Saturday, April 11, 2020

001-020

Monday, October 7, 2013

Chapter 2 Surat Al-Baqarah 13-16

وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ ۗ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَـٰكِن لَّا يَعْلَمُونَ ﴿١٣ وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ ﴿١٤ اللَّـهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ ﴿١٥أُولَـٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ فَمَا رَبِحَت تِّجَارَتُهُمْ وَمَا كَانُوا مُهْتَدِينَ ﴿١٦
അമാനി മൗലവി
13 ''മനുഷ്യര്‍ വിശ്വസിച്ചതുപോലെ വിശ്വസിക്കുവിന്‍'' എന്ന് അവരോട് പറയപ്പെട്ടാല്‍,- അവര്‍ പറയും: ''ഭോഷന്‍മാര്‍ വിശ്വസിച്ചതുപോലെ ഞങ്ങള്‍ വിശ്വസിക്കുകയോ!'' അല്ലാ (-അറിയുക)! നിശ്ചയമായും, അവര്‍ തന്നെയാണ് ഭോഷന്‍മാര്‍. എങ്കിലും, അവര്‍ക്ക് അറിഞ്ഞുകൂടാ.

14 വിശ്വസിച്ചവരെ അവര്‍ കണ്ടുമുട്ടിയാല്‍ അവര്‍ പറയും: ''ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'' എന്ന്. അവര്‍ തങ്ങളുടെ പിശാചുക്കളിലേക്ക് (ചെന്ന്) തനിച്ചായാല്‍ അവര്‍ പറയുകയും ചെയ്യും : ''ഞങ്ങള്‍ നിങ്ങളുടെ കൂടെ(ത്തന്നെ)യാണ്; ഞങ്ങള്‍ (അവരെ) പരിഹസിക്കുന്നവര്‍ മാത്രമാകുന്നു.''

15 അല്ലാഹു അവരെ പരിഹസിക്കുന്നു; അവരുടെ അതിര് കവിച്ചലില്‍ (അന്തംവിട്ട്) അലഞ്ഞ് നടക്കുമാറ് അവരെ അയച്ചു വിടുകയും ചെയ്യുന്നു.

16 അക്കൂട്ടര്‍, സന്മാര്‍ഗത്തിനു(പകരം) ദുര്‍മാര്‍ഗ്ഗം (വിലക്കു) വാങ്ങിയിട്ടുള്ളവരത്രെ.  എന്നാല്‍, അവരുടെ  കച്ചവടം ലാഭകരമായില്ല;  അവര്‍ (ഉദ്ദിഷ്ട) മാര്‍ഗ്ഗം പ്രാപിച്ചവരായതുമില്ല.
അബ്ദുൽ ഹമീദ് & പറപ്പൂർ
മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല. (13)വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോള്‍ അവരോട് പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു. (14) എന്നാല്‍ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു. (15) സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല. (16)

ങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്നും മുസ്‌ലിംകളാണെന്നുമൊക്കെ നിങ്ങള്‍ പറയുന്നുണ്ടല്ലോ, നിങ്ങളുടെ പ്രവര്‍ത്തനങ്ങളും നടപടിയുമാണെങ്കില്‍ അതിനു കടക വിരുദ്ധവുമാണ്. നിങ്ങള്‍ പറയുന്നത് നേരാണെങ്കില്‍ ഈ നിലമാറ്റി യഥാര്‍ത്ഥ സത്യവിശ്വാസികള്‍ വിശ്വസിച്ചതുപോലെയുള്ള വിശ്വാസം നിങ്ങള്‍ സ്വീകരിക്കേണ്ടതാണ് എന്നൊക്കെയാണ്
امنو كما امن الناس (മനുഷ്യര്‍ വിശ്വസിച്ചതുപോലെ വിശ്വസിക്കുവിന്‍) എന്നു പറഞ്ഞതിന്റെ താല്‍പര്യം. ഇവിടെ 'മനുഷ്യര്‍' എന്ന് പറഞ്ഞത് നബി(സ) യില്‍ വിശ്വസിച്ചുകഴിഞ്ഞ സത്യവിശ്വാസികളെപ്പറ്റിയാണെന്ന് വ്യക്തമാണ്. അവരെപ്പറ്റി 'മനുഷ്യര്‍' എന്ന് പറഞ്ഞതില്‍ അവരാണ് യഥാര്‍ത്ഥ മനുഷ്യര്‍-അവരെപ്പോലെ നിങ്ങളും മനുഷ്യത്വഗുണമുള്ളവരാകേണ്ടതാണ്-നിങ്ങളുടെ ഈ നിലപാട് മനുഷ്യത്വത്തിന് യോജിച്ചതല്ല എന്നൊക്കെ ചില സൂചനകള്‍ അടങ്ങിയിരിക്കുന്നത് കാണാം.
الله اعلم നബി (സ)യും ഉള്‍പ്പെടുന്ന അതേ സത്യവിശ്വാസികളെപ്പറ്റിതന്നെയാണ് കപട വിശ്വാസികള്‍ ഭോഷന്‍മാര്‍ എന്ന് വിശേഷിപ്പിച്ചതും. അവരൊക്കെ തനി ഭോഷന്‍മാരായതുകൊണ്ടാണ് അത്രത്തോളം ആ വിശ്വാസത്തില്‍ ലയിക്കുവാന്‍ കാരണം, ഞങ്ങള്‍ അതിനുമാത്രം അധ:പതിച്ചിട്ടില്ല, അവരെപ്പോലെയുള്ള വിശ്വാസം സ്വീകരിക്കുവാന്‍ ഞങ്ങളെ കിട്ടുകയില്ല എന്നൊക്കെയാണ് മറുപടിയില്‍ അവര്‍ വ്യംഗ്യമായി സൂചിപ്പിക്കുന്നത്. വാസ്തവം നേരെമറിച്ചാണുള്ളത്. യഥാര്‍ത്ഥ ഭോഷന്‍മാര്‍ അവരല്ലാതെ മറ്റാരുമല്ല, പക്ഷേ, അത് മനസ്സിലാക്കുവാനുള്ള തമേടവും വിവേകവും അവര്‍ക്കില്ല എന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

ഇരു മുഖന്മാരാണല്ലോ കപടവിശ്വാസികള്‍. സത്യവിശ്വാസികളുടെ അടുക്കല്‍ വരുമ്പോള്‍ തങ്ങളും സത്യവിശ്വാസികളെന്നോണം അഭിനയിക്കും. മുസ്‌ലിംകളെ തൃപ്തിപ്പെടുത്തലും 'ഗനീമത്തു' (യുദ്ധത്തില്‍ ലഭിച്ചേക്കുന്ന സ്വത്തു)കള്‍ മുതലായവയില്‍ പങ്കുലഭിക്കലുമാണവരുടെ ലക്ഷ്യം. അവിടംവിട്ടു തങ്ങളുടെ യഥാര്‍ത്ഥ കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും അടുക്കല്‍ ചെല്ലുമ്പോള്‍ ഉള്ളിലിരിപ്പ് അവരോട് തുറന്നു പറയുകയും ചെയ്യും. ഞങ്ങള്‍ മുസ്‌ലിംകളുമായി പെരുമാറുന്നതുകണ്ട് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പക്ഷക്കാര്‍ തന്നെയാകുന്നു. പരിഹാസത്തിനുവേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ സമീപിക്കുന്നത്. നിങ്ങളുടെ നന്‍മയാണ് ഞങ്ങളുടെ ലക്ഷ്യം എന്നൊക്കെ. ഇതിനെപ്പററിയാണ് 14-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. അവരുടെ ഈ പരിഹാസത്തെ അല്ലാഹു വെറുതെ വിടുവാന്‍ പോകുന്നില്ല എന്ന് 145-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇഹത്തിലും പരത്തിലും അല്ലാഹു അവരെ പരിഹസിക്കുകയും നിന്ദിക്കുകയും തന്നെ ചെയ്യും; തല്‍ക്കാലം അവരുടെ ഇഷ്ടംപോലെ മതിമറന്നു നടക്കട്ടെ എന്നുവെച്ച് അവരെ അയച്ചുവിടുകയാണ് ചെയ്യുന്നത്. പെട്ടെന്ന് നടപടി എടുക്കുന്നില്ല. അല്ലാഹുവിന്റെ പിടിയില്‍ ഒതുങ്ങാതെ രക്ഷപ്പെടുവാന്‍ അവര്‍ക്കു കഴിയുകയില്ല.

شياطينهم (അവരുടെ പിശാചുക്കള്‍) എന്നുപറഞ്ഞത് ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായ യഹൂദികളിലും, ശിര്‍ക്കിന്റെ നേതാക്കളിലുമുള്ള അവരുടെ സുഹൃത്തുക്കളും വേഴ്ചക്കാരുമാകുന്നു.
الله يستهزئ بهم (അല്ലാഹു അവരെ പരിഹസിക്കും) എന്നു പറഞ്ഞതിന്റെ താത്പര്യം അവരുടെ പരിഹാസപ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷാ നടപടി എടുക്കുമെന്നത്രെ.
وجزاء سيئة سيئة مثلها (ഒരു തിന്‍മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്‍മയാകുന്നു. (42:40) കുറ്റത്തിനനുസരിച്ചായിരിക്കും അതിന്റെ പേരിലുള്ള ശിക്ഷാനടപടി എന്നു സാരം.

കയ്‌വശമുള്ള ഒരു വസ്തുവിന് പകരം മറ്റൊരു വസ്തു സ്വീകരിക്കുന്നതിനാണ് വിലക്കു വാങ്ങുക എന്നും, കച്ചവടം നടത്തുക എന്നു പറയുന്നത്. ഇങ്ങോട്ടു പകരം ലഭിക്കുന്ന വസ്തു അങ്ങോട്ടു കൊടുക്കുന്നതിനെക്കാള്‍ ലാഭകരമോ പ്രയോജനകരമോ ആണെന്ന് കാണുമ്പോഴാണ് ക്രയവിക്രയം സ്വാഭാവികമായി ഉണ്ടാകാറുള്ളത്. ചുരുങ്ങിയപക്ഷം അങ്ങോട്ടുകൊടുത്തതും ഇങ്ങോട്ടു ലഭിച്ചതും സമവില കണക്കാക്കപ്പെടുന്നതെങ്കിലുമായിരിക്കണം. അല്ലാത്തപക്ഷം ആ കച്ചവടം നഷ്ടകരമായിത്തീരുന്നു. മുനാഫിഖുകളെ സംബന്ധിച്ചിടത്തോളം അവരുടെ കച്ചവടം ലാഭകരമായില്ലെന്ന് മാത്രമല്ല, ഇറക്കിയ മൂലധനം രക്ഷപ്പെട്ടുകിട്ടുകപോലുമുണ്ടായില്ല. അതും നഷ്ടപ്പെടുകയാണുണ്ടായത് ഖത്താദ : (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടത് പോലെ, സന്‍മാര്‍ഗ്ഗത്തില്‍ നിന്ന് ദുര്‍മാര്‍ഗ്ഗത്തിലേക്കും, യോജിപ്പില്‍നിന്ന് ഭിന്നിപ്പിലേക്കും, അഭയത്തില്‍ നിന്ന് ഭയത്തിലേക്കും, സദാചാരത്തില്‍ നിന്ന് ദുരാചാരത്തിലേക്കും വഴുതിപ്പോകുകയാണവര്‍ ചെയ്തത്.

നല്ലതും ചീത്തയും തിരിച്ചറിയുവാനും അന്വേഷിക്കുവാനുമുള്ള ബുദ്ധിയും ചിന്താശക്തിയും അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. അല്ലാഹു അവര്‍ക്ക് റസൂലിനെ അയച്ചുകൊടുക്കുകയും ചെയ്തു. അദ്ദേഹം മുഖാമുഖമായി അവരെ സത്യത്തിലേക്ക് ക്ഷണിച്ചു. ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വിവരിച്ചുകൊണ്ടുള്ള ഒരു വേദഗ്രന്ഥം അവരുടെ മുമ്പില്‍ തുറന്നുവെക്കുകയും ചെയ്തു. മനസ്സിലിരിപ്പ് എന്തുതന്നെയായിരുന്നാലും അതില്‍ തങ്ങള്‍ക്കുള്ള വിശ്വാസം വാഗ്മൂലം അവര്‍ രേഖപ്പെടുത്തുകയും, സന്ദര്‍ഭം വരുമ്പോള്‍ അതാവര്‍ത്തിച്ചും അഭിനയിച്ചും കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങിനെ സന്മാര്‍ഗ്ഗമാകുന്ന മൂലധനം അവര്‍ക്കു കൈവന്നു. അതവര്‍ ഉപയോഗപ്പെടുത്തുകയോ വളര്‍ത്തുകയോ അല്ല-അതിനെ പുറംതള്ളുകയും പകരം കല്‍പ്പിച്ചുകൂട്ടി ദുര്‍മാര്‍ഗ്ഗം ഏറ്റെടുക്കുകയുമാണ്-ചെയ്തത്, ഇതാണവര്‍ ചെയ്ത കച്ചവടം. സന്‍മാര്‍ഗ്ഗം എന്തെന്നറിയാതെ, അല്ലെങ്കില്‍ അത് പ്രാപിക്കുവാന്‍ അവസരം കിട്ടാതെ ദുര്‍മാര്‍ഗ്ഗത്തില്‍ പതിച്ചവരാണവര്‍. കൈവന്നശേഷം അത് വലിച്ചെറിയുകയാണവര്‍ ചെയ്തത്. സന്‍മാര്‍ഗ്ഗം നിശ്ശേഷം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, അവരുടെ ഉദ്ദേശ്യങ്ങളൊന്നും നിറവേറിയതുമില്ല.

Chapter 2 Surat Al-Baqarah 11-12

 وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴿١١ أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ ﴿١٢
അമാനി മൗലവി
11 അവരോട്, ''നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍]നാശമുണ്ടാക്കരുത് '' എന്നു പറയപ്പെട്ടാല്‍ - അവര്‍ പറയും : ''നിശ്ചയമായും,ഞങ്ങള്‍ നന്മയുണ്ടാക്കുന്നവര്‍ മാത്രമാകുന്നു.'' എന്ന്
12 അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും, അവര്‍ തന്നെയാണ് നാശമുണ്ടാക്കുന്നവര്‍. എങ്കിലും അവര്‍ അറിയുന്നില്ല.
അബ്ദുൽ ഹമീദ് & പറപ്പൂർ
നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. (11) എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല. (12) 

സത്യനിഷേധം, സത്യവിശ്വാസികളെ കബളിപ്പിക്കല്‍, ജന്മദ്ധ്യെ ആശയക്കുഴപ്പം സൃഷ്ടിക്കല്‍, വാക്കിനെതിരായ പ്രവര്‍ത്തനം, ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള രഹസ്യബന്ധങ്ങള്‍ എന്നിങ്ങനെ പലതരത്തിലുള്ള അവരുടെ ചെയ്തികളെ ഉദ്ദേശിച്ചാണ് നാട്ടില്‍ നാശമുണ്ടാക്കരുതെന്ന് അവരോട് പറയുന്നത്. നാട്ടില്‍ രക്തച്ചൊരിച്ചിലും ജീവനാശവും, അസമാധാനവും ഉണ്ടാക്കുന്നതാണല്ലോ ഇതെല്ലാം. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കുവാനോ, അനുകൂലമായ മറുപടിപോലും പറയുവാനോ ആ കപടന്‍മാര്‍ തയ്യാറില്ലെന്നു മാത്രമല്ല, തങ്ങള്‍ ചെയ്യുന്നതെല്ലാം നാട്ടിനു നന്മയും ആവശ്യവുമാണെന്ന് അവകാശപ്പെടുകയായിരിക്കും അവര്‍ ചെയ്യുക. ശത്രുവിഭാഗവുമായുള്ള കൂട്ടുകെട്ട് കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നത് മുസ്‌ലിംകള്‍ക്കും അവര്‍ക്കുമിടയില്‍ രഞ്ജിപ്പും യോജിപ്പും ഉണ്ടാക്കുകയാണ് എന്നും മറ്റും തങ്ങളുടെ ചെയ്തികളെ അവര്‍ ന്യായീകരിക്കുകയും ചെയ്യും. ഇതെല്ലാം തനി പൊയ്‌വാക്കുകളാണ്; നാശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്; ഇരുമുഖികളായ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥത്തില്‍ നാട്ടില്‍ നാശവും കുഴപ്പവും ഉണ്ടാക്കിത്തീര്‍ക്കുക; ഇതൊന്നും ഗ്രഹിക്കുവാനുള്ള തമേടമോ, നന്‍മയും നാശവും തിരിച്ചറിയുവാനുള്ള വിവേകമോ അവര്‍ക്കില്ല എന്നൊക്കെയാണ് ഇവരുടെ മറുപടിയെക്കുറിച്ച് അല്ലാഹു പറഞ്ഞതിന്റെ സാരം.

ഇവിടെയും, മറ്റു പല സ്ഥലങ്ങളിലും കപടവിശ്വാസികളുടേതായി അല്ലാഹു പ്രസ്താവിച്ച ലക്ഷണങ്ങളും സ്വഭാവങ്ങളും മുഴവനുമോ ഏതാനുമോ ഒത്തിണങ്ങിയ മുസ്‌ലിം നാമധാരികളുടെ എണ്ണം കാലം ചെല്ലുംതോറും-ഇക്കാലത്ത് വിശേഷിച്ചും- പെരുകിക്കൊണ്ടിരിക്കയാണ്. മുസ്‌ലിം കുടുംബത്തിലും സമുദായത്തിലും പിറന്ന് വളര്‍ന്നവരാകകൊണ്ട് തങ്ങള്‍ മുസ്‌ലിംകളല്ലെന്ന് തുറന്നുപറയുവാന്‍ അവര്‍ക്ക് മടിയോ ധൈര്യക്കുറവോ ഉണ്ടായിരിക്കും. വേണമെങ്കില്‍, തങ്ങള്‍ മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും ഗുണകാംക്ഷികളും സമുദായോദ്ധാരകന്‍മാരുമാണെന്ന് നടിക്കുകയും ചെയ്യും. ഇസ്‌ലാമിനെ തുരങ്കം വെക്കുന്ന നിരീശ്വര നിര്‍മിത യുക്തിവാദങ്ങളും, ഭൗതിക താല്‍പര്യങ്ങളുമായിരിക്കും അവരുടെ യഥാര്‍ത്ഥ കൈമുതല്‍ . മുസ്‌ലിം ബഹുജനങ്ങളില്‍നിന്നും അവരറിയാതെ അവരുടെ വിശ്വാസവും മതഭക്തിയും നശിപ്പിച്ചുകൊണ്ട് പുരോഗമനത്തിന്റെപേരില്‍ കാലത്തിനൊത്ത കോലം കെട്ടിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. സത്യവിശ്വാസികള്‍ ഇത്തരക്കാരെ ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളെക്കാള്‍ സൂക്ഷിച്ചിരിക്കേണ്ടതാകുന്നു.والله المستعان

Wednesday, August 21, 2013

Chapter 2 Surat Al-Baqarah 8-10

وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّـهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ ﴿٨
8 മനുഷ്യരിലുണ്ട‍്‌ ചിലർ: അവർ പറയും: “ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു” എന്ന്‌. അവർ (വാസ്തവത്തിൽ) സത്യ വിശ്വാസികളല്ലതാനും.
يُخَادِعُونَ اللَّـهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ ﴿٩ 
9 അവർ അല്ലാഹുവിനോടും, വിശ്വസിച്ചവരോടും വഞ്ചന പ്രവർത്തിച്ചുകൊണ്ട​‍ിരിക്കുന്നു. (വാസ്തവത്തിൽ) അവർ തങ്ങളെത്തന്നെയല്ലാതെ വഞ്ചിക്കുന്നില്ലതാനും. അവർ (അത്‌) അറിയുന്നുമില്ല.
فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّـهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ ﴿١٠
10 അവരുടെ ഹൃദയങ്ങളിലുണ്ട‍്‌ ഒരു (തരം) രോഗം; എന്നിട്ട്‌ അല്ലാഹു അവർക്ക്‌ രോഗം വർദ്ധിപ്പിച്ചിരിക്കുകയാണ്‌. അവർക്ക്‌ വേദനയേറിയ ശിക്ഷയുമുണ്ട‍്‌; അവർ വ്യാജം പറഞ്ഞുകൊണ്ട‍ിരിക്കുന്നത്‌ നിമിത്തം.
വിഭാഗം-2

വാക്കും പ്രവർത്തിയും തമ്മിലും, രഹസ്യവും പരസ്യവും തമ്മിലും പൊരുത്തക്കേടുണ്ടാകുന്നതാണ്‌ കാപട്യം
نفاق വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ഉണ്ടാവാം കാപട്യം. വിശ്വാസത്തിലെ കാപട്യമാണ്‌ ഏറ്റവും ഗൗരവപ്പെട്ടത്‌. എല്ലാ തരം കാപട്യങ്ങളെക്കുറിച്ചും ഓരോ സന്ദർഭത്തിലായി ഖുർആനിൽ അല്ലാഹു പരാമർശിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസത്തിൽ തന്നെ മുഴുത്ത കാപട്യം വെച്ച്‌ പുലർത്തിക്കൊണ്ടിരുന്ന- ഉള്ളിൽ കുഫ്‌റും പുറമെ ഇസ്ലാമിക വേഷവും സ്വീകരിച്ചിരുന്ന- കപട വിശ്വാസികളെക്കുറിച്ചാണ്‌ ഈ സൂക്തങ്ങളിൽ പ്രസ്താവിക്കുന്നത്‌.

മദനീ സൂറത്തുകളിലാണ്‌ മുനാഫിഖുകളെപ്പറ്റി പരാമർശ്ശങ്ങളുള്ളത്‌. മക്കായിൽ മുനാഫിഖുകൾ ഇല്ലായിരുന്നു. നേരെമറിച്ച്‌ യഥാർത്ഥത്തിൽ സത്യവിശ്വാസം സ്വീകരിക്കുകയും, അതോടുകൂടി ദൗർബല്യം കാരണം അതു മൂടിവെച്ചുകൊണ്ട് ബാഹ്യത്തിൽ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യാൻ നിർബന്ധിതരായ ചിലരാണ്‌ മക്കായിൽ ഉണ്ടായിരുന്നത്‌. കാരണം, അവിടെ പ്രതാപവും ശക്തിയും മുശ്‌രിക്കുകൾക്കായിരുന്നല്ലോ. നബി (സ) മദീനായിൽ വന്നപ്പോൾ ഔസ്‌, ഖസ്‌റജ്‌ എന്നീ രണ്ടു ഗോത്രക്കാരായിരുന്നു അവിടുത്തെ അറബികൾ. മുമ്പ്‌ അവരും മക്കാ മുശ്‌രിക്കുകളെപ്പോലെ വിഗ്രഹാരാധകൻമാരായിരുന്നുവെങ്കിലും നബി (സ)യും സഹാബികളും അവിടെ എത്തും മുമ്പു തന്നെ അവർക്കിടയിൽ ഇസ്ലാമിനു പ്രചാരം സിദ്ധിച്ചു തുടങ്ങിയിരുന്നു. തിരുമേനിയുടെ വരവോടുകൂടി അത്‌ കൂടുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. മദീനാ പരിസരങ്ങളിലുണ്ടായിരുന്ന മറ്റൊരു കൂട്ടർ യഹൂദികളായിരുന്നു. അവരുടെ യഹൂദ പാരമ്പര്യമനുസരിച്ചു പോരുന്നവരായിരുന്നു അവർ. യഹൂദികൾ മൂന്നു ഗോത്രക്കാരായിരുന്നു ബനൂ ഖൈനുഖാഉ​‍്‌, ബനൂ നൾവീർ, ബനൂഖുറൈള:
قينقاع, قريظاة, نظير ആദ്യത്തെ ഗോത്രവും ഖസ്‌റജും തമ്മിലും, അവസാനത്തെ രണ്ടു ഗോത്രവും ഔസും തമ്മിലും സഖ്യത്തിലായിരുന്നു. അറബികളിൽനിന്നു ധാരാളം ആളുകൾ ഇസ്ലാമിനെ അംഗീകരിച്ചുവെങ്കിലും യഹൂദികളിൽ നിന്ന്‌ അബ്ദുല്ലാഹിബ്നു സലാമും (റ) വളരെ ചുരുക്കം പേരും മാത്രമേ ഇസ്ലാമിൽ വന്നിട്ടുള്ളു. ഇക്കാലത്ത്‌ മദീനായിൽ മുനാഫിഖുകളുണ്ടായിരുന്നില്ല. ഭയപ്പെടത്തക്ക ഒരു ശക്തി അന്നു മുസ്ലിംകൾക്കു ലഭിച്ചുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കപടവേഷത്തിന്റെ ആവശ്യം ഇല്ലായിരുന്നു. നബി (സ) യാകട്ടെ, യഹൂദരുമായും, പരിസരപ്രദേശങ്ങളിലുള്ള പല അറബി ഗോത്രങ്ങളുമായും സഖ്യ ഉടമ്പടി നടത്തുകയും ചെയ്തിരുന്നു.

ഖസ്‌റജ്‌ ഗോത്രക്കാരനാണെങ്കിലും ഔസിലും ഖസ്‌റജിലും പൊതു നേതൃത്വം കൈവന്ന ഒരു നേതാവായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യിബ്നു സുലൂൽ. അബ്ദുല്ലായെ എല്ലാവരുടെയും രാജാവായി വാഴിക്കുവാൻ ആലോചന നടന്നു വരികയായിരുന്നു. അക്കാലത്താണ്‌ ഇസ്ലാമിനു മേൽ പ്രസ്താവിച്ച പ്രകാരമുള്ള സ്വാധീനം ഉണ്ടായിത്തീർന്നത്‌. പലരും ഇസ്ലാമിലേക്കു ആകർഷിക്കപ്പെട്ടതോടെ ആ ആലോചന മുന്നോട്ടു പോകാതായി. നേതൃത്വമോഹിയായ അബ്ദുല്ലാഹിബ്നു ഉബയ്യിനു ഇതുമൂലം ഇസ്ലാമിനോടും മുസ്ലിംകളോടും വെറുപ്പുളവായി. സുപ്രസിദ്ധമായ ബ്ദർ യുദ്ധം കഴിഞ്ഞതോടെ മുസ്ലിംകളുടെ യശ്ശസും പ്രതാപവും ശക്തിപ്പെട്ടുവല്ലോ. ഇസ്ലാമിന്റെ ശക്തി പൂർവ്വാധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്‌ കണ്ടപ്പോൾ, അവനും അവന്റെ സിൽബന്ധികളും അനുഭാവികളും പ്രത്യക്ഷത്തിൽ ഇസ്ലാമിനെ അംഗീകരിച്ച്‌ മുസ്ലീംകളായി അഭിനയിച്ചു. വേദക്കാരിൽപ്പെട്ട ചിലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവിടം മുതൽക്കാണ്‌ `മുനാഫിഖു`കളുടെ തുടക്കം. ക്രമേണ മദീനായിലും, ചുററുപ്രദേശങ്ങളിലുള്ള `അഅ​‍്‌റാബി` (മരുഭൂവാസി) കൾക്കിടയിലും ഇവരുടെ എണ്ണം വർദ്ധിച്ചു. മക്കയിൽനിന്നു ഹിജ്‌റ വന്ന മുഹാജിറുകളിൽ ആരിലും `നിഫാഖി` (കാപട്യത്തി)ന്റെ രോഗം ബാധിച്ചിട്ടില്ല. അവരാരും മറ്റുള്ളവരുടെ നിർബന്ധത്തിനോ, സ്വാധീനത്തിനോ വഴങ്ങി ഇസ്ലാമിനെ അംഗീകരിച്ചവരോ, അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും പ്രീതിക്കുവേണ്ടി സത്യവിശ്വാസം സ്വീകരിച്ചവരോ അല്ലല്ലോ.
(كما في ابن كثير)

അബ്ദുല്ലാഹിബ്നു ഉബയ്യും, അവന്റെ ആൾക്കാരും യഥാർത്ഥത്തിൽ അവിശ്വാസികൾ തന്നെയാണെങ്കിലും, ബാഹ്യത്തിൽ ഇസ്ലാംമതം സ്വീകരിച്ചു മുസ്ലീംകളായിരിക്കുകയാണല്ലോ. ആ സ്ഥിതിക്ക്‌ അവരുടെ ബാഹ്യാവസ്ഥ പരിഗണിച്ചു സത്യ വിശ്വാസികൾ വഞ്ചിതരാകുവാനും, ഓർക്കാപുറത്ത്‌ അവർമൂലം പല അനിഷ്ടസംഭവങ്ങളും ഉണ്ടായിത്തീരുവാനും ഇടവരും. ദുഷ്ടൻമാരെപ്പറ്റി ശിഷ്ടൻമാരെന്ന്‌ തെറ്റിദ്ധരിക്കുന്നത്‌ പല ആപത്തുകൾക്കും വഴിവെക്കുമല്ലോ. ആകയാൽ, മുനാഫിഖുകളെ സംബന്ധിച്ച്‌ സത്യവിശ്വാസികൾ സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്. ഈ വസ്തുത സത്യവിശ്വാസികളെ ഈ വചനങ്ങൾ മുഖേന അല്ലാഹു ഉണർത്തുന്നു. വളരെ കരുതലോടെ നിങ്ങൾ സൂക്ഷിച്ചു കൊണ്ടിരിക്കേണ്ടുന്ന ഒരു മൂന്നാം ചേരിയുംകൂടി ഇവിടെയു​‍െണ്ടന്നും, അവരുടെ യഥാർത്ഥ സ്ഥിതി ഇന്നിന്നതാണെന്നും അറിയിക്കുകയും ചെയ്യുന്നു. നബി (സ) യുടെയും സത്യവിശ്വാസികളുടെയും അടുക്കൽ വരുമ്പോൾ തങ്ങൾ സത്യവിശ്വാസം സ്വീകരിച്ച മുസ്ലിംകളാണെന്ന്‌ വാക്കുകൊണ്ടും ഭാവംകൊണ്ടും അവർ പ്രകടിപ്പിക്കും. വാസ്തവത്തിൽ വിശ്വാസം അവരെ തീണ്ടിയിട്ടുപോലുമില്ല എന്നാണ്‌ 8-​‍ാം വചനത്തിന്റെ താൽപര്യം, സൂറ: മുനാഫിഖീനിൽ ഈ കാര്യം ഇങ്ങിനെ പറഞ്ഞിരിക്കുന്നു. “(നബിയേ) കപട വിശ്വാസികൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്ന്‌ ഞങ്ങൾ സാക്ഷ്യം വഹിക്കുന്നുവെന്ന്‌ . അല്ലാഹുവിനറിയാം നീ അവന്റെ റസൂൽ തന്നെയാണെന്ന്‌ നിശ്ചയമായും കപടവിശ്വാസികൾ കളവുപറയുന്നവർ തന്നെയാണെന്ന്‌ അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.” താഴെ 14-​‍ാം വചനം നോക്കുക.

അവരുടെ ഈ അഭിനയത്തിൽ ശുദ്ധാത്മാക്കളായ ചില സത്യവിശ്വാസികൾ ചിലപ്പോൾ കബളിപ്പിക്കപ്പെട്ടേക്കും. എന്നാൽ സത്യവിശ്വാസികൾ പൊതുവെ അതിൽ വഞ്ചിതരാവുകയില്ല. അല്ലാഹുവിനെ വഞ്ചിക്കുവാൻ സാധ്യവുമല്ലല്ലോ. എന്നാലും തങ്ങളുടെ ഉള്ളുകള്ളി ആരും അറിയുകയില്ലെന്നാണവരുടെ ധാരണ. ഒരു പക്ഷേ, അല്ലാഹുപോലും തങ്ങളുടെ യഥാർത്ഥ സ്ഥിതി അറിയുകയില്ലെന്ന്‌ അവർ ധരിച്ചുവശായിരിക്കാം. അവരെപ്പറ്റി “നിങ്ങളോട്‌ അവർ ശപഥം ചെയ്യുന്നതുപോലെ പുനരുത്ഥാന ദിവസം അവർ അല്ലാഹുവിനോട്‌ ശപഥം ചെയ്തു പറയും” എന്ന്‌ 85:18ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്‌ കാണാം. ഇനി, അല്ലാഹുവിനെക്കുറിച്ച്‌ ആ ധാരണ അവർക്കില്ലെന്നു വന്നാൽ തന്നെയും അല്ലാഹുവിന്റെ കക്ഷിയായ സത്യവിശ്വാസികളോട്‌ നടത്തുന്ന വഞ്ചന അല്ലാഹുവിനോടും നടത്തുന്ന വഞ്ചനയാണല്ലോ . ഇത്രയും നിന്ദ്യമായ ഈ കാപട്യം മൂലം ഐഹികമായ ചില താൽക്കാലിക നേട്ടങ്ങൾ മാത്രമാണവരുടെ ലക്ഷ്യം. പക്ഷേ, അങ്ങേ അറ്റം വഷളത്തവും അപമാനവുമായിരിക്കും അതിന്റെ ഫലം. പരലോകത്തിലാകട്ടെ, കഠിനകഠോരമായ ശിക്ഷയും! അപ്പോൾ, അവരുടെ വഞ്ചന യഥാർത്ഥത്തിൽ ബാധിക്കുന്നത്‌ അവർക്ക്‌ തന്നെയല്ലാതെ മറ്റാർക്കുമല്ല. ഇതൊന്നും ആ കപടൻമാർ - അവരുടെ വിഡ്ഢിത്വവും ഭോഷത്തവും കാരണമായി-ഗ്രഹിക്കുന്നില്ല. അതിനുള്ള സുബോധവും അവർക്കില്ല.

അവരുടെ ഹൃദയങ്ങളിൽ ഒരുതരം രോഗമു​‍െണ്ടന്ന്‌ പറഞ്ഞതിന്റെ താൽപര്യം മേൽപറഞ്ഞതിൽ നിന്ന്‌ മനസ്സിലാക്കാമല്ലോ. കാപട്യവും നിഷേധവുമൊക്കെ ആ രോഗത്തിന്റെ ലക്ഷണങ്ങളത്രെ. ഓരോ ഖുർആൻ വചനം അവതരിക്കുമ്പോഴും, ഓരോ ദൃഷ്ടാന്തം കാണുമ്പോഴും അവരിലുണ്ടാകുന്ന പ്രതികരണം അതുതന്നെ. അങ്ങിനെ ആ രോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. അല്ലാഹു പറയുന്നു:
وَإِذَا مَا أُنزِلَتْ سُورَةٌ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَـٰذِهِ إِيمَانًا ۚ فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ ﴿١٢٤﴾ وَأَمَّا الَّذِينَ فِي قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا وَهُمْ كَافِرُونَ ﴿١٢٥﴾
 സാരം: “വല്ല സൂറത്തും അവതരിപ്പിക്കപ്പെട്ടാൽ അവരിൽ ചിലർ (പരിഹാസ്യമായി) പറയും: നിങ്ങളിൽ ആർക്കാണ്‌ ഇത്‌ വിശ്വാസം വർദ്ധിപ്പിച്ചത്‌ എന്ന്‌. എന്നാൽ വിശ്വസിച്ചവർക്ക്‌ അത്‌ വിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നു. അവർ സന്തോഷംകൊള്ളുകയും ചെയ്യും. ഹൃദയത്തിൽ രോഗമുള്ളവരാകട്ടെ, അതവരുടെ മ്ളേച്ഛതയിലൂടെ മ്ളേച്ഛതവർദ്ധിപ്പിക്കുകയും ചെയ്യും. അവർ അവിശ്വാസികളായിക്കൊണ്ട് മരണപ്പെടുകയും ചെയ്യും“. (തൗബ: 124, 125 ) അല്ലാഹു അവർക്ക്‌ രോഗം വർദ്ധിപ്പിച്ചു എന്ന്‌ പറഞ്ഞതിന്റെ താൽപര്യം ഇതിൽനിന്ന്‌ മനസ്സിലാക്കാം.

Friday, August 16, 2013

Chapter 2 Surat Al-Baqarah 6-7


إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴿٦﴾
6 നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവർ, അവരെ നീ താക്കീത്‌ ചെയ്തുവോ, അല്ലെങ്കിൽ അവരെ താക്കീത്‌ ചെയ്തില്ലയോ (രണ്ടായാലും) അവരിൽ സമമാകുന്നു. അവർ വിശ്വസിക്കുന്നതല്ല.

 خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴿٧﴾
7 അവരുടെ ഹൃദയങ്ങളുടെ മേലും, അവരുടെ കേൾവിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു; അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവർക്ക്‌  വമ്പിച്ച ശിക്ഷയുമുണ്ട്.

كَفَر (കഫറ) എന്ന ക്രിയയുടെ മൂലാർത്ഥം `മറച്ചുവെച്ചു -അഥവാ മൂടിവെച്ചു` എന്നാകുന്നു. കൃഷിക്കാരൻ വിത്ത്‌ മണ്ണിലിട്ട്‌ മൂടുന്നത്‌ കൊണ്ട് അവന്‌
كاَفَر (കാഫിർ) എന്നു പറയപ്പെടും. രാത്രി അതിന്റെ ഇരുട്ടുകൊണ്ട് വസ്തുക്കളെ മറച്ചുവെക്കുന്നതിനാൽ അതിനെയും `കാഫിർ` എന്നു വിശേഷിപ്പിക്കാം. ഇതിന്റെ ധാതുനാമങ്ങളാണ്‌
كفر, كفران,كفور (കുഫ്ര്, കുഫ്‌റാൻ; കുഫൂർ) എന്നീ പദങ്ങൾ. എങ്കിലും ഉപയോഗരംഗത്ത്‌ അൽപം വ്യത്യാസങ്ങൾ കണ്ടേക്കും. ഉദാഹരണമായി: അവിശ്വാസം, സത്യ നിഷേധം എന്നീ അർത്ഥങ്ങളിൽ `കുഫ്ര്` എന്ന രൂപവും നന്ദികേട്‌ എന്ന അർത്ഥത്തിൽ `കുഫ്‌റാൻ` എന്ന രൂപവുമാണ്‌ അധികം ഉപയോഗം. `കുഫൂർ` എന്നതാകട്ടെ, രണ്ടർത്ഥത്തിലും ധാരാളം ഉപയോഗിക്കുന്നു.
ايمان (ഈമാൻ-സത്യവിശ്വാസം) ന്റെ വിപരീതമായി كفر (കുഫ്ര്) എന്ന വാക്കും
مؤمن (മുഅ​‍്മിൻ-സത്യവിശ്വാസി) ന്റെ വിപരീതമായി
كافر (കാഫിർ) എന്ന വാക്കും പരക്കെ ഉപയോഗിക്കപ്പെടുന്നു. അതുപോലെ
شكر (ശുക്ര്-നന്ദി)ന്റെയും شاكر (ശാകിർ-നന്ദി ചെയ്യുന്നവൻ) ന്റെയും വിപരീതമായും അവ യഥാക്രമം ഉപയോഗിക്കപ്പെടും
كفر ന്റെ ധാതുവിൽനിന്നുൽഭവിക്കുന്ന മറ്റു പദരൂപങ്ങളിലും ഈ രണ്ടർത്ഥവും വരും എല്ലാം സന്ദർഭംകൊണ്ട് മനസ്സിലാക്കേണ്ടതാകുന്നു.

مؤمن (സത്യവിശ്വാസി) അല്ലാത്തവരെല്ലാം كافر (അവിശ്വാസി)ന്റെ ഇനത്തിൽ ഉൾപ്പെടുന്നു. പക്ഷേ എല്ലാ `കാഫിറു`കളും ഒരേ തരക്കാരല്ല. ലക്ഷ്യങ്ങളും തെളിവുകളും അറിഞ്ഞുകൊണ്ട് നിഷേധിക്കുന്നവരും, അറിയായ്മകൊണ്ട് നിഷേധിക്കുന്നവരും, ധിക്കാരവും പരിഹാസവും കൊണ്ട് നിഷേധിക്കുന്നവരും, അവഗണനയോ ചിന്താശൂന്യതയോ നിമിത്തം വിശ്വസിക്കാത്തവരുമെല്ലാം `കാഫിർ` തന്നെ. അവിശ്വാസത്തിന്റെ കാഠിന്യത്തിലും ലാഘവത്തിലും വ്യത്യസ്തരായിരിക്കുമെന്ന്‌ മാത്രം . എല്ലാതരം `കാഫിറു`കളെയും ഉൾപ്പെടുത്തുന്ന വാക്കെന്ന നിലയ്ക്കാണ്‌
كافر ന്‌ `അവിശ്വാസി` എന്നും كفر ന്‌ `അവിശ്വാസം` എന്നും നാം ഭാഷാന്തരം നൽകിവരുന്നത്‌ എന്നാൽ ഓരോ സ്ഥാനത്തും ഏതുതരം നിഷേധത്തിന്റെ അടിസ്ഥാനത്തിലാണ്‌ അവിടെ അത്‌ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ സന്ദർഭം നോക്കി മനസ്സിരുത്തേണ്ടതാണ്‌.

നബി (സ) യും ഖുർആനും പ്രബോധനം ചെയ്യുന്ന തത്വങ്ങളിൽ വിശ്വസിക്കാതെ സത്യത്തെ മൂടിവെക്കുകയും, ദൃഷ്ടാന്തങ്ങളെ അവഗണിച്ച്‌ തള്ളിക്കളയുകയും ചെയ്ത സത്യനിഷേധികളായ മുശ്‌രിക്കുകളാണ്‌ ഇവിടെ
الَّذِينَ كَفَرُوا (അവിശ്വസിച്ചവർ) കൊണ്ടുദ്ദേശ്യം. അവരെ താക്കീത്‌ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരുപോലെയാണ്‌- അവർ വിശ്വസിക്കുവാൻ പോകുന്നില്ല- എന്ന്‌ അല്ലാഹു നബി (സ) തിരുമേനിയെ അറിയിക്കുന്നു. അജ്ഞതകൊണ്ടോ, ദൃഷ്ടാന്തങ്ങളുടെ പോരായ്മ കൊണ്ടോ ഉള്ള നിഷേധമാണെങ്കിൽ, താക്കീതുകൊണ്ടും ഉപദേശം കൊണ്ടും അവർക്ക്‌ മാനസാന്തരം വന്നേക്കുമെന്ന്‌ പ്രതീക്ഷിക്കുവാനവകാശമുണ്ട്. സത്യം മനസ്സിലായിട്ടു പിന്നെയും കൽപ്പിച്ചു കൂട്ടി അതിനെ മറയ്ക്കുന്നവരെ സംബന്ധിച്ച്‌ അതൊന്നും പ്രയോജനപ്പെടുകയില്ലല്ലോ. ഉപദേശങ്ങൾക്ക്‌ ചെവികൊടുക്കുകയും, ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കുകയും ചെയ്‌വാൻ തയ്യാറില്ലാത്ത എല്ലാ അവിശ്വാസികളുടെയും സ്ഥിതി ഇതുതന്നെ. നബി (സ) യുടെ കാലത്തുള്ള ആ സത്യനിഷേധികളെപ്പറ്റിയുള്ള ഈ അറിയിപ്പിൽ തിരുമേനിക്ക്‌ ഒരു മനസ്സമാധാനം നൽകൽ കൂടി അടങ്ങിയിരിക്കുന്നു. കാരണം, അവർ വിശ്വസിക്കാത്തതിൽ നബി (സ)ക്കുള്ള ഉൽകണ്ഠയും വ്യസനവും വളരെ വമ്പിച്ചതായിരുന്നു. അൽ കഹ്ഫ്‌, 6; ശുഅറാഉ,​‍്‌ 2 മുതലായ സ്ഥലങ്ങളിൽ ഇതിനെപ്പറ്റി അല്ലാഹു പ്രസ്താവിച്ചു കാണാം. ആ സ്ഥിതിക്ക്‌ അവർ വിശ്വസിച്ചേക്കുമെന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല- അവർ വിശ്വസിക്കുകയില്ലെന്ന്‌ അല്ലാഹുവിന്‌ അറിയാം -എന്നറിയുമ്പോൾ, അവരെപ്പറ്റി ഇനി വ്യാകുലപ്പെടേണ്ടതില്ലെന്നും, അതിന്റെ ഉത്തരവാദിത്വം വഹിക്കേണ്ടതില്ലെന്നും നബി (സ) ക്ക്‌ സമാധാനിക്കാമല്ലോ.

അവർ വിശ്വസിക്കുകയില്ലെന്നുള്ളതിന്റെ കാരണമാണ്‌
خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ (അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക്‌ മുദ്ര വെച്ചിരിക്കുന്നു.....) എന്ന വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്‌.
خَتَمَ (ഖതമ)ക്ക്‌ `മുദ്രവെച്ചു` എന്നാണ്‌ വാക്കർത്ഥം. ഇതിന്റെ ഒരു പര്യായമാണ്‌
طبع (ത്വബഅ) എന്ന ക്രിയയും ഇവയും, ഇവയുടെധാതുക്കളിൽനിന്നുള്ള മറ്റു രൂപങ്ങളും അലങ്കാര രൂപത്തിൽ വേറെ അർത്ഥങ്ങളിലും ഉപയോഗിക്കപ്പെടാറുണ്ട്. ഒരു പാത്രത്തിനോ, അല്ലെങ്കിൽ ഒരു കത്തിനോ, മുദ്രവച്ചാൽ, പിന്നീടതിൽ വല്ലതും കൂട്ടിച്ചേർക്കുവാനോ, അതിൽ നിന്ന്‌ വല്ലതും ഒഴിവാക്കുവാനോ സാധിക്കുകയില്ലല്ലോ. അഥവാ അതോടുകൂടി അതിന്‌ ഭദ്രതയും അന്തിമ രൂപവും വന്നുകഴിയുന്നു. അതുകൊണ്ട് `ഭദ്രമാക്കി, ഉറപ്പിച്ചുവെച്ചു` എന്നും, `അവസാനിപ്പിച്ചു, പൂർത്തിയാക്കി` എന്നുമുള്ള അഥത്ഥങ്ങളിൽ അവ ഉപയോഗിക്കുക പതിവാകുന്നു. (ഇങ്ങനെയുള്ള അലങ്കാരാർത്ഥങ്ങളിൽ 'അരക്കിട്ടു സീൽവെച്ചു എന്നൊക്കെ മലയാളത്തിൽ പറയാറുണ്ടല്ലോ.) അവിശ്വാസികളുടെ ഹൃദയങ്ങൾക്കും, കേൾവിക്കും- അഥവാ കാതുകൾക്കും മുദ്രവെച്ചുവെന്നും മറ്റും പറയുന്നതിന്റെ അർത്ഥവും ഇതുതന്നെ. അതായത്‌, നിഷേധവും ധിക്കാരവും കൊണ്ട് അവരുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു; ഇനി അതിലേക്ക്‌ താക്കീതുകളോ, ഉപദേശങ്ങളോ, ദൃഷ്ടാന്തളോ, ഒന്നും പ്രവേശിക്കുകയില്ല; അതിലേക്കൊന്നും അവർ ശ്രദ്ധ പതിക്കുവാനോ, ചെവികൊടുക്കുവാനോ, കണ്ടുമനസ്സിലാക്കുവാനോ തയ്യാറാകുന്നതല്ല; അവരുടെ ഗ്രഹണേന്ദ്രിയങ്ങൾ മരവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്‌ താൽപര്യം.

`ഖതമ` എന്ന വാക്കിന്റെ മേൽ സൂചിപ്പിച്ച അർത്ഥങ്ങൾ വിവരിച്ചുകൊണ്ട് ഇമാം റാഗിബ്‌ (റ) അദ്ദേഹത്തിന്റെ ഖുർആൻ നിഘണ്ടുവിൽ പ്രസ്താവിച്ച ചില വിവരങ്ങൾ- ഇവിടെ-മാത്രമല്ല- ഖുർആനിൽ താഴെ പല സ്ഥലങ്ങളിലും, ചില നബി വചനങ്ങളിലും ഇതുപോലെ വന്നിട്ടുള്ള ചില പ്രയോഗങ്ങളുടെ താൽപര്യം മനസ്സിലാക്കുവാൻ വളരെ ഉപകരിക്കുന്നതാകുന്നു. ആ പ്രസ്താവനയുടെ സാരം ഇങ്ങിനെ ഉദ്ധരിക്കാം:-

`അപ്പോൾ خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ (അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക്‌ മുദ്രവെച്ചു) എന്നും,
إِنْ أَخَذَ اللَّـهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُم (.....അല്ലാഹു നിങ്ങളുടെ കേൾവിയും കാഴ്ചകളും എടുത്തു കളയുകയും നിങ്ങളുടെ ഹൃദയങ്ങൾക്ക്‌ മുദ്രവെക്കുകയും ചെയ്താൽ...........(6: 46) എന്നുമൊക്കെ പറഞ്ഞത്‌ അല്ലാഹു നടപ്പാക്കിയ ഒരു പതിവിലേക്കുള്ള സൂചനയാകുന്നു. അതായത്‌, മനുഷ്യൻ നിരർത്ഥമായ വിശ്വാസത്തിലും, നിഷിദ്ധമായ പ്രവർത്തികളിലും അങ്ങേയറ്റം എത്തുകയും, യഥാർത്ഥത്തിലേക്കുള്ള തിരിഞ്ഞുനോട്ടം ഇല്ലാതാകുകയും ചെയ്യുമ്പോൾ, ആ അനുസരണക്കേടും തെറ്റുകുറ്റങ്ങളും ചെയ്യുന്നത്‌ നന്നായി തോന്നുകയെന്ന ഒരു ശീലം അതവനിൽ ഉണ്ടാക്കിത്തീർക്കുകയും, അവന്റെ ഹൃദയം മുദ്രവെക്കപ്പെട്ടതുപോലെ ആയിത്തീരുകയും ചെയ്യുന്നു. ഇതുപോലെത്തന്നെയാണ്‌
طَبَعَ اللَّـهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْ (അവരുടെ ഹൃദയങ്ങൾക്കും കേൾവിക്കും കാഴ്ചക്കും അല്ലാഹു മുദ്രകുത്തി (16:108) എന്ന വചനവും.
مَنْ أَغْفَلْنَا قَلْبَهُ (നാം ഹൃദയത്തെ അശ്രദ്ധയിലാക്കിയവൻ (18:28) എന്നതിലെ അശ്രദ്ധയിലാക്കലും
وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً (അവരുടെ ഹൃദയങ്ങളിൽ നാം ചില മൂടികളെ ആക്കി (6:25) എന്നതിലെ മൂടി ഇടലും,
وَجَعَلْنَا قُلُوبَهُمْ قَاسِيَةً (അവരുടെ ഹൃദയങ്ങളെ നാം കടുപ്പമുള്ളതാക്കി (5:14) എന്നതിലെ കടുപ്പമാക്കലുമെല്ലാം ഈ പ്രകാരത്തിലുള്ള അലങ്കാര പ്രയോഗങ്ങളാണ്‌`.
المفردات ഈ ഉദ്ധരണി ശരിക്ക്‌ മനസ്സിരുത്തുന്നത്‌ പല സന്ദർഭങ്ങളിലും വളരെ പ്രയോജനപ്പെടുന്നതാണെന്ന്‌ പ്രത്യേകം ഉണർത്തുന്നു.

ഇത്തരം പ്രയോഗങ്ങൾ ഖുർആനിലും ഹദീസിലും കാണുമ്പോൾ മനസ്സിരുത്തേണ്ടുന്ന മറ്റൊരു കാര്യംകൂടി ഇവിടെ ചൂണ്ടിക്കാട്ടാം. മനസ്സിലേക്ക്‌ സത്യവിശ്വാസം പ്രവേശിക്കാതിരിക്കത്തക്കവണ്ണം ആദ്യമേ അല്ലാഹു ഹൃദയങ്ങൾക്ക്‌ മുദ്രവച്ചു തടസ്സമുണ്ടാക്കുകയും, തൻമൂലം സത്യവിശ്വാസം ഉൾക്കൊള്ളുവാൻ അവർക്ക്‌ കഴിയാതെ വരുകയും ചെയ്യുക എന്നല്ല അവിടങ്ങളിലൊന്നും ഉദ്ദേശ്യം. അവരുടെ നിഷേധവും ധിക്കാരസ്വഭാവവും മുഴുത്തപ്പോൾ, അതേ കാരണത്താൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക്‌ മുദ്രവെച്ചു-അഥവാ അതിലേക്ക്‌ വിശ്വാസം കടന്നു ചെല്ലാത്ത അവസ്ഥയിലാക്കി-എന്നേയുള്ളു. ചില ഖുർആൻ വചനങ്ങളിൽ നിന്ന്‌ തന്നെ ഇത്‌ വ്യക്തമായി മനസ്സിലാക്കാം. ഇസ്‌റാഈല്യർ അല്ലാഹുവിന്റെ ശാപത്തിന്‌ പാത്രമാകുവാനുണ്ടായ കാരണങ്ങൾ എടുത്തു കാണിക്കുന്ന കൂട്ടത്തിൽ, `ഞങ്ങളുടെ ഹൃദയങ്ങൾ ഉറയിലിട്ട്‌ മൂടിയിരിക്കുകയാണ്‌` (നിങ്ങളുടെ ഈ പ്രബോധനങ്ങളൊന്നും അതിലേക്ക്‌ കടക്കുകയില്ല.) എന്നുള്ള അവരുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
بَلْ طَبَعَ اللَّـهُ عَلَيْهَا بِكُفْرِهِمْ-سورة النساء (പക്ഷെ, അവരുടെ അവിശ്വാസം നിമിത്തം അതിൻമേൽ അല്ലാഹു മുദ്ര കുത്തിയിരിക്കുകയാണ്‌ . (4:155) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ കുതർക്കം നടത്തുന്നതിൽ അല്ലാഹുവിനുള്ള വമ്പിച്ച അമർഷത്തെപ്പറ്റി പ്രസ്താവിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
كَذَٰلِكَ يَطْبَعُ اللَّـهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ -سورة غافر (അപ്രകാരം, അഹംഭാവികളും സ്വേച്ഛാലുക്കളുമായവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്ര കുത്തുന്നതാണ്‌ (40:35) ഈ ലോകത്തുളള ഓരോ കാര്യങ്ങൾക്കും സാധാരണമായ ചില കാരണങ്ങൾ അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ട്. ആ കാരണങ്ങൾ ഒത്തുകൂടുമ്പോൾ ആ കാര്യങ്ങൾ സംഭവിക്കുന്നതായി നാം കാണുന്നു. അഥവാ, ആ സന്ദർഭത്തിൽ അല്ലാഹു അത്‌ സംഭവിപ്പിക്കുന്നു. അല്ലാഹു സംഭവിപ്പിക്കുന്നതാകകൊണ്ടാണല്ലോ ചിലപ്പോൾ നമുക്കറിയാവുന്ന കാരണങ്ങളെല്ലാം ഉണ്ടായിട്ട്‌ പിന്നെയും ചില കാര്യങ്ങൾ സംഭവിക്കാതെ കാണുന്നത്‌. ഇപ്പറഞ്ഞതിൽനിന്ന്‌ അല്ലാഹു മുദ്രവച്ചു- അഥവാ മുദ്രവെക്കലിന്റെ കർത്താവ്‌ അല്ലാഹുവാണ്‌-എന്ന്‌ പറഞ്ഞതിന്റെ താൽപര്യം ഗ്രഹിക്കാവുന്നതാണ്‌. ആ സത്യനിഷേധികളോട്‌ അല്ലാഹുവിനുള്ള കഠിനമായ വെറുപ്പ്‌ കൂടി ഈ പ്രയോഗത്തിൽ സൂചിപ്പിക്കുന്നുണ്ട്.
الله اعلم

സൂറത്തിന്റെ ആരംഭ വചനങ്ങളിൽ സത്യവിശ്വാസികളെക്കുറിച്ചും, അനന്തരം ഈ രണ്ടു വചനങ്ങളിൽ മുശ്‌രിക്കുകളായ അവിശ്വാസികളെക്കുറിച്ചും പ്രസ്താവിച്ചശേഷം തുടർന്നുള്ള ഏതാനും വചനങ്ങളിൽ കപട വിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു. മുശ്‌രിക്കുകൾക്ക്‌ പുറമെ, മദീനായിൽ ഇസ്ലാമിന്റെ രണ്ട് പ്രത്യേക ശത്രുക്കളാണല്ലോ കപടവിശ്വാസി
(المنافقون) കളും, വേദക്കാരായ യഹൂദികളും. അതുകൊണ്ട് കപടവിശ്വാസികളെപ്പറ്റി ഇവിടെ താരതമ്യേന കുറച്ചധികം സംസാരിച്ചിരിക്കുന്നു. വേദക്കാരെക്കുറിച്ചാകട്ടെ, വളരെ സൂക്തങ്ങൾ തന്നെ ഈ സൂറത്തിൽ അല്ലാഹു വിനിയോഗിച്ചിരിക്കുന്നതു കാണാം. കപടവിശ്വാസികളെപ്പറ്റി അല്ലാഹു പറയുന്നു:-

Monday, August 12, 2013

Chapter 2 Surat Al-Baqarah 1-5



سورة البقرة
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
الم ﴿١
 ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢
 الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣
وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤
 أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥

1 അലിഫ്‌-ലാം-മീം

2 ആ ഗ്രന്ഥം! അതിൽ സന്ദേഹമേ ഇല്ല;-(അത്‌) മാർഗ്ഗദർശനമത്രെ, സൂക്ഷ്മത പാലിക്കുന്നവർക്ക്‌.

3 (അതായത്‌) അദൃശ്യത്തിൽ വിശ്വസിക്കുകയും, നമസ്കാരം നിലനിർത്തുകയും ചെയ്യുന്നവർ; നാം തങ്ങൾക്കു നൽകീട്ടുള്ളതിൽ നിന്ന്‌ അവർ ചിലവഴിക്കുകയും ചെയ്യും;-

4 (നബിയേ,) നിന്നിലേക്ക്‌ ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തിലാകട്ടെ, അവർ ദൃഢമായി വിശ്വസിക്കുകയും ചെയ്യും. [ഇവരാണ്‌ സൂക്ഷ്മത പാലിക്കുന്നവർ.]

5 അക്കൂട്ടർ, തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സന്മാർഗ്ഗത്തിലാകുന്നു. അക്കൂട്ടർതന്നെയാണ്‌ വിജയികളും!


ഖുർആനിലെ 29 സൂറത്തുകളുടെ ആരംഭത്തിൽ ഇതു പോലെയുള്ള ഏതാനും കേവലാക്ഷരങ്ങൾ
കാണാവുന്നതാണ്‌, തുടർന്നുള്ള വാക്യങ്ങളുമായി ഘടനാപരമോ, അർത്ഥപരമോ ആയ
ബന്ധമില്ലാത്തവയായതുകൊണ്ട്‌ ഇവയ്ക്ക്‌ الحروف المقطعة (വേറിട്ടുനിൽക്കുന്ന അക്ഷരങ്ങൾ) എന്നു പറയപ്പെടുന്നു. ചില സൂറത്തുകളുടെ ആരംഭത്തിൽ (ص,ن പോലെ) ഒരക്ഷരം മാത്രമായും,
ചിലതിൽ (حم,طه പോലെ) രണ്ടക്ഷരമായും ചിലതിൽ (الم, الر പോലെ ) മൂന്നക്ഷരമായും,
ചിലതിൽ (المر, المص പോലെ) നാലക്ഷരമായും, ചിലതിൽ (كهيعص,حم عسق പോലെ) അഞ്ചക്ഷരമായും ഇങ്ങിനെ അഞ്ചുതരത്തിൽ-ഇവ വന്നിട്ടുണ്ട്‌.  ഇവയിൽ തന്നെ ഒന്നിലധികം സൂറത്തിൽ ആവർത്തിക്കപ്പെട്ടവയും തീരെ ആവർത്തിക്കപ്പെടാത്തവയും കാണാം.

ഇത്തരം അക്ഷരങ്ങളെപ്പറ്റി പ്രധാനമായി രണ്ട്‌ അഭിപ്രായങ്ങളാണ്‌ നിലവിലുള്ളത്‌. (1) അല്ലാഹു അവന്റെ ഗ്രനഥത്തിൽ നിക്ഷേപിച്ചു വെച്ചിട്ടുള്ള ഒരു രഹസ്യമാണത്‌. അവയിൽ നാം വിശ്വസിക്കുന്നു. അവയുടെ അർത്ഥമോ, വ്യാഖ്യാനമോ നമുക്കറിഞ്ഞുകൂടാ ഇതാണൊരഭിപ്രായം അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, ഇബ്നു മസ്ഊദ്‌ (റ) മുതലായ സഹാബീവര്യൻമാരും, ശഅബീ, സുഫ്‌യാനുഥൗരീ (റ) പോലെയുള്ള താബിഉകളായ ഹദീസ്‌ പണ്ഡിതൻമാരും ഖുർആൻ വ്യാഖ്യാതാക്കളിൽ ഒരു വിഭാഗവും ഈ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. (2) അവയിൽ ചില സാരങ്ങളും സൂചനകളും അടങ്ങിയിട്ടുണ്ട്‌ . അത്‌ നാം ചിന്തിച്ചും പരിശോധിച്ചും മനസ്സിലാക്കേണ്ടതാണ്‌. ഇതാണ്‌ മറ്റൊരു വിഭാഗത്തിന്റെ നിലപാട്‌. എന്നാൽ, അവയുടെ വ്യാഖ്യാനത്തിലോ, അവയിലടങ്ങിയ സൂചനാരഹസ്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിലോ ഇവർക്ക്‌ യോജിച്ച അഭിപ്രായം കാണുകയില്ല. വ്യത്യസ്തമായ സമീപനങ്ങളാണുള്ളത്‌. അവയിൽ കൂടുതൽ പ്രസ്കതമായതിന്റെ ചുരുക്കം ഇതാകുന്നു:-

എല്ലാവർക്കും സുപരിചിതമായ ഇത്തരം അറബി അക്ഷരങ്ങളാൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം തന്നെയാണ്‌ ഖുർആനും. എന്നാൽ, ഇതുപോലെയുള്ള ഒരു ഗ്രന്ഥമോ ഇതിലെ ഒരദ്ധ്യായം പോലെയുള്ള ഒരു ഭാഗമോ നിങ്ങളൊന്ന്‌ കൊണ്ടുവരുവീൻ എന്നിങ്ങിനെ നിഷേധികളായ ശത്രുക്കളോടുള്ള ഒരു വെല്ലുവിളിയാണ്‌ ഈ അക്ഷരങ്ങൾ സമഖ്ശരീ ബൈൾവാവീ (റ) മുതലായ പല ഖുർആൻ വ്യാഖ്യാതാക്കളും ഈ അഭിപ്രായമാണ്‌ ന്യായീകരിച്ചും വിശദീകരിച്ചും കാണുന്നത്‌. ഇമാം മുബർറദും (റ) മറ്റു സൂക്ഷ്മാന്വേഷികളായ പലരും ഈ അഭിപ്രായക്കാരായും ഇമാം റാസി (റ) പ്രസ്താവിച്ചിരിക്കുന്നു. “അശ്‌ ശൈഖുൽ ഇമാം ഇബ്നു തൈമിയ്യയും നമ്മുടെ ഗുരുവര്യൻ അർഹാഫിള്‌ അബുൽ ഹജ്ജാജിൽ മുസ്സീ
احافظ المزى)യും ഈ അഭിപ്രായക്കാരാണെന്ന്‌ ഇബ്നു കഥീറും (റ) പറഞ്ഞിരിക്കുന്നു. അറബി അക്ഷരമാലയിൽ 28 അക്ഷരങ്ങളാണുള്ളത്‌. അതിന്റെ പകുതിഭാഗമായ
ا ل م ص ر ك ه ي ع ط س ح ق ن എന്നീ 14 അക്ഷരങ്ങളാണ്‌ സൂറത്തുകളുടെ ആരംഭത്തിലുള്ള ഈ കേവലാക്ഷരങ്ങളിലുള്ളത്‌. ഉച്ചാരണവും സ്വരവ്യത്യാസവും കണക്കിലെടുത്തുകൊണ്ട്‌ അറബി അക്ഷരങ്ങൾ പലതരമായി ഭാഗിക്കപ്പെടുന്നു. ഓരോ തരത്തിലും പകുതി വീതം ഈ 14ൽ കാണാവുന്നതാണ്‌. (1)(മലയാളത്തിൽ ഖരം, അതിഖരം, മൃദു, ലഘു എന്നിങ്ങനെ അക്ഷരങ്ങൾ ഭാഗിക്കപ്പെടാറുള്ളതുപോലെ അറബി അക്ഷരങ്ങളും رخوة, شدة, همس, جهر,اطباق,فتح എന്നും മറ്റും പലതായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഖുർആന്റെ പാരായണ ശാസ്ത്രമായ 'ഇൽമുത്തജ്വീദി' علم التجويد ന്റെ ഗ്രന്ഥങ്ങളിൽ ഇവയെപ്പറ്റി വിശദവിവരം കാണാം.) ബാക്കി പകുതികൾ ഇവയിൽ നിന്ന്‌ അനുമാനിക്കാമല്ലോ അതുപോലെത്തന്നെ, അറബിയിലെ പദങ്ങൾ പരിശോധിച്ചാൽ ഒന്നു മുതൽ അഞ്ചുവരെ അക്ഷരങ്ങൾ ഉൾക്കൊള്ളുന്നവയായിരിക്കും അവ. കൂടുതൽ കാണപ്പെടുന്ന പക്ഷം അവ അതതിന്റെ മൂലധാതുവിലുള്ള സാക്ഷാൽ അക്ഷരങ്ങൾക്ക്‌ പുറമെ ഏതെങ്കിലും കാരണത്താൽ വർദ്ധിപ്പിക്കപ്പെട്ടവയായിരിക്കും. ഈ കേവലാക്ഷരങ്ങളിലും തന്നെ ഒന്നുമുതൽ അഞ്ചുവരെ അക്ഷരങ്ങളാണുള്ളത്‌. കൂടാതെ, നാമം, ക്രിയ, അവ്യയം എന്നിവയുടെ ഏതാനും തരവ്യത്യാസങ്ങളും രൂപവൈവിധ്യങ്ങളും ഇവയിൽ അന്തർഭവിച്ചിരിക്കുന്നു.

ഇതെല്ലാം ഇവിടെ വിസ്തരിച്ച്‌ പറയുന്ന പക്ഷം, അത്‌ വളരെ ദീർഘിച്ചു പോകുന്നതുകൊണ്ട്‌ ഒരുഏകദേശ വിവരണം കൊണ്ട്‌ മതിയാക്കുകയാണ്‌. ചുരുക്കത്തിൽ ഇങ്ങിനെ എല്ലാവർക്കും സുപരിചിതമായ അറബി അക്ഷരങ്ങളും, അവയാൽ സംഘടിപ്പിക്കപ്പെടുന്ന വാക്കുകളും ഉപയോഗിച്ചുകൊണ്ടാണല്ലോ എല്ലാ അറബി ഗദ്യ-പദ്യ സാഹിത്യങ്ങളും രൂപം കൊള്ളുന്നത്‌. ഇതേ അക്ഷരങ്ങളുടെയും വാക്കുകളുടെയും സമൂഹം തന്നെയാണ്‌ ഖുർആനും, എന്നിരിക്കെ, ഇതിന്റെ മുഴുവൻ ഭാഗത്തോടോ, ഏതാനും ഭാഗത്തോടോ, കിടപിടിക്കത്തക്ക ഒരു കൃതി ആർക്കും സമർപ്പിക്കുവാൻ കഴിയാത്തത്‌ അതിന്റെ അമാനുഷികതക്ക്‌ സ്പഷ്ടമായ ഒരു തെളിവാകുന്നു. എന്നിങ്ങനെയാണ്‌ ഈ സമീപനത്തിന്റെ സാരം. (കൂടുതൽ വിശദീകരണം അറിയുവാൻ ആഗ്രഹിക്കുന്നവർ, ശമഖ്സരീ, ബൈളാവീ(റ) മുതലായ മഹാന്മാരുടെ തഫ്സീർ ഗ്രന്ധങ്ങൾ നോക്കുക)

ഈ അഭിപ്രായത്തിന്‌ പിൻബലം നൽകുന്ന ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. 29 സൂറത്തുകളുടെ ആരംഭത്തിലാണ്‌ ഇത്തരം അക്ഷരങ്ങളുളളത്‌. ആ സൂറത്തുകൾ പരിശോധിക്കുമ്പോൾ, ഖുർആന്റെ സത്യതയും, മഹത്വവും, അമാനുഷികതയും ചൂണ്ടിക്കാട്ടുന്ന ചില വാക്യങ്ങൾ അതോടെപ്പം തുടർന്നുകാണാവുന്നതാണ്‌.
ഉദാഹരണമായി: ഇവിടെ الم എന്ന അക്ഷരങ്ങളെത്തുടർന്ന്‌ ആ ഗ്രന്ഥത്തിൽ ഒട്ടും സന്ദേഹമില്ല
ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ  എന്നും അടുത്ത സൂറത്തിൽ അതിനെത്തുടർന്ന്‌ അല്ലാഹു അല്ലാതെ ആരാധ്യനില്ല. അവൻജീവത്തായുള്ളവനും നിയന്താവുമാണ്‌. അവൻ നിനക്ക്‌ യഥാർത്ഥപ്രകാരം ഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.
الله لا إله إلا هو الحي القيوم نزل عليك الكتاب بالحق എന്നും പറയുന്നു. ഇത്‌ പോലെയുള്ള പ്രസ്താവനകൾ മറ്റു സൂറത്തുകളിലും കാണാവുന്നതാണ്‌. വേറയും പല അഭിപ്രായങ്ങൾ ഈ അക്ഷരങ്ങളെ സംബന്ധിച്ച്‌ ഉദ്ധരിക്കുവാനുണ്ടെങ്കിലും എല്ലാം ചില അഭിപ്രായങ്ങൾ എന്നല്ലാതെ അവക്ക്‌ തെളിവുകളുടെ പിൻബലം കാണുന്നില്ല.

ഒരു മഹാൻ പ്രസ്താവിച്ചതായി ഇബുനു കഥീർ (റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു. “ഈ അക്ഷരങ്ങളെ വൃഥാപ്രയോജനമില്ലാതെ അല്ലാഹു അവതരിപ്പിച്ചിട്ടില്ല എന്ന കാര്യം നിസ്സംശയമത്രെ. തീരെ അർത്ഥമില്ലാതെ തനി ആരാധനാപരമായത്‌
تعبدى വല്ലതും ഖുർആനിൽ ഉണ്ടെന്ന്‌ ആരെങ്കിലും പറയുന്ന പക്ഷം അത്‌ വമ്പിച്ച ഒരബദ്ധമാണ്‌ അപ്പോൾ, ആ അക്ഷരങ്ങൾക്ക്‌ എന്തോ അർത്ഥമുണ്ടെന്ന്‌ തീർച്ചയാണ്‌. എന്നാൽ, പാപ വിമുക്തനായ ആളിൽ (റസൂലിൽ) നിന്ന്‌ വല്ലതും നമുക്ക്‌ ശരിയായി വന്നുകിട്ടിയാൽ നാം അതുപ്രകാരം പറയും ഇല്ലാത്ത പക്ഷം നാം നിൽക്കുന്നേടത്ത്‌ നാം നിൽക്കുകയും ചെയ്യും.
آمنا به كل من عند ربنا (നാം അതിൽ വിശ്വസിച്ചിരിക്കുന്നു; എല്ലാം നമ്മുടെ റബ്ബിങ്കൽനിന്നുള്ളതാണ്‌) എന്ന്‌ നാം പറയുകയും ചെയ്യും. ഒരു നിശ്ചിതമായ അഭിപ്രായത്തിൽ പണ്ഡിതൻമാർ ഏകോപിച്ചിട്ടുമില്ല. അവർ ഭിന്നിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. അപ്പോൾ, രേഖാമൂലം വല്ലവർക്കും വല്ല അഭിപ്രായവും വ്യക്തമായിക്കിട്ടിയാൽ അയാളത്‌ പിൻപറ്റേണ്ടതാണ്‌. ഇല്ലെങ്കിൽ കാര്യം വ്യക്തമാകുന്നതുവരെ മൗനമായി നിലകൊള്ളുകയാണ്‌ വേണ്ടത്‌.“

ചില വസ്തുതകൾ ഇവിടെ ഓർമ്മിക്കുന്നത്‌ പ്രയോജനകരമായിരിക്കും. യാതൊരു അർത്ഥവും ഉദ്ദേശ്യവുമില്ലാത്തതൊന്നും ഖുർആനിൽ ഇല്ലെന്നും ഉണ്ടാകാവതല്ലെന്നും തീർച്ചതന്നെ. പക്ഷേ, എല്ലാവർക്കും പൊതുവിൽ മനസ്സിലാക്കുവാൻ കഴിയാത്ത ചില ഭാഗം അതിലുണ്ടായിരിക്കാമെന്ന്‌ സൂ: ആലുഇംറാൻ 7-​‍ാം വചനത്തിൽവെച്ചു കാണാവുന്നതാണ്‌.
متشابه (പരസ്പരസാദൃശ്യമായത്‌- അഥവാ തിരിച്ചറിയുവാൻ കഴിയാത്തത്‌) എന്നാണ്‌ അതിന്‌ അവിടെ ഉപയോഗിച്ചിരിക്കുന്നവാക്ക്‌. ഇതിനെപ്പറ്റി മുഖവുരയിൽ നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്‌. അല്ലാഹു സഹായിച്ചാൽ ആലുഇംറാനിൽവെച്ചും ചില വിവരങ്ങൾ കാണാവുന്നതാണ്‌.
انشاءالله

ഈ അക്ഷരങ്ങളെ സംബന്ധിച്ചു വന്നിട്ടുള്ള സ്വീകാര്യമായ ഒരു ഹദീസ്‌ ഇതാണ്‌: ”അല്ലാഹുവിന്റെ കിത്താബിൽ നിന്ന്‌ ആരെങ്കിലും ഒരു അക്ഷരം ഓതിയാൽ അവന്‌ അതിനൊരു നന്മയുണ്ട്‌. നന്മയാകട്ടെ, പത്തിരട്ടി പ്രതിഫലമുള്ളതാണ്‌ . `അലിഫ്‌-ലാം-മീം` എന്നത്‌ ഒരക്ഷരമാണെന്ന്‌ ഞാൻ പറയുന്നില്ല. `അലിഫ്‌`ഒരക്ഷരം `ലാം` ഒരക്ഷരം `മീം` ഒരക്ഷരം ഹാകിം, തിർമദീ, ബസ്സാർ, ദാരിമീ (റ) എന്നിവരും ബുഖാരി (റ) അദ്ദേഹത്തിന്റെ `താരീഖി`ലും ഇബ്നുമസ്ഊദ്‌ (റ)യിൽ നിന്ന്‌ ഉദ്ധരിച്ചതാണ്‌ ഈ ഹദീസ്‌ ഇതിലും പ്രസ്തുത അക്ഷരങ്ങളുടെ താൽപര്യം എന്താണെന്ന്‌ പ്രസ്താവിക്കപ്പെട്ടിട്ടില്ല . എങ്കിലും ഖുർആൻ അർത്ഥം അറിയാതെ പാരായണം ചെയ്യുന്നതിലും നന്മയുണ്ടെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നു വിശദ വിവരത്തിന്‌ മുഖവുര നോക്കുക.

ذَٰلِكَ الْكِتَابُ (ആ ഗ്രന്ഥം ) എന്നു പറഞ്ഞത്‌ ഖുർആനെ ഉദ്ദേശിച്ചു തന്നെ ഒരു വസ്തു സമീപത്തു സ്ഥിതി ചെയ്യുമ്പോൾ അതിലേക്ക്‌ ചൂണ്ടിക്കാണിക്കുവാൻ സാധാരണ നിലയിൽ
هذا (ഇത്‌, ഈ) എന്നും മറ്റുമാണ്‌ അറബിയിൽ ഉപയോഗിക്കപ്പെടാറുള്ളത്‌. ചിലപ്പോൾ, ചൂണ്ടിക്കാണിക്കുന്ന വസ്തുവിന്റെ മഹത്വമോ, ഉന്നത പദവിയോ സൂചിപ്പിച്ചുകൊണ്ട്‌ തൽസ്ഥാനത്ത്‌
ذلك (അത്‌, ആ) എന്നും ഉപയോഗിക്കപ്പെടാറുണ്ട്‌ ഇതനുസരിച്ചാണ്‌ ഇവിടെയും ആ സൂചനാനാമം ഉപയോഗിച്ചിരിക്കുന്നത്‌ ആ മഹത്തായ ഗ്രന്ഥം എന്നുദ്ദേശ്യം ഖുർആനെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ രണ്ടു കാര്യങ്ങളാണ്‌ അല്ലാഹു പ്രസ്താവിക്കുന്നത്‌. (1) അതിൽ സന്ദേഹമേ ഇല്ല. (2) അത്‌ സൂക്ഷ്മത പാലിക്കുന്നവർക്ക്‌ മാർഗ്ഗദർശനമാണ്‌. സൂക്ഷ്മത പാലിക്കുന്നവരുടെ ഗുണങ്ങൾ തുടർന്നു വിവരിക്കുകയും ആ ഗുണങ്ങളോട്‌ കൂടിയവരാണ്‌ സന്മാർഗ്ഗികളും വിജയികളുമെന്ന്‌ ഉൽബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

رَيْبَ (റയ്ബ്‌) എന്ന വാക്കിന്‌ സന്ദേഹം, തെറ്റിദ്ധാരണ എന്നും മറ്റും അർത്ഥം വരും. ആദ്യത്തെ അർത്ഥമാണ്‌ ഇവിടെ ഖുർആന്റെ പ്രതിപാദ്യ വിഷയങ്ങളിലോ, സന്ദേശങ്ങളിലോ, ലക്ഷ്യദൃഷ്ടാന്തങ്ങളിലോ ഒന്നും തന്നെ സംശയത്തിന്‌ പഴുതില്ല. എല്ലാം സുവ്യക്തമായ യാഥാർത്ഥ്യങ്ങളാകുന്നു എന്നത്രെ
لَا رَيْبَ ۛ فِيهِ (അതിൽ സന്ദേഹമേ ഇല്ല) എന്നു പറഞ്ഞതിന്റെ താൽപര്യം പക്ഷെ, അത്‌ സത്യസമ്പൂർണ്ണവും സുവ്യക്തവുമായ ഒരു ഗ്രന്ഥാമാണെന്നതുകൊണ്ട്‌ എല്ലാ മനുഷ്യർക്കും അതിന്റെ മാർഗ്ഗദർശ്ശനം പ്രയോജനപ്പെടുകയില്ല; അതിന്റെ മാർഗ്ഗദർശനം സ്വീകരിക്കുവാൻ തയ്യാറുള്ളവർക്കേ അതുകൊണ്ട്‌ പ്രയോജനമുള്ളുവെന്നാണ്‌
هُدًى لِّلْمُتَّقِينَ (സൂക്ഷ്മത പാലിക്കുന്നവർക്കു മാർഗ്ഗദർശനമാകുന്നു) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്‌.

هدى, هداية (ഹുദാ, ഹിദായത്ത്‌) എന്നീ പദങ്ങളുടെ അർത്ഥത്തെക്കുറിച്ചു സൂ: ഫാതിഹഃയിൽ വിവരിച്ചുവല്ലോ
متقين (മുത്തഖീൻ) എന്ന വാക്കിനാണ്‌ `സൂക്ഷ്മത പാലിക്കുന്നവർ` എന്ന്‌ അർത്ഥം കൽപിച്ചത്‌ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട്‌ അവന്റെ ശിക്ഷക്കും അപ്രീതിക്കും കാരണമാകുന്ന കാര്യങ്ങളെ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തൻമാർ എന്നാണ്‌ ആ വാക്കുകൊണ്ടു വിവക്ഷ. ഈ സൂക്ഷമതയാകുന്ന ഭക്തിക്കാണ്‌
تقوى (തഖ്‌വാ) എന്ന്‌ പറയുന്നത്‌. ഈ വാക്കിനോ ഉദ്ദേശ്യം വിവരിക്കുന്നതിൽ ഖുർആൻ വ്യാഖ്യാതാക്കളുടെ വാചകങ്ങൾ വ്യത്യസ്തങ്ങളായി ക​‍േണ്ടക്കുമെങ്കിലും ഈ ആശയത്തിൽ അവരെല്ലാം യോജിക്കുന്നതായി കാണാവുന്നതാണ്‌. സൂക്ഷ്മത പാലിക്കുന്നവർക്കേ ഖുർആന്റെ മാർഗ്ഗദർശനം പ്രയോജനപ്പെടുകയുള്ളുവെന്നുള്ളതിന്റെ കാരണം മറ്റൊരു സ്ഥലത്ത്‌ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى-(حم السجدة)سورة فصلت (സാരം:പറയുക: അത്‌-ഖുർആൻ- വിശ്വസിച്ചവർക്ക്‌ മാർഗ്ഗദർശനവും ശമനവും-ആശ്വാസപ്രദവും-ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ, അവരുടെ കാതുകളിൽ ഒരുതരം കട്ടിയുണ്ടായിരിക്കും. അത്‌ അവർക്ക്‌ ഒരു അന്ധതയുമായിരിക്കും (41:44) വിശ്വസിക്കുവാൻ തയ്യാറില്ലാത്തവർ ഖുർആൻ കേൾക്കുമ്പോഴൊക്കെ അവരുടെ നിഷേധം വർദ്ധിക്കുകയാണ്‌ ഉണ്ടാകുക. അങ്ങിനെ, അതവർക്ക്‌ കൂടുതൽ ദോഷകരമായി കലാശിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا -سورة الإسراء (സാരം: സത്യവിശ്വാസികൾക്ക്‌ ശമനവും കാരുണ്യവുമായുള്ളതിനെ ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികൾക്ക്‌ അത്‌ നഷ്ടത്തെയല്ലാതെ വർദ്ധിപ്പിക്കുകയില്ല. (17: 82) സൂക്ഷ്മത പാലിക്കുന്നവരുടെ പ്രധാന ലക്ഷണങ്ങളായി അഞ്ചു കാര്യങ്ങൾ അല്ലാഹു ഇവിടെ എടുത്തുപറഞ്ഞിരിക്കുന്നു. ഇവയാണത്‌:-

يُؤْمِنُونَ بِالْغَيْبِ (1)(അവർ അദൃശ്യകാര്യത്തിൽ വിശ്വസിക്കുന്നതാണ്‌) ഒരുകാര്യം സത്യമെന്ന്‌ സമ്മതിക്കുന്നതിന്‌ ഭാഷയിൽ ايمان(ഈമാൻ) എന്ന്‌ പറയുന്നു. الذين امنو وعملو الصالحات(വിശ്യസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ) എന്നിങ്ങനെ വിശ്വാസവും പ്രവർത്തിയും കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രസ്താവനകളിൽ ഈ അർത്ഥത്തിലുള്ള ഈമാനാണുദ്ദേശ്യം. എന്നാൽ, സത്യം സമ്മതിക്കുകയും അതിന്‌ വഴങ്ങുകയും ചെയ്യുക എന്ന അർത്ഥത്തിലാണ്‌ ഖുർആനിലും, ഇസ്ലാമിക സാഹിത്യങ്ങളിലും `ഈമാനും` അതിൽനിന്നുൽഭവിക്കുന്ന പദങ്ങളും നിരുപാധികം ഉപയോഗിക്കപ്പെടാറുള്ളത്‌. ഈ അർത്ഥപ്രകാരം മനസ്സുകൊണ്ട്‌ വിശ്വസിക്കുകയും ആ വിശ്വാസം വാക്കുകൊണ്ടും പ്രവർത്തികൊണ്ടും സാക്ഷാൽകൃതമാക്കുകയും ചെയ്യുക എന്നായിരിക്കും അതുകൊണ്ട്‌ വിവക്ഷ. അതുകൊണ്ടാണ്‌ സൽകർമ്മങ്ങൾവഴി ഈമാൻ വർദ്ധിക്കുകയും, ദുഷ്കർമ്മങ്ങൾവഴി ഈമാൻ കുറയകയും ചെയ്യുമെന്ന്‌ ഇമാം ശാഫിഈ, അഹ്മദ്‌, ബുഖാരീ (റ) തുടങ്ങിയ മുൻഗാമികളായ എത്രയോ മഹാൻമാർ പറയുന്നതും പല ഖുർആൻ വാക്യങ്ങളും നബിവചനങ്ങളും ഇതിന്‌ തെളിവായി ഇമാ ബുഖാരീ (റ) അദ്ദേഹത്തിന്റെ `സഹീഹിൽ` ഉദ്ധരിച്ചിട്ടുമുണ്ട്‌.

غيب (ഗയ്ബ്‌) എന്ന വാക്കിന്‌ `അദൃശ്യം അഥവാ മറഞ്ഞകാര്യം` എന്നാണ്‌ വാക്കർത്ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയിൽനിന്ന്‌ മറഞ്ഞതൊക്കെ ഭാഷാർത്ഥപ്രകാരം `ഗയ്ബാ`കുന്നു. ഭർത്താക്കളുടെ അഭാവത്തിൽ അനിഷ്ടങ്ങളൊന്നും പ്രവർത്തിക്കാതെ സൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി
حافظات للغيب എന്ന്‌ (4:34ൽ) പറഞ്ഞത്‌ ഈ അർത്ഥത്തിലാണ്‌. `ഗയ്ബി`ൽ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ സത്ത, മലക്കുകൾ, പരലോകം, വിചാരണ, സ്വർഗ്ഗം, നരകം, ഖബ്‌റിലെ അനുഭവങ്ങൾ ആദിയായി ബാഹ്യേന്ദ്രിയങ്ങൾ വഴിയോ ആന്തരേന്ദ്രിയങ്ങൾവഴിയോ, അല്ലെങ്കിൽ ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താൻ കഴിയാത്തതും, വേദഗ്രന്ഥങ്ങളുടെയും പ്രവാചകൻമാരുടെയും പ്രസ്താവനകൾ കൊണ്ടുമാത്രം അറിയുവാൻ കഴിയുന്നതുമായ കാര്യങ്ങളാകുന്നു.

മുത്തഖീങ്ങളുടെ (സൂക്ഷ്മത പാലിക്കുന്നവരുടെ) ഒന്നാമത്തെ ലക്ഷണം `ഗയ്ബി`ൽ വിശ്വസിക്കലാണെന്ന്‌ അല്ലാഹു പറഞ്ഞത്‌ വളരെ ശ്രദ്ധേയമാകുന്നു. നേരിൽകണ്ടതും കേട്ടതും മാത്രമേ വിശ്വസിക്കൂ എന്നോ, ബുദ്ധികൊണ്ടു ചിന്തിച്ചും ഗവേഷണം നടത്തിയും കണ്ടുപിടിക്കുന്നതിനപ്പുറം മറ്റൊന്നും ഉണ്ടാകുവാനില്ലെന്നോ ഉറപ്പിച്ചുവെക്കുന്നവർക്ക്‌ ഖുർആൻ മുഖേനയോ, വേദഗ്രന്ഥങ്ങൾ മുഖേനയോ മാർഗ്ഗദർശ്ശനം ലഭിക്കുവാൻ പോകുന്നില്ല. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ്‌ മതനിഷേധികൾ, നിർമ്മതവാദികൾ എന്നും മറ്റും പറയുന്നത്‌. എല്ലാം തങ്ങൾക്കറിയാമെന്ന അഹംഭാവവും, മർക്കടമുഷ്ടിയും ഇവരുടെ സ്വഭാവമായിരിക്കും. തങ്ങൾ പുരോഗമനാശയക്കാരാണ്‌, അദൃശ്യത്തിൽ വിശ്വസിക്കുന്നത്‌ കേവലം പഴഞ്ചനും അപരിഷ്കൃതവുമാണ്‌ എന്നൊക്കെയായിരിക്കും ഇവരുടെ ജൽപനം. എന്നിരിക്കെ, ഇവരോട്‌ പരലോകം, പുനരുത്ഥാനം, സ്വർഗ്ഗനരകം മുതലായ മറഞ്ഞ കാര്യങ്ങളെക്കുറിച്ചൊന്നും ഉപദേശിച്ചിട്ട്‌ ഫലമില്ലല്ലോ. അതാണ്‌ ഖുർആന്റെ മാർഗ്ഗദർശനം ഇവർക്ക്‌ പ്രയോജനപ്പെടാതിരിക്കുവാൻകാരണം.

`ഗയ്ബി`നെ (അദൃശ്യകാര്യത്തെ) സാക്ഷാൽ `ഗയ്ബ്‌`എന്നും ആപേക്ഷികമായ `ഗയ്ബ്‌ ` എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്‌. അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുവാൻ കഴിയാത്തതെല്ലാം സാക്ഷാൽ `ഗയ്ബാ`കുന്നു. ചിലർക്ക്‌ അറിയുവാൻ കഴിയുന്നതും, മറ്റു ചിലർക്ക്‌ അറിയുവാൻ കഴിയാത്തതുമായ കാര്യങ്ങൾ ആപേക്ഷികമായ `ഗയ്ബി`ലും പെടുന്നു. മലക്കുകൾക്ക്‌ അവർ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങൾ പലതും അറിയുവാൻ കഴിയുമെങ്കിലും മനുഷ്യർക്ക്‌ അതിന്‌ കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച്‌ ഇത്‌ രണ്ടാമത്തെ ഇനത്തിൽപ്പെട്ട `ഗയ്ബാ`ണ്‌ ബുദ്ധികൊണ്ട്‌ ചിന്തിച്ചോ, ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ചോ, പരിചയംകൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നം `ഗയ്ബി`ൽ ഉൾപ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശ വാഹനം മുതലായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകൾ. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗർഭത്തിലെ താപനില മുതലായവയെക്കുറിച്ച്‌ നിരീക്ഷണം ചെയ്ത്‌ ലഭിക്കുന്ന അറിവുകൾ.(3) ദീർഘകാല പരിചയം, മുഖലക്ഷണം, ശബ്ദവ്യത്യാസം, ദീർഘദൃഷ്ടി, ബുദ്ധി സാമർത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങൾ. ഇവയൊന്നും ഗയ്ബിൽ ഉൾപ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികൾക്ക്‌ മനസ്സിലാക്കുവാൻ കഴിയുന്നതും ചില വ്യക്തികൾക്ക്‌ മനസ്സിലാക്കുവാൻ കഴിയാത്തതുമെന്ന നിലക്ക്‌ ഭാഷാർത്ഥത്തിലുള്ള ആപേക്ഷികമായ `ഗയ്ബ്‌ ` എന്ന്‌ വേണമെങ്കിൽ അവയെപ്പറ്റി പറയാം. അത്രമാത്രം

(2:3) وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ (അവർ നമസ്കാരം നിലനിറുത്തുകയും, നാം തങ്ങൾക്കു നൽകിയതിൽനിന്നു ചിലവഴിക്കുകയും ചെയ്യും.) ഭാഷയിൽ `പ്രാർത്ഥന` എന്നർത്ഥമുള്ള വാക്കാണ്‌
 صلوة (സ്വലാത്ത്‌) തക്ബീർ കൊണ്ടു തുടങ്ങി സലാം കൊണ്ടവസാനിക്കുന്ന പ്രത്യേക രീതിയിലുള്ള ഇസ്ലാമിക നമസ്കാര കർമ്മമാണ്‌ അതുകൊണ്ട്‌ വിവക്ഷ. അഞ്ചുനേരത്തെ നിർബന്ധ നമസ്കാരങ്ങൾ അവയുടെ ഘടകങ്ങളും നിബന്ധനകളും മര്യാദകളും പൂർത്തിയാക്കിക്കൊണ്ട്‌ സമയം തെറ്റാതെ നിർവ്വഹിക്കുക എന്നത്രെ നമസ്കാരം നിലനിറുത്തൽ കൊണ്ടുദ്ദേശ്യം. നാം നൽകിയതിൽനിന്ന്‌ ചിലവഴിക്കുക എന്നു പറഞ്ഞതിന്റെ താൽപര്യം ഇസ്ലാമിലെ നിർബന്ധദാനമായ സക്കാത്തും സക്കാത്തിനു പുറമെ നിർവ്വഹിക്കുവാൻ കൽപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ ദാനധർമ്മങ്ങളുമാകുന്നു. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്കുപുറമെ വേറെയും ഐഛിക നമസ്കാരങ്ങളും, നിർബന്ധമായ ദാനധർമ്മങ്ങൾക്കുപുറമെ വേറെയും ദാനധർമ്മങ്ങളും നിർവ്വഹിക്കുവാൻ ഇസ്ലാം പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ ശരിയാണ്‌. പക്ഷേ, മുത്തഖികളുടെ അനിവാര്യ ഗുണങ്ങളെ വിവരിക്കുന്ന സന്ദർഭമായതുകൊണ്ടത്രെ നിർബന്ധമായ നമസ്കാരങ്ങളും ദാനധർമ്മങ്ങളുമാണുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന്‌ പറഞ്ഞത്‌. മനുഷ്യന്‌ അല്ലാഹുവിനോടുള്ള അനുഷ്ഠാനപരമായ കടമകളിൽ വളരെ പ്രധാനപ്പെട്ടതാണ്‌ നമസ്കാര കർമ്മം. ദാനധർമ്മങ്ങൾ അല്ലാഹുവിനോടുള്ള ഒരു കടമയാണെന്നതിനു പുറമെ സാമൂഹ്യമായ ഒരു കടമയും കൂടിയാകുന്നു. ഈ രണ്ടു കടമകളും നിറവേറ്റാത്തവർ മുത്തഖികളിൽ ഉൾപ്പെടുകയില്ലെന്നും, അവർക്കു ഖുർആന്റെ മാർഗ്ഗദർശനം ഫലപ്പെടുകയില്ലെന്നും ഈ വചനങ്ങളിൽ നിന്നു വ്യക്തമാകുന്നു.

ധനത്തിൽനിന്നു ചിലവഴിക്കുക എന്നോ മറ്റോ പറയാതെ, നാം നൽകിയതിൽനിന്ന്‌ ചിലവഴിക്കുക.
مِمَّا رَزَقْنَاهُمْ يُنفِقُونَ എന്നാണ്‌ അല്ലാഹു ഉപയോഗിച്ച വാക്ക്‌. വളരെ അർത്ഥവത്തായ ഒരു വാക്കാണിത്‌. ഖുർആനിൽ പല സ്ഥലങ്ങളിലും ഈ പ്രയോഗം കാണാം . ധനം സമ്പാദിക്കുന്നത്‌ ഭൂമിയിൽ നിന്നുള്ള ഉൽപാദനവും പ്രയത്നവും വഴിയാണല്ലോ. ഭൂമിക്ക്‌ ഉൽപാദനശക്തി നൽകിയതും, അതിൽ നിന്ന്‌ ഉൽപ്പന്നങ്ങളുണ്ടാക്കുന്നതും, അത്‌ പ്രയോജനപ്രദമാക്കുന്നതുമെല്ലാം അല്ലാഹുവാണ്‌. മനുഷ്യന്‌ യത്നിക്കുവാനുള്ള അറിവും, കഴിവും, ഉപാധിയും, സാഹചര്യവും നൽകുന്നതും അല്ലാഹുതന്നെ . ഒരു വിഷയത്തിൽ ഒരേ പ്രകാരത്തിലുള്ള ശ്രദ്ധയും ശ്രമവും നടത്തിക്കൊണ്ടിരിക്കുന്ന രണ്ടുപേർക്ക്‌ ലഭിക്കുന്ന നേട്ടങ്ങളും, ഒരേ മണ്ണിൽ ഒരേ സ്വഭാവത്തിൽ നടത്തപ്പെട്ട രണ്ടു കൃഷികളിൽ നിന്നു ലഭിക്കുന്ന ഫലങ്ങളും, ഒരേ വ്യക്തി തന്നെ ഒരേ രീതിയിലും ഒരേ അളവിലും രണ്ടു പ്രാവശ്യം പരിശ്രമിച്ചതിന്റെ നേട്ടങ്ങളും, എപ്പോഴും ഒന്നായിരിക്കയില്ല. ഒരിക്കൽ ആയിരക്കണക്കിനു മെച്ചം കിട്ടിയ അതേ സ്ഥാനത്ത്‌ മറ്റൊരിക്കൽ പൂജ്യമായിരിക്കും ഫലമെന്നു വരും. അപ്പോൾ, ഭൂമിയുടെ പ്രകൃതിയോ, അദ്ധ്വാനത്തിന്റെ സ്വഭാവമോ അനുസരിച്ചുമാത്രമല്ല വിഭവങ്ങൾ ലഭ്യമാകുന്നതെന്നും, അല്ലാഹുവാണ്‌ എല്ലാം കണക്കാക്കുന്നതും നൽകുന്നതുമെന്നും സ്പഷ്ടമാണ്‌. പക്ഷേ, അല്ലാഹു കണക്കാക്കിയ ആ വിഭവങ്ങൾ ലഭിക്കുന്നത്‌ അവൻ തന്നെ കണക്കാക്കിയിരിക്കുന്ന മാർഗ്ഗങ്ങളിലൂടെയാണെന്നു മാത്രം. ഇങ്ങിനെ, അല്ലാഹു നൽകിയതാണ്‌ മനുഷ്യന്റെ കയ്യിലുള്ള ധനവും വിഭവങ്ങളുമെല്ലാം. എന്നിരിക്കെ, അതിൽ നിന്നു ചിലവഴിക്കുവാൻ മനുഷ്യൻ എന്തിന്‌ മടിക്കണം? അല്ലാഹു നൽകിയതിൽ നിന്ന്‌ അവൻ നിർദ്ദേശിക്കുന്ന വിഷയങ്ങളിൽ ചിലവഴിച്ചാൽ അവൻ-ഒന്നല്ലെങ്കിൽ മറ്റൊന്ന്‌-ഇന്നല്ലെങ്കിൽ നാളെ-പകരം നൽകിയേക്കും എന്നിങ്ങനെയുള്ള സൂചനകൾ ഈ പ്രയോഗത്തിൽ അന്തർഭവിച്ചിരിക്കുന്നു.

(4) وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ (നിനക്ക്‌ ഇറക്കപ്പെട്ടതിലും നിനക്ക്‌ മുമ്പ്‌ ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരായിരിക്കും). അതായത്‌, നബി (സ) ക്ക്‌ ഇറക്കപ്പെട്ട ഈ വേദഗ്രന്ഥത്തിൽ പ്രത്യേകമായും മുൻപ്രവാചകൻമാർക്ക്‌ അവതരിക്കപ്പെട്ടിട്ടുള്ള തൗറത്ത്‌, ഇഞ്ചീൽ മുതലായ വേദഗ്രന്ഥങ്ങളിൽ പൊതുവായും വിശ്വസിക്കുമെന്ന്‌ സാരം. എല്ലാ പ്രവാചകൻമാരും പ്രബോധനം ചെയ്തിരുന്നത്‌ ഇസ്ലാം തന്നെ.
إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ (നിശ്ചയമായും മതം അല്ലാഹുവിന്റെ അടുക്കൽ ഇസ്ലാമാകുന്നു (3:19). പ്രാവർത്തികവും അനുഷ്ഠാനപരവുമായ രീതിയിൽ കാലോചിതമായ ചില വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്നുമാത്രം.
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا (നിങ്ങളിൽ എല്ലാവർക്കും തന്നെ ഓരോ നടപടിക്രമവും തുറന്ന മാർഗ്ഗവും നാം ഏർപ്പെടുത്തിയിരിക്കുന്നു. (5:48) എന്നിരിക്കെ, ഏതെങ്കിലും ഒരു പ്രവാചകനിലോ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലോ വിശ്വസിക്കാതിരിക്കുന്നത്‌ ഫലത്തിൽ എല്ലാവരെയും നിഷേധിക്കലായിരിക്കുമല്ലോ. ഖുർആൻ അതിന്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യമാക്കുന്നതാണ്‌ .
مصدق لما بين يديه എന്നു ഖുർആനിൽ പലപ്പോഴും കാണാവുന്നതിന്റെ അർത്ഥം ഇതിൽനിന്നു മനസ്സിലാക്കാവുന്നതാണ്‌. (ഈ വിഷയകമായി, ഈ സൂറത്തിലെ 136, 137, 285 എന്നീ വചനങ്ങളിലും, സൂറത്തുന്നിസാഉ​‍്‌ 150-152 മുതലായ വചനങ്ങളിലും കൂടുതൽ വിശദീകരണം കാണാവുന്നതാണ്‌.)

യഹൂദികളും ക്രിസ്ത്യാനികളുമാകുന്ന വേദക്കാർ ചില പ്രത്യേക നബിമാരിൽ വിശ്വസിക്കുകയും, മറ്റുള്ളവരിൽ അവിശ്വസിക്കുകയും ചെയ്യുന്നവരാണ്‌. വേദക്കാരല്ലാത്ത അറബികളാകട്ടെ, ഇബ്‌റാഹീം (അ) നബിയുമായുള്ള ഒരു നാമമാത്ര പാരമ്പര്യ ബന്ധമല്ലാതെ മറ്റു പ്രവാചകൻമാരുമായി അവർക്ക്‌ ഒരു ബന്ധവുമില്ല. അപ്പോൾ, വേദക്കാരിൽനിന്ന്‌ ഇസ്ലാമിൽ വരുന്നവരെ സംബന്ധിച്ചേടത്തോളം അവർ തങ്ങളുടെ വേദഗ്രന്ഥങ്ങളിലും നബിമാരിലും വശ്വസിച്ചിരുന്നതിന്‌ പുറമെ, നബി (സ) തിരുമേനിയിലും ഖുർആനിലും വീണ്ടും വിശ്വസിക്കേണ്ടതുണ്ട്‌; അറബികളിൽനിന്ന്‌ സത്യവിശ്വാസം സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർ ഖുർആനും നബി (സ)യും അടക്കം എല്ലാ നബിമാരിലും വേദഗ്രന്ഥങ്ങളിലും പുതുതായി വിശ്വസിക്കേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ വേദക്കാരിൽനിന്ന്‌ വിശ്വസിക്കുന്നവരെപറ്റി
أُولَـٰئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ (അവർക്ക്‌ അവരുടെ പ്രതിഫലങ്ങൾ രണ്ടുപ്രാവശ്യം നല്കപ്പെടും (28 : 54) എന്ന്‌ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതും. നബി (സ) പറയുന്നു: “മൂന്നുകൂട്ടർക്ക്‌ അല്ലാഹു രണ്ടു പ്രാവശ്യം പ്രതിഫലം നല്കുന്നതാണ്‌ തന്റെ പ്രവാചകനിലും, എന്നിലും വിശ്വസിച്ചവനും, അല്ലാഹുവിനോടുള്ള കടമയും സ്വന്തം യജമാനനോടുള്ള കടമയും നിർവ്വഹിച്ചവനും, സ്വന്തം അടിമസ്ത്രീക്ക്‌ നന്നായി മര്യാദപഠിപ്പിച്ച ശേഷം അവളെ സ്വതന്ത്രയാക്കിവിട്ട്‌ വിവാഹം കഴിച്ചവനുമാണ്‌ ആ മൂന്നുകൂട്ടർ.” (ബു;മു.)

വേദക്കാരിൽനിന്ന്‌ മുസ്ലീമായ ഓരോ വ്യക്തിയും മറ്റെല്ലാ മുസ്ലിംകളെക്കാളും -അവർ എത്ര ഉന്നതപദവിയിലുള്ളവരായിരുന്നാലും- ശ്രേഷ്ഠതയുള്ളവരായിക്കുമെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. ഒരു വിഷയത്തിൽ-അഥവാ പ്രവാചകൻമാരിലുള്ള വിശ്വാസത്തിൽ-രണ്ടു നിലക്കുള്ള പ്രതിഫലം അവർക്കുലഭിക്കുമെന്നേ അതിനർത്ഥമുള്ളു. വിശ്വാസദാർഢ്യംകൊണ്ടും സൽക്കർമ്മങ്ങളുടെ ആധിക്യംകൊണ്ടും മറ്റുള്ളവർക്ക്‌ അവരെക്കാൾ പ്രതിഫലം ലഭിക്കുമെന്നുള്ളതിന്‌ ഇത്‌ എതിരല്ല മുൻവേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുകയെന്നതുകൊണ്ടുദ്ദേശ്യം നിലവിലുള്ള തൗറാത്തിലും ഇഞ്ചീലിലുമൊക്കെ വിശദമായി വിശ്വസിക്കുക എന്നല്ല കാരണം, മാറ്റത്തിരുത്തലുകൾക്കോ, ഏറ്റക്കുറവുകൾക്കോ വിധേയമാകാതെ - ഖുർആൻ അവതരിക്കുന്ന കാലത്തും അതിനു ശേഷവും - അവയൊന്നും അവയുടെ സാക്ഷാൽ രൂപത്തിൽ നിലവിലില്ല. ആകയാൽ മൊത്തത്തിലുള്ള വിശ്വാസമാണുദ്ദേശ്യം . മുൻവേദഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചേടത്തോളം അവ ഈ മൂന്നിലൊരു പ്രകാരത്തിലായിരിക്കും. 1. അല്ലാഹുവിന്റെയും റസൂലിന്റെയും പ്രസ്താവനകളോട്‌ യോജിക്കുന്നത്‌. ഈ വിഭാഗം ശരിവെക്കലും വിശ്വസിക്കലും നിർബന്ധമാകുന്നു. 2. അവ രണ്ടിനോടും എതിരായത്‌ ഈ വിഭാഗം നിരാകരിക്കലും വിശ്വസിക്കലും നിർബന്ധമാണ്‌. 3. രണ്ടുമല്ലാത്തത്‌. ഈ വിഭാഗത്തെക്കുറിച്ചാണ്‌ നബി (സ) ഇപ്രകാരം പറഞ്ഞത്‌: “വേദക്കാർ നിങ്ങളോട്‌ വർത്തമാനം പറഞ്ഞാൽ നിങ്ങളവരെ സത്യമാക്കുകയും കളവാക്കുകയും ചെയ്യരുത്‌ . എങ്കിലും ഇങ്ങിനെ പറഞ്ഞാകൊള്ളുക ; ഞങ്ങൾക്ക്‌ ഇറക്കപ്പെട്ടതിലും നിങ്ങൾക്ക്‌ ഇറക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.” (ബു.)

(5) وَبالْآخِرَةِ هُمْ يُوقِنُونَ (പരലോകത്തിൽ അവർ ദൃഢമായി വിശ്വസിക്കുന്നു) വാസ്തവത്തിൽ `ഗയ്ബി`ൽ വിശ്വസിക്കുക എന്ന്‌ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്‌, പരലോകത്തിലുള്ള വിശ്വാസവും. പരലോകവിശ്വാസവും ദൃഢമാകുമ്പോൾ മാത്രമേ ഭൗതീക ജീവിതത്തിന്‌ ശേഷം വരുവാനിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും യഥാർത്ഥത്തിൽ വിശ്വാസമുണ്ടാവുകയുള്ളു. അനശ്വരമായതും എല്ലാ നന്മ തിൻമകൾക്കും കൃത്യവും കണിശവുമായി പ്രതിഫലം നൽകപ്പെടുന്നതുമായ ഒരു ജീവിതമുണ്ടെന്നും, അവിടെ വെച്ച്‌ സർവ്വ നിയന്താവായ അല്ലാഹുവിന്റെ മുന്നിൽ സകല ചെയ്തികളും കണക്കുബോധിപ്പിക്കേണ്ടി വരുമെന്നുള്ള പരിപൂർണ്ണ വിശ്വാസവും ഉറപ്പുമാണ്‌ മനുഷ്യന്റെ സന്മാർഗ്ഗബോധത്തിനുള്ള ഏകനിദാനം. ഇസ്ലാമിക വിശ്വാസ സിദ്ധാന്തങ്ങളുടെയെല്ലാം അടിത്തറയാണ്‌ അല്ലാഹുവിലും പരരോകത്തിലുമുള്ള വിശ്വാസം . അഥവാ മനുഷ്യന്റെ തുടക്കത്തെയും മടക്കത്തെയും കുറിച്ചുള്ള ബോധം. മറെറാരു വിധത്തിൽ പറഞ്ഞാൽ, താൻ എവിടെനിന്ന്‌ വന്നു,, എങ്ങോട്ട്‌ പോകുന്നു എന്നതിനെക്കുറിച്ചുള്ള ബോധം. മറ്റുള്ള വിശ്വാസങ്ങളെല്ലാം ഇതിന്റെ വിശദാംശങ്ങളോ ഇതിന്റെ അനിവാര്യ വശങ്ങളോ ആയിരിക്കും. അതുകൊണ്ടാണ്‌ വിശ്വാസത്തെക്കുറിച്ചു പറയുന്ന മിക്ക സ്ഥലത്തും ഖുർആനിൽ, അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തെപറ്റി പ്രത്യേകം എടുത്ത്‌ പറയാറുള്ളതും.

ഈ അഞ്ചു ഗുണവിഷേശണങ്ങളോടുകൂടിയവരാണ്‌ മുത്തഖികൾ (സൂക്ഷ്മത പ#ലിക്കുന്നവർ) എന്നു പറഞ്ഞശേഷം അവരുടെ നേട്ടങ്ങളെന്തായിരിക്കുമെന്ന്‌ വിവരിക്കുന്നു:
أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ (അവർ തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള സൻമാർഗ്ഗത്തിലായിരിക്കും ) അതെ, അല്ലാഹു നിർദ്ദേശിച്ചതും, അവൻ തൃപ്തിപ്പെട്ടതും, അവൻ അനുഗ്രഹിച്ചതുമായ യഥാർത്ഥ സൻമാർഗ്ഗം ഏതാണോ ആ മാർഗ്ഗം അംഗീകരിച്ചവരും അതിൽ ചരിക്കുന്നവരുമാണവർ . ഐഹിക ജീവിതത്തിൽ വെച്ച്‌ ഒരാൾക്ക്‌ ലഭിക്കുവാനുള്ള ഏറ്റവും വമ്പിച്ച സാക്ഷ്യപത്രമത്രെ ഇത്‌. ഇതിലുപരിയായി മറ്റൊന്നു ലഭിക്കുവാൻ എന്തുണ്ട്‌?! ഈ വാക്യത്തിന്‌ മലയാളഭാഷാശൈലിക്കനുസരിച്ച്‌ `അവർ തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള സൻമാർഗ്ഗത്തിലായിരിക്കും` എന്നാണ്‌ നാം വിവർത്തനം നല്കിയതെങ്കിലും, പദങ്ങളുടെ അർത്ഥം നേർക്കുനേരെ നോക്കുന്നപക്ഷം `അവർ തങ്ങളുടെ റബ്ബിങ്കൽനിന്നുള്ള സൻമാർഗ്ഗത്തിൻമേലാണ്‌ സ്ഥിതി ചെയ്യുന്നത്‌ എന്നത്രെ പറയേണ്ടത്‌.` ഈ പ്രയോഗത്തിലടങ്ങിയ സൂചന ഖുർആൻ വ്യാഖ്യാതാക്കൾ ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു, ഇവരെ സംബന്ധിച്ചിടത്തോളം സൻമാർഗ്ഗം കേവലം ഒരു വാഹനവും, അവൻ അതിന്റെ പുറത്തിരിക്കുന്ന സവാരിക്കാരുമാകുന്നു. എല്ലാ വാഹനക്കാർക്കും അവർ എത്തിച്ചേരേണ്ടുന്ന ഒരു ലക്ഷ്യസ്ഥാനം ഉണ്ടായിരിക്കുന്നത്‌ പോലെ, ഇവർക്കുമുണ്ട്‌ ഒരു ലക്ഷ്യസ്ഥാനം. ഇവരുടെ ലക്ഷ്യമാകട്ടെ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമാകുന്നു. വേറൊരു രൂപത്തിൽ പറയുന്ന പക്ഷം, സൻമാർഗ്ഗം അവരിൽ വെച്ചുകെട്ടുകയോ അടിച്ചേല്പിക്കുകയോ അല്ല ചെയ്തിരിക്കുന്നത്‌. അവരുടെ രക്ഷിതാവ്‌ അവർക്ക്‌ നിശ്ചയിച്ചുകൊടുത്ത ആ സൻമാർഗ്ഗ ജീവിതം അവരുടെ ഇഷ്ടത്തിനും ഇച്ഛക്കും തികച്ചും അനുസരിച്ചുകൊണ്ടാണുള്ളത്‌. ഇതാണാസൂചന.

അവർ സന്മാർഗ്ഗത്തിലാണ്‌, സൻമാർഗ്ഗം അവരുടെ ഇച്ഛക്കും അഭിലാഷത്തിനും ഇണങ്ങിയതുമാണ്‌. ശരി, എന്നാൽ അതുകൊണ്ട്‌ അവർക്ക്‌ എന്തു നേട്ടമാണ്‌ ലഭിക്കുവാനുള്ളത്‌.? അല്ലാഹു പറയുന്നു.
وَأُولَـٰئِكَ هُمُ الْمُفْلِحُونَ (അവർതന്നെയാണ്‌ വിജയികളും) അതെ, ഏതിൽ നിന്നെല്ലാം രക്ഷകിട്ടുവാൻ അവർ സൂക്ഷിച്ചുവന്നിരുന്നുവോ, അതിൽ നിന്നെല്ലാം അവർക്ക്‌ രക്ഷ ലഭിക്കുന്നു. ഏതെല്ലാം കാര്യങ്ങൾ സിദ്ധിക്കണമെന്ന്‌ അവർക്ക്‌ ആഗ്രഹമുണ്ടായിരുന്നുവോ അതെല്ലാം അവർക്ക്‌ സിദ്ധിക്കുകയും ചെയ്യുന്നു. പരത്തിൽ മാത്രമല്ല, ഇഹത്തിലും വിജയികളാണവർ. സുഖദുഃഖ സമ്മിശ്രമായ ഈ ജീവിതത്തിൽ സന്തോഷ സന്താപ വ്യത്യാസമില്ലാതെ, ശാന്തിയോടും സമാധാനത്തോടും കൂടി നിലകൊള്ളുവാൻ അവർക്കേ കഴിയൂ. എങ്കിലും, അതല്ല അവരുടെ ലക്ഷ്യം. പരലോക വിജയവും ഏറ്റവും ഉപരിയായി അല്ലാഹുവിന്റെ പ്രീതിയുമാണവരുടെ ലക്ഷ്യം. ചുരുക്കത്തിൽ ആ ലക്ഷ്യത്തിൽ അവരെ അല്ലാഹു എത്തിച്ചു കൊടുക്കുന്നു. അല്ലാഹു പറയുന്നു: “നിങ്ങളുടെ പ്രതിഫലങ്ങൾ നിറവേറ്റിത്തരപ്പെടുന്നത്‌ ഖിയാമത്തുനാളിൽ മാത്രമാകുന്നു. അപ്പോൾ, ആർ നരകത്തിൽനിന്ന്‌ അകറ്റപ്പെടുകയും, സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവർ ഭാഗ്യം പ്രാപിച്ചു. ഇഹലോക ജീവിതം കൃത്രിമത്തിന്റെ ഉപകരണമല്ലാതെ മറ്റൊന്നുമല്ല.” (ആലുഇംറാൻ: 185) “അല്ലാഹുവിങ്കൽ നിന്നുള്ള പ്രീതിയാകട്ടെ, ഏറ്റവും വലുതുമാകുന്നു. അതുതന്നെയാണ്‌ വമ്പിച്ച ഭാഗ്യം.” (തൗബ: 72)

ഖുർആന്റെ മാർഗ്ഗദർശ്ശനങ്ങൾ ഫലപ്രദമായിത്തീരുന്ന മുത്തഖികളായ സത്യവിശ്വാസികളുടെ ഗുണങ്ങളും നേട്ടവും വിവരിച്ച ശേഷം, നേരെമറിച്ച്‌ സത്യനിഷേധികളായ അവിശ്വാസികളെയും അവരുടെ അനുഭവത്തെയും കുറിച്ചു പറയുന്നു:-