓതൽ) നെ സംബന്ധിച്ചിടത്തോളം ഒരു അവഗണനാനയം മാത്രമല്ല, അതൊരു പഴഞ്ചനും അനാവശ്യമാണെന്നുപോലും ഒരു ധാരണ ചിലരിൽ കടന്നുകൂടിയിട്ടുണ്ട്‌. വേറെയും എത്രയോ പ്രവാചകചര്യകളെ ഈ ‘പരിഷ്കരണവാദികൾ’ പഴഞ്ചനാക്കി പുറംതളളുക പതിവാണ്‌. അക്കൂട്ടത്തിൽ ഒന്നുമാത്രമാണിതും. പണ്ഡിതന്മാരെന്ന്‌ കരുതപ്പെടുന്ന പലരും ഇന്ന്‌ ഖുർആൻ വായിക്കുന്നത്‌ കേൾക്കുമ്പോൾ അത്ഭുതം തോന്നും. ഒരക്ഷരം മറ്റൊരക്ഷരമായി മാറുക, അർത്ഥവ്യത്യാസം വന്നേക്കുമാറ്‌ സ്ഥാനം തെറ്റി നിറുത്തുക(വഖ്ഫ്‌ ചെയ്യുക), നിറുത്തി വായിക്കൽ അത്യാവശ്യമായ സ്ഥാനങ്ങളിൽ കൂട്ടിവായിക്കുക തുടങ്ങിയ അബദ്ധങ്ങൾ പലതും അവർ നിർലജ്ജം ആവർത്തിക്കുന്നതു കാണാം. അതുപോലെത്തന്നെ, അറബിഭാഷ അല്പമൊക്കെ കൈകാര്യം ചെയ്‌വാൻ അറിയാവുന്നവരിൽപോലും തെറ്റുകൂടാതെ അറബി എഴുതുവാൻ-ഖുർആൻ വിശേഷിച്ചും- കഴിയാത്ത പലരെയും കാണും. ഇതിലെല്ലാം ഇത്രയും അവഗണനാനയം സ്വീകരിക്കുന്ന ഇതേ ആളുകൾ, മറ്റു വല്ല പുസ്തകങ്ങളോ വർത്തമാനപത്രങ്ങളോ വായിക്കുമ്പോൾ ഒരാളുടെ പക്കൽ വല്ല അക്ഷരത്തെറ്റോ വടിവുകുറവോ കണ്ടാൽ അത്‌ വളരെ പുച്ഛത്തോടുകൂടി വീക്ഷിക്കുകയും ചെയ്യും. കോമ, പുളളി മുതലായ ചിഹ്നങ്ങൾ ഗൗനിക്കാതിരുന്നാൽ പോലും പരിഹാസത്തിനു വിഷയമാക്കുന്ന ഇവർ, ഖുർആൻ വായനയിലെ തെറ്റുകളെപ്പറ്റി ശ്രദ്ധ പതിക്കുന്നതു പഴഞ്ചനും നിസ്സാരവുമാക്കുന്നതു കേവലം ഒരു വിരോധാഭാസമത്രെ. ഖുർആനെ ഉളളഴിഞ്ഞു സ്നേഹിക്കുകയും, യഥാർത്ഥമായി ആദരിക്കുകയും ചെയ്യുന്നവർ അതിന്റെ വായനയും, അതിന്റെ എഴുത്തും എല്ലാംതന്നെ ഗൗനിക്കാതിരിക്കയില്ല-ഗൗനിക്കേണ്ടതുമുണ്ട്‌.

No comments:

Post a Comment