ഖുർആൻ വ്യാഖ്യാനം
(تفسير القرأن)
ഖുർആൻ വ്യാഖ്യാനം
ഖുർആൻ അവതരിച്ചത് അറബിയിലാണ്. ആകയാൽ, അതിന്റെ വാച്യാർത്ഥം മനസ്സിലാക്കുവാൻ അറബികൾക്ക് പരസഹായം ആവശ്യമില്ല.
إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ(നിശ്ചയമായും, നിങ്ങൾക്ക് മനസ്സിലാക്കുവാൻ വേണ്ടി, അറബി ഭാഷയിലുളള ഒരു ഖുർആനായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു.സൂറ യൂസഫ് 12:2) എന്ന് അല്ലാഹു പ്രസ്താവിച്ചതിൽനിന്ന് തന്നെ ഇത് സ്പഷ്ടമാണ്. ചില ശൈലികളും, പ്രയോഗങ്ങളും നോക്കുമ്പോൾ, പല ഗോത്രവർഗ്ഗങ്ങൾക്കിടയിൽ അല്പം ചില വ്യത്യാസം കാണപ്പെട്ടേക്കാമെങ്കിലും, ഖുറൈശികളുടെ ഭാഷാരീതി അറബികൾക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടായിരുന്നു. സാഹിത്യപുരോഗതിയിൽ ഏറ്റവും മുന്നിട്ട് നില്ക്കുന്നതും അവരുടെ ഭാഷാരീതിയായിരുന്നു. ഖുറൈശികളിലാണല്ലോ നബി (സ) ജനിച്ചു വളർന്നതും ആകയാൽ, ഖുറൈശികളുടെ ഭാഷാശൈലിയാണ് പൊതുവിൽ ഖുർആൻ സ്വീകരിച്ചിരിക്കുന്നത്. മുഷഫിന്റെ കുറേ കോപ്പികൾ തയ്യാറാക്കുവാൻ സൈദ്ബ്നുഥാബിത്ത് (റ) ന്റെ നേതൃത്വത്തിൽ ഉസ്മാൻ (റ) ഒരു സംഘത്തെ ചുമതലപ്പെടുത്തിയ വിവരം നാം മുമ്പ് പറഞ്ഞിട്ടുണ്ട്. അവരോട് ഉസ്മാൻ (റ) ഇപ്രകാരം ഉണർത്തിയിരുന്നതായി ബുഖാരിയിൽ കാണാം:
إِذَا اخْتَلَفْتُمْ أَنْتُمْ وَزَيْدُ بْنُ ثَابِتٍ فِي شَيْءٍ مِنْ الْقُرْآنِ فَاكْتُبُوهُ بِلِسَانِ قُرَيْشٍ فَإِنَّمَا نَزَلَ بِلِسَانِهِمْ فَفَعَلُوا ذَلِكَ(നിങ്ങളും, സൈദുബ്നുഥാബിത്തും തമ്മിൽ ഖുർആന്റെ അറബിഭാഷാ പ്രയോഗങ്ങളിൽപെട്ട വല്ലതിലും ഭിന്നാഭിപ്രായമുണ്ടായാൽ, നിങ്ങളത് ഖുറൈശികളുടെ ഭാഷയനുസരിച്ച് എഴുതിക്കൊളളുവിൻ. കാരണം, അവരുടെ ഭാഷയനുസരിച്ചാണ് ഖുർആൻ അവതരിച്ചിട്ടുളളത്.) സൈദു (റ) ഖുറൈശിയായിരുന്നില്ല-അൻസാരികളിൽപ്പെട്ട ആളായിരുന്നു-എന്നതു ഇവിടെ സ്മരണീയമാണ്.
بلسان عربى مبين الشعراء(സ്പഷ്ടമായ അറബിഭാഷയിൽ) എന്ന വചനം മുഖേന ഖുർആനും ഈ വസ്തുത സൂചിപ്പിച്ചിരിക്കുന്നു. `മുബീനായ` ഭാഷ
(لسان مبين) എന്നു ഖുറൈശികളുടെ ഭാഷയെപ്പറ്റി പറയപ്പെടാറുണ്ടായിരുന്നു.
ചുരുക്കത്തിൽ, മേൽപറഞ്ഞ കാരണങ്ങളാൽ ഖുർആന്റെ വാച്യാർത്ഥങ്ങളും, വ്യക്തമായ ഉദ്ദേശങ്ങളും മനസ്സിലാക്കുവാൻ അന്നത്തെ അറബികൾക്ക് പ്രയാസമുണ്ടായിരുന്നില്ല. അവർക്ക് മനസ്സിലാകാത്ത സൂചനകളും മറ്റും നബി (സ) അവർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ, പരലോകകാര്യങ്ങൾ, അദൃശ്യവാർത്തകൾ മുതലായവയെക്കുറിച്ച് അധികം ചോദ്യം ചെയ്യുന്നതും, ചുഴിഞ്ഞന്വേഷണം നടത്തുന്നതും നിരുൽസാഹപ്പെടുത്തപ്പെട്ടിരുന്നതുകൊണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് ഖുർആനിൽനിന്നോ, നബിവാക്യങ്ങളിൽനിന്നോ വ്യക്തമായി മനസ്സിലാകുന്നതിനപ്പുറം ആരായുന്ന പതിവ് സഹാബികൾക്കുണ്ടായിരുന്നതുമില്ല. ഈ പതിവ് പിൽകാലത്തുണ്ടായിത്തീർന്നതാകുന്നു. ഖുർആൻ ഒരേ പ്രാവശ്യമായി അവതരിക്കാതെ, സന്ദർഭത്തിനൊത്തു 23 കൊല്ലംകൊണ്ട് അവതരണം പൂർത്തിയായതും, നബി (സ) അവരുടെ ഇടയിൽ ഉണ്ടായിരുന്നതും ഖുർആൻ വേണ്ടതുപോലെ ഗ്രഹിക്കുവാൻ അവർക്ക് വളരെ സൗകര്യം നൽകി. ബുദ്ധിശക്തി, സത്യാന്വേഷണ തല്പരത, ഭാഷയുമായുളള ഇണക്കം എന്നിവയ്ക്ക് പുറമെ, പ്രവാചകത്വത്തിന്റെ തണലിൽ, ഖുർആന്റെ പ്രഭയേറ്റുകൊണ്ട് കഴിഞ്ഞു കൂടുവാൻ ഭാഗ്യം സിദ്ധിച്ചവരായിരുന്നു സഹാബികൾ.
നബി (സ) യിൽ നിന്നും അവർ പകർത്തെടുത്ത വിജ്ഞാന ദീപങ്ങൾ അവരുടെ പിൻഗാമികളായ `താബിഈങ്ങൾ` (التابعون) ക്കും അതേപ്രകാരം അവർ ഏൽപ്പിച്ചുകൊടുത്തു. താബിഈങ്ങൾ അവരുടെ കൃത്യവും വേണ്ടുംവണ്ണം നിർവ്വഹിച്ചു. അക്കാലത്ത് ഇന്നത്തെപ്പോലെ, വിജ്ഞാനങ്ങൾ ശാസ്ത്രീയരൂപം പൂണ്ടുകഴിഞ്ഞിരുന്നില്ല. ഖുർആനല്ലാത്ത ലിഖിതഗ്രന്ഥങ്ങളും-അവർക്കിടയിൽ വിശേഷിച്ചും-ഇല്ലായിരുന്നു. മുഖാമുഖമായും, കർണ്ണാകർണ്ണികയായും കേട്ടു പഠിക്കലും, അത് അതേപടി പിന്നീടുളളവർക്ക് നിവേദനം (രിവായത്തു) ചെയ്തുകൊടുക്കലുമായിരുന്നു അവരുടെ പതിവ്. കേട്ടതു ഹൃദിസ്തമാക്കുവാനുളള വമ്പിച്ച കഴിവ് അവരുടെ ഒരു പ്രത്യേകതകൂടിയായിരുന്നു. ഇതിനെല്ലാം പുറമെ, ഇസ്ലാമിന്റെ പ്രചരണത്തിലും, വിജയത്തിലും തങ്ങളുടെ മുഴുവൻ സമയവും അവർക്ക് ശ്രദ്ധപതിച്ചുകൊണ്ടിരിക്കേണ്ടതുമുണ്ടായിരുന്നു. അങ്ങിനെ, ഖുർആൻ വ്യഖ്യാനവിഷയത്തിൽ വ്യാപൃതരാകേണ്ടുന്ന ആവശ്യമോ, അതിനുളള സന്ദർഭമോ മുൻഗാമികൾക്ക് അധികമൊന്നും നേരിട്ടിരുന്നില്ല.
കാലക്രമത്തിൽ, സ്ഥിതിഗതികൾക്കു മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. അറബികളും അല്ലാത്തവരും കൂടിക്കലർന്നു. നുബുണ്ടത്തിന്റെ തണലും വെളിച്ചവും ഏൽക്കുവാൻ അവസരം ലഭിച്ചിട്ടില്ലാത്തവർ രംഗത്തുവന്നു. ഭാഷാപരമായ രംഗങ്ങളിൽപോലും, അറബികളുടെ സ്ഥിതിഗതികൾ പല മാറ്റത്തിനും വിധേയമായി. നബി (സ)ക്കു ശേഷം, യുദ്ധസംബന്ധവും ഭരണസംബന്ധവുമായ കാരണങ്ങളാൽ പണ്ഡിതൻമാരായ സഹാബികൾ പലരും രാജ്യത്തിന്റെ നാനാഭാത്തും വിട്ടുപോയി താമസമുറപ്പിക്കേണ്ടിവന്നു. ഓരോരുത്തർക്കും അതതു സ്ഥലങ്ങളിൽ ശിഷ്യഗണങ്ങളുമുണ്ടായിത്തീർന്നു. ഒരു വിഭാഗക്കാർക്ക് ലഭിച്ച അറിവ് മറ്റേ വിഭാഗക്കാർക്ക് ലഭിക്കാതിരിക്കുവാൻ ഇത് ഇടയാക്കി. ക്രമേണ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. അന്വേഷണങ്ങളും, ചോദ്യോത്തരങ്ങളും അധികരിച്ചു. വിജ്ഞാനതുറകളിൽ ഗ്രന്ഥരചനയും ആരംഭിച്ചു. പലരും വിജ്ഞാനത്തിന്റെ ചില തുറകളിൽ മാത്രം ശ്രദ്ധയും ശ്രമവും ചെലുത്തുകയുണ്ടായി. ഇതെല്ലാം വിസ്തരിച്ചു പറയുവാൻ ഇവിടെ സൗകര്യമില്ല. ചുരുക്കത്തിൽ, ഖുർആൻ വ്യഖ്യാന വിജ്ഞാനം
(علم التفسير) എന്ന പേരിൽ ഒരു ശാസ്ത്രം രൂപമെടുത്തു. അതോടെ നബി (സ)യിൽ നിന്നും സഹാബികളിൽ നിന്നും ലഭിച്ചിട്ടുളള പ്രമാണങ്ങൾക്ക് പുറമെ-മുമ്പില്ലാതിരുന്നതും, മുമ്പ് ആവശ്യമില്ലാതിരുന്നതുമായ-പല ഉപാധികളും അതിനാവശ്യമായി വന്നു. ഭാഷാനിഘണ്ടുകൾ, വ്യാകരണം, ഭാഷാ സാഹിത്യ ശാസ്ത്രങ്ങൾ എന്നിങ്ങിനെ പലതും ആവശ്യമായി, ക്രമേണ ക്രമേണ ഖുർആൻ വ്യഖ്യാനത്തിന്റെ വൃത്തം അങ്ങനെ വിപുലമായിത്തീർന്നു.
ഖുർആന്റെ സാക്ഷാൽ വ്യഖ്യാതാവ് നബി (സ) തിരുമേനി തന്നെയാണെന്ന് പറയേണ്ടതില്ല. `ജനങ്ങൾക്ക് വിവരിച്ച് കൊടുക്കുവാൻ വേണ്ടിയാണ് തനിക്ക് ഈ പ്രമാണം അവതരിപ്പിച്ചിരിക്കുന്നത്.` എന്നാണല്ലോ (നഹ്ല് 44) നബി (സ) യോട് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഖുർആന്റെ എല്ലാ വാക്യങ്ങളും എടുത്തുദ്ധരിച്ച് അവയുടെ അർത്ഥവും, ഉദ്ദേശ്യവും വെേണ്ടറെ വിവരിച്ചു തന്നിട്ടുെണ്ടന്നല്ല, നബി (സ) ഖുർആന്റെ വ്യഖ്യാതാവാണെന്നു പറഞ്ഞതിന്റെ താല്പര്യം. അങ്ങിനെ ചെയ്യേണ്ടുന്ന ആവശ്യവും ഇല്ലായിരുന്നു. ചില വചനങ്ങളുടെ സാരോദ്ദേശ്യങ്ങൾ വിവരിച്ചു കൊടുക്കുക, ചിലതിൽ അന്തർഭവിച്ചു കിടപ്പുളള രഹസ്യങ്ങളും തത്വങ്ങളും വ്യക്തമാക്കിക്കൊടുക്കുക, ഉദാഹരണങ്ങൾ വിവരിക്കുക, ഖുർആന്റെ അദ്ധ്യാപനങ്ങളും കൽപനാ നിർദ്ദേശങ്ങളും നടപ്പിൽ വരുത്തി പ്രവർത്തനത്തിൽ കാണിച്ചു കൊടുക്കുക, ചില കാര്യങ്ങളെപ്പറ്റി അവ ഇന്ന ആയത്തിന്റെ താൽപര്യത്തിൽ ഉൾക്കൊളളുന്നതാണെന്ന് ചൂണ്ടിക്കാട്ടുക, സാമാന്യമായി പറഞ്ഞതിനെ വിശദീകരിക്കുക, സംക്ഷിപ്തമായിപ്പറഞ്ഞതിനെ വിസ്തരിക്കുക എന്നിങ്ങനെയുളള കൃത്യങ്ങളായിരുന്നു നബി (സ) ചെയ്യേണ്ടിയിരുന്നത്. അതുതന്നെയാണ് അവിടുന്ന് നിർവ്വഹിച്ചതും. അതു തന്നെയാണ് നബി (സ) യുടെ സുന്നത്ത്, അഥവാ ഹദീസ് എന്നു പറയുന്നത്.
ഹദീസ് ഗ്രന്ഥങ്ങളിൽ, നബി (സ) യുടെ സുന്നത്തുകൾ (വാക്കും പ്രവൃത്തിയും) രേഖപ്പെട്ടു കിടക്കുന്നകാലത്തോളം, അവിടുത്തെ വ്യഖ്യാനവും നിലവിലുണ്ടായിരിക്കുന്നതാണ്. എന്നാൽ, ഹദീസുഗ്രന്ഥങ്ങളിൽ സുന്നത്തുകളെ രേഖപ്പെടുത്തുന്നത്, വിഷയത്തിന്റെ സ്വഭാവമനുസരിച്ചു പല അദ്ധ്യായങ്ങളും, പംക്തികളുമായി-ക്രമപ്പെടുത്തിക്കൊണ്ടായിരിക്കും. അതുകൊണ്ട് ഖുർആൻ വ്യാഖ്യാനപംക്തി എന്ന പ്രത്യേക തലക്കെട്ടുകളിൽ വളരെ അധികമൊന്നും ഹദീസുകൾ ഹദീസുഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിക്കെണ്ടന്നു വരികയില്ല. ഖുർആന്റെ ഏതെങ്കിലും വചനമോ, വാക്കോ അവതരണ സന്ദർഭമോ എടുത്തുദ്ധരിക്കപ്പെട്ടിട്ടുളള പ്രസ്താവനകളായിരിക്കും ഈ പംക്തിയിൽ സാധാരണ രേഖപ്പെടുത്തിക്കാണുക. ഇക്കാരണത്താൽ, ഈ പ്രത്യേക പംക്തികളിൽ ചേർക്കപ്പെട്ടു കാണുന്ന ഹദീസുകൾമാത്രമാണ് ഖുർആൻ വ്യഖ്യാന വിഷയത്തിൽ നമുക്ക് നബി (സ) യിൽ നിന്ന് ലഭിച്ചിരിക്കുന്നതെന്നു ധരിച്ചുകൂടാത്തതാണ്. അതുപോലെത്തന്നെ, നബി (സ) യുടെ വിയോഗത്തോടുകൂടി അവിടുത്തെ ഖുർആൻ വ്യഖ്യാന പരമ്പര മുറിഞ്ഞുപോയെന്നും, പിന്നീടുളളവരെല്ലാം അവരവരുടെ അഭിപ്രായമനുസരിച്ച് വ്യഖ്യാനിച്ചുപോരുകയാണ് ചെയ്യുന്നതെന്നും ചിലർ ധരിക്കാറുളളതും പ്രചരിപ്പിക്കാറുളളതും തെറ്റാകുന്നു.
നബി (സ) യുടെ കാലത്ത് ആവശ്യമില്ലാതിരുന്ന പലതും, ഖുർആൻ വ്യഖ്യാന വിഷയത്തിൽ പിന്നീട് ആവശ്യമായി വന്നുവെന്ന് പറഞ്ഞുവല്ലോ. ഇതിനെക്കുറിച്ച് വിശദീകരിക്കുവാൻ ശ്രമിക്കുന്നില്ല. ചില സൂചനകൾ മാത്രമേ ഇവിടെ നൽകുന്നുളളു. ഒരു വ്യഖ്യാതാവിന്-അറബിഭാഷാ പരിജ്ഞാനത്തിന് പുറമെ-വ്യാകരണം, സാഹിത്യം, അലങ്കാരം ആദിയായ ശാസ്ത്രങ്ങളിലും വ്യുൽപത്തി വേണം. പദങ്ങളുടെയും, വാചകങ്ങളുടെയും ഘടനാവിശേഷതകളും, അവയിൽ അടങ്ങിയ പ്രത്യേകതകളും മനസ്സിലാക്കുവാൻ ഇത് ആവശ്യമാകുന്നു. സാധാരണ ഉപയോഗത്തിലില്ലാത്ത പദങ്ങളും, പ്രയോഗങ്ങളും, അർത്ഥവൈവിദ്ധ്യം വരുന്ന പദങ്ങളും അറിഞ്ഞിരിക്കണം. ഹദീസ് ഗ്രന്ഥങ്ങൾ പരിചയിക്കുകയും, പരിശോധിക്കുകയും വേണം. സഹാബികൾ, താബിഉകൾ തുടങ്ങിയ മുൻഗാമികളായ പണ്ഡിതൻമാരുടെ പ്രസ്താവനകളും, അഭിപ്രായങ്ങളും ആരായേണ്ടതുണ്ട്. ഇസ്ലാമിക ചരിത്രങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു. ആയത്തുകളുടെ അവതരണ ഹേതുക്കൾ, അവതരിച്ച സന്ദർഭങ്ങൾ മുതലായവയും, അറിഞ്ഞിരിക്കണം. ഖുർആനിൽ നിന്നും, ഹദീസിൽനിന്നും മതവിധികൾ മനസ്സിലാക്കുന്നതിന് ഒഴിച്ചു കൂടാത്ത കർമ്മശാസ്ത്രനിദാനവും അറിയേണ്ടതുണ്ട്. ഇങ്ങിനെ പലതും ഒരു ഖുർആൻ വ്യഖ്യാതാവ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാകുന്നു.
നിസ്വാർത്ഥവും നിഷ്കളങ്കവുമായ ഹൃദയം, ഖുർആൻ എന്ത് പ്രസ്താവിക്കുന്നുവോ അത്-ആരുടെ ഇഷ്ടത്തിനോ, ആദർശത്തിനോ, താല്പര്യത്തിനോ നിരക്കാത്തതായാലും ശരി-അപ്പടി സ്വീകരിക്കുവാൻ തയ്യാറുളള മനഃസ്ഥിതി, വളച്ചു തിരിച്ചോ ദുർവ്യാഖ്യാനം ചെയ്തോ സ്വന്തം താല്പര്യം നേടുവാൻ ശ്രമിക്കാതെ, നേർക്കുനേരെ ഉളളടക്കം തറന്നുകാണിക്കുവാനുളള സന്നദ്ധത, താൻ പറയുന്നതിനെപ്പറ്റി അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം പറയേണ്ടി വരുമെന്ന ബോധം, അല്ലാഹുവിന്റെ പ്രതിഫലത്തിലുളള മോഹം, ഉദ്ദേശ്യം ശരിക്കു മനസ്സിലാകാത്ത സന്ദർഭങ്ങളിൽ അത് തുറന്നുപറയുവാനുളള മനക്കരുത്ത്, സത്യവും ന്യായവും ആർ പറഞ്ഞാലും സ്വീകരിക്കുവാനുളള സന്നദ്ധത മുതലായ ഗുണങ്ങളും വ്യാഖ്യാതാവിന് അവശ്യം ആവശ്യമാകുന്നു. പണ്ഡിതൻമാർക്കിടയിൽ അഭിപ്രായവ്യത്യാസം കാണുമ്പോൽ, അവ തമ്മിൽ, കഴിയുന്നത്ര യോജിപ്പിച്ച് നല്ലനിലക്ക് വ്യഖ്യാനിക്കുവാൻ ശ്രമിക്കേണ്ടതാണ്. മറിച്ച്, വ്യത്യസ്താഭിപ്രായങ്ങൾ പൊക്കിക്കാണിച്ചും, പരസ്പര വൈരുദ്ധ്യം സ്ഥാപിച്ചും പുറംതളളിക്കളയുവാൻ തുനിയുകയല്ല വേണ്ടത്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലല്ലാതെ, ആരുടെ അഭിപ്രായവും തളളിക്കളയുകയോ, സ്ഥിരപ്പെടുത്തുകയോ ചെയ്യരുത്. ആയത്തുകളുടെ വിവരണങ്ങളിൽ, കാലോചിതമായ സംഗതികളെ സ്പർശിച്ച് സംസാരിക്കുന്നതും ആവശ്യമാണ്. എന്നാൽ ആയത്തുകൾക്ക് യഥാർത്ഥത്തിൽ ഇല്ലാത്ത പുതിയ അർത്ഥം കല്പിച്ചുണ്ടാക്കി കാലത്തിനൊത്ത് വ്യഖ്യാനിക്കുവാൻ മുതിരുന്നത് വമ്പിച്ച അനീതിയുമാകുന്നു.
വ്യാഖ്യാനിക്കേണ്ടുന്ന രീതി.
പ്രമുഖരായ ഖുർആൻ വ്യഖ്യാതാക്കളുടെ കൂട്ടത്തിൽ പല നിലക്കും പ്രസിദ്ധി നേടിയ രണ്ട് മഹാന്മാരാണ്. ഇമാം ഇബ്നുജരീർത്വബ്‌രീ (റ) യും, ഇമാം ഇബ്നുകഥീറും (റ).ഇബ്നു ജരീർ (റ) ഹിജ്‌റ 3-ാം നൂറ്റാണ്ടിൽ ജീവിച്ച് 4-ാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ-ഹി: 310ൽ അന്തരിച്ച ആളാണ്. ഖുർആൻ വ്യാഖ്യാനത്തിലെന്നപോലെ ഹദീസിലും, ഇസ്ലാം ചരിത്രത്തിലും ലോകപ്രസിദ്ധിനേടിയ ഒരു മഹാനാണദ്ദേഹം. ഖുർആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ-സഹാബികളുടെയും, താബിഈങ്ങളുടെയും വ്യാഖ്യാനങ്ങളെ മുമ്പിൽവെച്ചുകാണ്ടും, അഭിപ്രായവ്യത്യാസങ്ങളിൽ ലക്ഷ്യസഹിതം പരിശോധിച്ച് വിധി കൽപ്പിച്ചുകൊണ്ടും-വിരചിതമായ ഒരു മഹൽ ഗ്രന്ഥമത്രെ അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്സീർ ഗ്രന്ഥം
(جامع البيان فى تفسير القرأن) `അതുപോലെയുളള ഒരു തഫ്സീർ ഗ്രന്ഥം മറ്റാരാലും രചിക്കപ്പെടുകയുണ്ടായിട്ടില്ല എന്നകാര്യത്തിൽ മുസ്ലിം സമുദായത്തിനിടയിൽ ഭിന്നാഭിപ്രായമില്ല` എന്നാണ്, ഇമാം നവവീ (റ) അതിനെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്. ഖുർആനും, ഹദീസും ധാരാളക്കണക്കിൽ ഉദ്ധരിച്ചുകൊണ്ടും, കാര്യകാരണസഹിതം വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടും-മുൻഗാമികളായ മഹാൻമാരുടെ മാർഗ്ഗത്തിൽനിന്നും ഒട്ടും വ്യതിചലിക്കാതെ-ഖുർആൻ വ്യാഖ്യാനിച്ച മദ്ധ്യകാല പണ്ഡിതനാണ് ഇബ്നുകഥീർ (റ) ഇദ്ദേഹം ഹിജ്‌റ 774ൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ തഫ്സീർഗ്രന്ഥം,
(تتفسير القرأن العظيم) പൂർവ്വ നൂറ്റാണ്ടുകൾക്കുശേഷം രചിക്കപ്പെട്ട തഫ്സീറുകളിൽ പ്രധാനപ്പെട്ടതും, എല്ലാവരാലും അംഗീകരിക്കപ്പെട്ടതുമാകുന്നു. ഈ രണ്ട് മഹൽഗ്രന്ഥങ്ങളുടെയും മുഖവുരകളിൽ ആ മഹാന്മാർ രേഖപ്പെടുത്തിയിട്ടുളള വിഷയങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാകുന്നു. അവയിലെ പ്രസക്ത ഭാഗങ്ങളാണ് ഈ അദ്ധ്യായത്തിൽ നാം പ്രധാനമായി അവലംബിക്കുന്നത്.
ഖുർആൻ, ഹദീസ്, സഹാബികളുടെ വചനങ്ങൾ തുടങ്ങിയ തെളിവുകൾ നിരത്തിക്കാട്ടിക്കൊണ്ട് ഖുർആൻ വ്യാഖ്യാനസംബന്ധമായ പല കാര്യങ്ങളെക്കുറിച്ചും-കാര്യകാരണത്തോടുകൂടി-സുദീർഘം സംസാരിച്ചശേഷം ഇബ്നുജരീർ (റ) പ്രസ്താവിച്ച ചില വരികളുടെ സംഗ്രഹം ഇപ്രകാരമാകുന്നു:-
“ഖുർആൻ, വ്യഖ്യാനം ചെയ്യുന്നതിന്റെ പല വശങ്ങളെക്കുറിച്ചും നാം ഇതിനുമുമ്പ് സംസാരിച്ചു. ഖുർആന്റെ വ്യഖ്യാനം മൊത്തത്തിൽ ഇങ്ങിനെ മൂന്നു വിധത്തിലാണെന്നും നാം പ്രസ്താവിച്ചു:-അതിലൊന്ന് അല്ലാഹുവിനുമാത്രം അറിയാവുന്നതും, മറ്റാർക്കും അറിയുവാൻ കഴിയാത്തതുമാകുന്നു. അന്ത്യഘട്ടത്തിന്റെ (ഖിയാമത്തുനാളിന്റെ) സമയം. ഈസാ (അ) ഇറങ്ങിവരുന്ന സമയം, കാഹളത്തിൽ ഊതുന്ന സമയം എന്നിങ്ങനെ വരാനിരിക്കുന്ന സംഭവങ്ങളുടെ സമയങ്ങളും, അതുപോലെയുളള മറ്റു കാര്യങ്ങളുമാണിത്. രണ്ടാമത്തേതു, നബി (സ) ക്കു മാത്രം അല്ലാഹു അറിയിച്ചു കൊടുത്തിട്ടുളളതും, ജനങ്ങളിൽ മറ്റാർക്കും അറിയുവാൻ കഴിയാത്തതുമായ കാര്യങ്ങളാകുന്നു. അതായത്: നബി (സ) തിരുമേനി വിവരിച്ചു കൊടുക്കാതെ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കാത്തവ. (മതവിധികൾ, ശിക്ഷാനിയമങ്ങൾ, അനുഷ്ഠാനക്രമങ്ങൾ മുതലായവ.) മൂന്നാമത്തേത്: ഖുർആൻ അവതരിച്ച ഭാഷ അറിയുന്നവർക്ക് ഗ്രഹിക്കാവുന്നത്. എന്നുവെച്ചാൽ, അറബിഭാഷയും, അതിന്റെ വ്യാകരണവും അറിയുന്നവർക്ക് മാത്രം ഗ്രഹിക്കാവുന്നത്.“
”യഥാർത്ഥം ഇതാണെങ്കിൽ, ജനങ്ങൾക്ക് അറിയുവാൻ സാധ്യമായ വശങ്ങളെ വ്യാഖ്യാനിക്കുന്നതിൽ സത്യത്തോട് യോജിക്കുവാൻ ഏറ്റവും അവകാശപ്പെട്ടവരും, ഏറ്റവും വ്യക്തമായ തെളിവുകൾ സഹിതം വ്യാഖ്യാന വിവരണം നൽകുന്നവരും ഇങ്ങിനെയുളളവരായിരിക്കും: അതയാത് നബി, (സ) യിൽ നിന്ന് വ്യാഖ്യാനം ലഭിക്കേണ്ടുന്ന വിഷയത്തിൽ, നബി (സ) യുടെ ഹദീസുകൾ വഴി കൂടുതൽ തെളിവു നൽകുന്നവർ. പല മാർഗ്ഗങ്ങളിൽകൂടിയും പ്രസിദ്ധമായ ഹദീസുകളെ ഉദ്ധരിച്ചോ, അല്ലെങ്കിൽ, വിശ്വസ്തരും, മര്യാദക്കാരുമായ നിവേദകൻമാരിൽനിന്ന് ഉദ്ധരിച്ചോ ഇത് ചെയ്യാം. അല്ലാത്തപക്ഷം ഹദീസുകളുടെ ബലാബലം പരിശോധിക്കുന്നതിനു നിശ്ചയിക്കപ്പെട്ടിട്ടുളള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും ഇത് ചെയ്യാവുന്നതാണ്. ഭാഷാജ്ഞാനങ്ങൾ വഴി ലഭിക്കാവുന്ന വ്യാഖ്യാനങ്ങളിൽ, ഭാഷക്കാരുടെ പ്രസിദ്ധ കവിതകളിൽനിന്നോ, അവർക്കിടയിൽ സുപരിചിതമായ സംസാരശൈലികളിൽനിന്നോ സാക്ഷ്യം നൽകിക്കൊണ്ടായിരിക്കണം വ്യാഖ്യാനിക്കുന്നത്. മുൻഗാമികളായ സഹാബികൾ, ഇമാമുകൾ, പിൻഗാമികളായ താബിഉകൾ, സമുദായത്തിലെ പണ്ഡിതൻമാർ എന്നിവരുടെ അഭിപ്രായങ്ങൾക്ക് പുറത്തുപോകാതിരിക്കുന്നപക്ഷം-ഇങ്ങിനെയുളള വ്യാഖ്യാനം ആരുടേതായിരുന്നാലും ശരി-ആ വിവരണവും, വ്യാഖ്യാനവും കൊളളാവുന്നതാകുന്നു.“ (തഫ്സീർ ഇബ്നുജരീർ വാ: 1 പേ : 21.)
ഇനി, ഇബ്നുകഥീർ (റ) ചെയ്ത പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ പരിശോധിക്കാം. അദ്ദേഹം പറയുന്നു:-
`ഖുർആൻ വ്യാഖ്യാനിക്കുന്ന മാർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും നല്ല മാർഗ്ഗം ഏതാണെന്നു ചോദിച്ചാൽ ഇങ്ങിനെ മറുപടി പറയാം:-ഏറ്റവും നല്ല മാർഗ്ഗമിതാണ്: ഖുർആൻ കൊണ്ടു തന്നെ അതിനെ വ്യാഖ്യാനിക്കുക. ഒരിടത്ത് സാമാന്യമായി ചുരുക്കിപ്പറഞ്ഞ വിഷയം മറ്റൊരിടത്ത് വിശദീകരിച്ച് പറഞ്ഞിരിക്കും. അതിനു സാധ്യമാകാതെ വന്നാൽ, നീ `സുന്നത്തി`നെ മുറുകെ പിടിച്ചുകൊളളുക. അത് ഖുർആനെ വിവരിച്ചുതരുന്നതും, വ്യക്തമാക്കിത്തരുന്നതുമാണ്. അത്രയുമല്ല, നബി (സ) ഏതെല്ലാം കാര്യം വിധിച്ചിട്ടുണ്ടോ അതെല്ലാം തന്നെ, തിരുമേനി ഖുർആനിൽനിന്നു ഗ്രഹിച്ചതാണ് എന്നത്രെ ഇമാം ശാഫീ (റ) പറയുന്നത്. അല്ലാഹു പറയുന്നു:
إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّـهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا ﴿١٠٥﴾ സൂറ നിസാഅ് 105 (നിനക്ക് അല്ലാഹു കാണിച്ചു-മനസ്സിലാക്കി-തന്നിട്ടുളളതുകൊണ്ട് ജനങ്ങൾക്കിടയിൽ നീ വിധി നടത്തുവാനായി നാം നിനക്കു യഥാർത്ഥപ്രകാരം വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. നീ ചതിയൻമാർക്കുവേണ്ടി തർക്കം നടത്തുന്നവനാകരുത്) അല്ലാഹു വീണ്ടും പറയന്നു:
وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ﴿٦٤﴾ നഹ്‌ൽ 16:64
(അവർ യാതൊന്നിൽ ഭിന്നിച്ചിരിക്കുന്നുവോ അതു നീ അവർക്കു വിവരിച്ചുകൊടുക്കുവാൻവേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗ്ഗദർശനവും കാരുണ്യവുമായിക്കൊണ്ടും അല്ലാതെ, നാം നിന്റെമേൽ വേദഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല.)
وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ﴿٤٤﴾ നഹ്‌ൽ 16:44
(മനുഷ്യർക്ക് ഇറക്കപ്പെട്ടിട്ടുളളത് നീ അവർക്ക് വിവരിച്ചുകൊടുക്കുവാൻവേണ്ടിയും അവർ ചിന്തിച്ചേക്കുവാൻ വേണ്ടിയും നാം നിനക്ക് പ്രമാണം-ഖുർആൻ-അവതരിപ്പിച്ചിരിക്കുന്നു.)
`ഇതുകൊണ്ടാണ് റസൂൽ (സ) ഇപ്രകാരം അരുളിച്ചെയ്തത്:
ألا إني أوتيت القرآن ومثله معه ابوداود وابن ماجة(അറിയുക: എനിക്ക് ഖുർആനും, അതോടൊപ്പം അത്രയുംകൂടി നല്കപ്പെട്ടിരിക്കുന്നു.) തിരുമേനിയുടെ സുന്നത്താണ് ഇതുകൊണ്ടുദ്ദേശ്യം. വാസ്തവത്തിൽ, സുന്നത്തും നബി (സ) ക്കു ലഭിക്കുന്ന വഹ്യുതന്നെയാണ്. പക്ഷേ, ഖുർആൻ (വേദഗ്രന്ഥമെന്ന നിലക്ക്) പാരായണം ചെയ്യപ്പെടുന്നു. സുന്നത്ത് (ആ നിലക്ക്) പാരായണം ചെയ്യപ്പെടുന്നില്ല. ഈ വസ്തുത അനേക ലക്ഷ്യങ്ങൾ മുഖേന ഇമാം ശാഫീ (റ) മുതലായ മഹാൻമാർ തെളിയിച്ചിട്ടുളളതാണ്. അത് വിവരിക്കേണ്ടുന്ന സ്ഥാനം ഇതല്ല. ഖുർആന്റെ വ്യാഖ്യാനം ഖുർആനിൽ നിന്നുതന്നെ അന്വേഷിക്കുക, ലഭിക്കാത്തപക്ഷം സുന്നത്തിൽനിന്നും. ഇതാണിവിടെ പറയുവാനുളളത്.`മുആദ്` (معاذ رض) നെ യമനിലേക്ക് അയച്ചപ്പോൾ നബി (സ) അദ്ദേഹത്തോട് നിർദ്ദേശിച്ചത് ഇങ്ങിനെയായിരുന്നു. തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: “നീ ഏതനുസരിച്ച് വിധിക്കും?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ കിത്താബനുസരിച്ച്,” തിരുമേനി: “അല്ലാഹുവിന്റെ കിത്താബിൽ നീ കണ്ടിട്ടില്ലെങ്കിലോ?” മുആദ്: “എന്നാൽ അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തനുസരിച്ച്.” തിരുമേനി: “(അതിലും) കണ്ടില്ലെങ്കിലോ?“ അദ്ദേഹം പറഞ്ഞു: ”ഞാൻ എന്റെ അഭിപ്രായം ആരായും.“ അപ്പോൾ തിരുമേനി അദ്ദേഹത്തിന്റെ നെഞ്ചിൽ (സന്തോഷപൂർവ്വം) കൊട്ടിക്കൊണ്ടു ഇങ്ങിനെ പറഞ്ഞു: ”അല്ലാഹുവിന്റെ റസൂൽ തൃപ്തിപ്പെടുന്ന കാര്യത്തിലേക്ക് അല്ലാഹുവിന്റെ റസൂലിന്റെ ദൂതന് ഉതവിചെയ്ത അല്ലാഹുവിന് സർവ്വസ്തുതിയും!“ ഈ ഹദീസ് ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുളളതും, നിവേദനപരമ്പര നല്ലതാണെന്ന് സ്ഥിരപ്പെട്ടിട്ടുളളതുമാണ്. അബൂദാവൂദ് തിർമദീ, ദാരീമി (റ) എന്നിവർ ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീസാണ്. ഇത് നാം മുമ്പൊരിക്കൽ ഉദ്ധരിച്ചിട്ടുണ്ടണ്ട്.
`ഖുർആനിലും, സുന്നത്തിലും വ്യാഖ്യാനം കെണ്ടത്താത്തപ്പോൾ നാം സഹാബികളുടെ വചനങ്ങളിലേക്ക് മടങ്ങണം. മറ്റാർക്കും കൈവന്നിട്ടില്ലാത്ത അവസരങ്ങളും സന്ദർഭങ്ങളും ലഭിച്ചവരാണല്ലോ അവർ. തികഞ്ഞ ബുദ്ധിശക്തിയും, യഥാർത്ഥമായ വിജ്ഞാനവും സൽക്കർമ്മശീലവും അവർക്ക്-അവരിൽനിന്നുളള പണ്ഡിതന്മാരായ മഹാൻമാർക്ക് പ്രത്യേകിച്ചും-നൽകപ്പെട്ടിട്ടുമുണ്ട്. ഇബ്നുമസ്ഊദ് (റ) പ്രസ്താവിച്ചതായി ഇബ്നുജരീർ (റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: ”താനല്ലാതെ മറ്റൊരു ഇലാഹും ഇല്ലാത്തവനായ അല്ലാഹുതന്നെയാണ! അല്ലാഹുവിന്റെ കിത്താബിലെ ഏതൊരു ആയത്തും ആരുടെ കാര്യത്തിൽ അവതരിച്ചുവെന്നും എവിടെവെച്ച് അവതരിച്ചുവെന്നും എനിക്ക് നല്ലപോലെ അറിയാത്തതായിട്ടില്ല. അല്ലാഹുവിന്റെ കിത്താബിനെപ്പറ്റി എന്നെക്കാൾ അറിയുന്ന ഒരാൾ, വാഹനം ചെന്നെത്താവുന്ന വല്ല സ്ഥലത്തും ഉെണ്ടങ്കിൽ ഞാൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോകുമായിരുന്നു,“ ഇബ്നുമസ്ഊദ് (റ)ൽ നിന്ന് അഅ്മശ്
(الاعمشى-رح ) ഉദ്ധരിക്കുന്നു: ”ഞങ്ങളിൽ-സഹാബികളിൽ-ഒരാൾ ഒരു പത്ത് ആയത്ത് പഠിച്ചാൽ, അവയുടെ സാരങ്ങളും, അവയനുസരിച്ചുളള പ്രവർത്തനവും മനസ്സിലാക്കാതെ അതിനപ്പുറം കടക്കുകയില്ലായിരുന്നു.“ അബൂഅബ്ദിർ-റഹ്മാൻ സലമീ (റ) പറയുന്നു: ”ഞങ്ങൾക്ക് ഖുർആൻ ഓതിത്തരുന്നവർ (സഹാബികൾ) ഞങ്ങളോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്:“ നബി (സ) യിൽ നിന്ന് തങ്ങൾ ഖുർആൻ ഓതിക്കേട്ടിരുന്നു. പത്ത് ആയത്തുകൾ പഠിച്ചാൽ, അവയിൽ അടങ്ങിയ കാര്യം പ്രവർത്തനത്തിൽ കൊണ്ടുവരാതെ അവയുടെ പുറകെ വേറെ ആയത്തുകൾ ഞങ്ങൾ പഠിക്കുകയില്ല. അങ്ങനെ, ഖുർആനും അതനുസരിച്ചുളള പ്രവർത്തനവും ഒന്നിച്ചുതന്നെ ഞങ്ങൾ പഠിച്ചു.
ഇബ്നു കഥീർ (റ) തുടരുന്നു: “സഹാബികളിൽ ഖുർആനെപ്പറ്റി കൂടുതൽ അറിയുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് തിരുമേനിയുടെ പിതൃവ്യപുത്രൻ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) തിരുമേനിയുടെ പ്രാർത്ഥനാഫലമായി `തർജുമാനുൽ ഖുർആൻ`
(ترجمان القرأن) ഖുർആന്റെ വ്യാഖ്യാതാവ് എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായി. `അല്ലാഹുവേ, ഇവന് മതത്തിൽ വിജ്ഞാനം നൽകുകയും, വ്യഖ്യാനം പഠിപ്പിക്കുകയുംവേണമേ!
اللهم فقه فى الدين وعلمه التأويل ` എന്നു തിരുമേനി അദ്ദേഹത്തിനുവേണ്ടി `ദുആ`ചെയ്തിരുന്നു. അദ്ദേഹത്തെക്കുറിച്ചു ഇബ്നുമസ്ഊദ് `ഖുർആന്റെ വളരെ നല്ല ഒരഭിഭാഷകനാണ് ഇബ്നുഅബ്ബാസ്` എന്ന് പറഞ്ഞിരിക്കുന്നു: ഹിജ്‌റ 23ലാണ് ഇബ്നുമസ്ഊദ് (റ) ന്റെ വിയോഗം. അതിനുശേഷം ഇബ്നുഅബ്ബാസ് (റ) 36 കൊല്ലം ജീവിച്ചിരുന്നിട്ടുണ്ട്. അപ്പോൾ ഇബ്നുമസ്ഊദ് (റ) നുശേഷവും അദ്ദേഹം എത്രയോ വിജ്ഞാനങ്ങൾ കരസ്ഥമാക്കിയിരിക്കുമല്ലോ. അലി (റ) ഒരിക്കൽ അദ്ദേഹത്തെ ഹജ്ജിന്റെ അമീറായി നിശ്ചയിച്ചിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ സൂറത്തുൽ ബഖറ-സൂറത്തുന്നൂറാണെന്നും ഒരു രിവായത്തുണ്ട്.-ഓതി വ്യഖ്യാനിക്കുകയുണ്ടായി. റോമാക്കാരും, തുർക്കികളും, ദൈലമു കാസ്പിയൻ കടലിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഗിലാനി
(ർ൹ശ്ളഘ) ലെമല പ്രദേശം കാരും ആ വ്യഖ്യാനം കേട്ടിരുന്നുവെങ്കിൽ അവരെല്ലാം ഇസ്ലാമിൽ വരുമായിരുന്നു.“ എന്നിങ്ങിനെ അബൂവാഇൽ (റ) പ്രസ്താവിച്ചിരിക്കുന്നു.
”ഇങ്ങിനെയുളള കാരണങ്ങൾക്കൊണ്ടാണ് ഇസ്മാഈൽ സൂദ്ദീ (റ) (إسماعيل بن عبد الرحمن السدي الكبير رح) അദ്ദേഹത്തിന്റെ തഫ്സീറിൽ ഉദ്ധരിക്കുന്ന മിക്ക വ്യാഖ്യാനങ്ങളും ഇബ്നുമസ്ഊദ് (റ), ഇബ്നു അബ്ബാസ് (റ) എന്നീ രണ്ടുപേരിൽനിന്നു വന്നിട്ടുളള വ്യഖ്യാനങ്ങളായത്. എങ്കിലും, വേദക്കാരിൽനിന്നു ഉദ്ധരിച്ചുകൊളളുവാൻ നബി (സ) അനുവദിച്ച ഇനത്തിൽപ്പെട്ട ചില പ്രസ്താവനകൾ സഹാബികൾ മുഖേന ലഭിച്ചിട്ടുളളതും അദ്ദേഹം-സുദ്ദീ (റ)-ചിലപ്പോൾ ഉദ്ധരിക്കാറുണ്ട്. തിരുമേനി അരുളിചെയ്തതു ഇതാണ്:
ബുഖാരി " بَلِّغُوا عَنِّي وَلَوْ آيَةً ، وَحَدِّثُوا عَنْ بَنِي إسْرَائِيلَ وَلا حَرَجَ ، وَمَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ "(ഒരു ആയത്തായിരുന്നാൽപോലും നിങ്ങൾ എന്നിൽനിന്നു-മറ്റുളളവർക്കു എത്തിച്ചുകൊടുക്കണം. ഇസ്‌റാഈല്യരിൽനിന്നു ഉദ്ധരിക്കാം. വിരോധമില്ല. ആരെങ്കിലും എന്റെമേൽ കരുതിക്കൂട്ടി കളവുപറയുന്നപക്ഷം അവൻ നരകത്തിലുളള തന്റെ ഇരിപ്പിടം കാത്തിരുന്നുകൊളളട്ടെ. (ബു.) ഈ ഹദീസ് ഇബ്നുഉമർ (റ) ഉദ്ധരിച്ചതാണ്. വേദക്കാരിൽനിന്നു വാർത്തകൾ ഉദ്ധരിക്കാമെന്ന് അദ്ദേഹം ഈ ഹദീസിൽനിന്നു മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് യർമൂക്ക് യുദ്ധത്തിൽവെച്ച് വേദക്കാരുടെ ചില ഗ്രന്ഥക്കെട്ടുകൾ അദ്ദേഹത്തിനു കിട്ടിയശേഷം അതിൽനിന്നു അദ്ദേഹം വർത്തമാനങ്ങൾ ഉദ്ധരിച്ചുവന്നിരുന്നത്.“
”എന്നാൽ, ഇസ്‌റാഈലി വാർത്തകൾ (വേദക്കാരിൽ നിന്നു ലഭിക്കുന്ന വാർത്തകൾ) ഉദ്ധരിക്കുന്നത് അതുമുഖേന വിഷയങ്ങളെ സ്ഥിരപ്പെടുത്തുവാൻ വേണ്ടിയല്ല, സാക്ഷ്യപ്പെടുത്തുവാൻ വേണ്ടി മാത്രമാകുന്നു. കാരണം, ഇസ്‌റാഈലി വാർത്തകൾ ഈ മൂന്നിൽ ഒരു പ്രകാരത്തിലുളളവയായിരിക്കും: (1) നമ്മുടെ കൈവശമുളള രേഖകളാൽ സത്യമാണെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നവ. ഇത് ശരിയായിട്ടുളളതുതന്നെ. (2) എതിരായ രേഖകൾ നമ്മുടെ കൈവശമുളളതിനാൽ, കളവാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നത്. (3) സത്യമെന്നോ അസത്യമെന്നോ അറിയത്തക്കതെളിവില്ലാത്തവ. ഇത് നമുക്ക് വിശ്വസിക്കുവാനോ, കളവാക്കിത്തള്ളുവാനോ നിവൃത്തിയില്ല. മേൽ പറഞ്ഞ ആവശ്യാർത്ഥം (സാക്ഷ്യപ്പെടുത്തുവാൻ വേണ്ടി) അത് ഉദ്ധരിക്കാവുന്നതാണ്. ഇത്തരം ഉദ്ധരണികളാകട്ടെ, മിക്കവാറും മതസംബന്ധമായി യാതൊരു പ്രയോജനവും നൽകാത്തവയുമായിരിക്കും, വേദക്കാരായ പണ്ഡിതൻമാർക്കിടയിൽ തന്നെ, ഈ വിഭാഗത്തിൽ വളരെ ഭിന്നിപ്പുകൾ കാണുന്നതും അത് കൊണ്ടാണ്. അതേ കാരണത്താൽ, ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിലും അതിൽ ഭിന്നാഭിപ്രായം ഉണ്ടായിക്കൊണ്ടിരിക്കും. `അഷാബുൽ കഹ്ഫി`ന്റെ (ഗുഹാവാസികളുടെ) എണ്ണം, പേർ, അവരുടെ നായയുടെ വർണ്ണം, മൂസാ (അ) നബിയുടെ വടി ഏത് വൃക്ഷത്തിൽ നിന്നുളളതായിരുന്നു. ഇബ്‌റാഹീം (അ) നബിക്ക് അല്ലാഹു ജീവിപ്പിച്ചു കൊടുത്ത പക്ഷികൾ ഏതെല്ലാമായിരുന്നു, മൂസാ (അ) അല്ലാഹുവിന്റെ സംസാരം കേട്ടത് ഏത് വൃക്ഷത്തിങ്കൽ നിന്നാണ്, എന്നിങ്ങിനെ ഖുർആനിൽ വ്യക്തമാക്കിയിട്ടില്ലാത്ത വിഷയങ്ങളിൽ കാണപ്പെടുന്ന പ്രസ്താവനകളെല്ലാം ഈ ഇനത്തിൽ-സത്യമോ അസത്യമോ എന്ന് നിർണ്ണയിക്കുവാൻ കഴിയാത്തതും പ്രയോജനമില്ലാത്തതുമായ ഇസ്‌റാഈലി വാർത്തകളിൽ-ഉൾപ്പെട്ടതാകുന്നു.“
”ഇസ്‌റാഈല്യരിൽ നിന്ന് ഇങ്ങിനെ ഭിന്നമായ പ്രസ്താവനകൾ ഉദ്ധരിക്കുന്നതിന് തെറ്റില്ലെന്ന് ഖുർആൻ മുഖേനത്തന്നെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പറയുന്നു:
سيقولون ثلاثة رابعهم كلبهم -الكهف (അവർ ഗുഹാവാസികൾ-മൂന്നാളാണ്, അവരിൽ നാലാമത്തേത് അവരുടെ നായയാണ് എന്ന് അവർ പറയും. അഞ്ചാളാണ്, ആറാമത്തേത് അവരുടെ നായയാണ് എന്നും പറയും. അദൃശ്യകാര്യത്തിൽ ഊഹപ്രകടനം നടത്തുകയത്രെ (അവർ ചെയ്യുന്നത്)! ഏഴുപേരാണ്, എട്ടാമത്തേത് അവരുടെ നായയാണ് എന്നും പറയുന്നു. (നബിയേ,) പറയുക: അവരുടെ എണ്ണത്തെക്കുറിച്ച് എന്റെ റബ്ബ് ശരിക്കറിയുന്നവനാകുന്നു. അല്പം ആളുകളല്ലാതെ അവരെക്കുറിച്ച് അറിയുന്നതല്ല. എന്നിരിക്കെ കാര്യത്തിൽ, പ്രത്യക്ഷത്തിലുള്ള ഒരു തർക്കമല്ലാതെ നീ തർക്കിക്കരുത്. അവരുടെ കാര്യത്തിൽ, ഇവരിൽ ഒരാളോടും നീ തീരുമാനമാവശ്യപ്പെടുകയും ചെയ്യരുത്.“ (അൽകഹ്ഫ്, 22.)
”ഇസ്‌റാഈലി വാർത്തകളെ സംബന്ധിച്ച് നാം ഗൗനിക്കേണ്ട കാര്യങ്ങളെല്ലാം അല്ലാഹു ഈ വചനത്തിൽ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. മൂന്ന് അഭിപ്രായങ്ങളെ അല്ലാഹു ഇതിൽ ഉദ്ധരിച്ചു. ആദ്യത്തെ രണ്ടും (ഊഹപ്രകടനമാണെന്നു പറഞ്ഞ്) ബലഹീനമാക്കിക്കാണിച്ചു. മൂന്നാമത്തേതിനെപ്പറ്റി ശരിയോ തെറ്റോ എന്ന് വ്യക്തമാക്കാതെ-മൗനമവലംബിച്ചു. അപ്പോൾ, ഈ അഭിപ്രായം ശരിയായിരിക്കുമെന്നുവരുന്നു. കാരണം, ഇതും തെറ്റായിരുന്നുവെങ്കിൽ, ഇതിനെപ്പറ്റിയും അത് തെറ്റാണെന്ന് ഉണർത്തേണ്ടിയിരുന്നു. ഏതായാലും അവരുടെ എണ്ണം അറിയുന്നതിൽ വലിയ പ്രയോജനമൊന്നും ഇല്ലെന്നും അല്ലാഹു ഓർമ്മപ്പെടുത്തി. അവരുടെ എണ്ണം അല്ലാഹുവിന് നല്ലവണ്ണം അറിയാമെന്നും, അവരെപ്പറ്റി അറിയുന്നവർ അൽപം ആളുകളേയുളളു എന്നും, അക്കാര്യത്തിൽ പ്രയോജനമില്ലാത്ത തർക്കത്തിന് മുതിരേണ്ടതില്ലെന്നും പ്രസ്താവിച്ചു. ഇങ്ങിനെയുളള അഭിപ്രായവ്യത്യാസങ്ങളിലെല്ലാം നാം കൈക്കൊളേളണ്ടതെന്താണെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാകുന്നു. അതെ, അഭിപ്രായങ്ങളെല്ലാം ഉദ്ധരിക്കുക, അതിൽ ശരിയായത് ഏതാണെന്ന് ചൂണ്ടിക്കാട്ടുക, അല്ലാത്തത് ദുർബ്ബലമാണെന്ന് കാണിക്കുക, വ്യത്യസ്താഭിപ്രായങ്ങളിൽ അടങ്ങിയിരിക്കുന്ന തത്വം എടുത്തുകാട്ടുക, ഇങ്ങിനെ ചെയ്താൽ, തർക്കവിതർക്കങ്ങൾക്ക് അവസരം കുറയുന്നതാണ്.
“എന്നാൽ, ഒരു വിഷയത്തിലുളള ഒരു അഭിപ്രായം മാത്രം ഉദ്ധരിച്ച് ബാക്കി വിട്ടേച്ച് കളയുന്നവൻ കാര്യത്തിന് പോരാത്തവനാണ്. കാരണം, ഒരുപക്ഷേ അവൻ ഉദ്ധരിക്കാതെ വിട്ടുകളഞ്ഞ അഭിപ്രായങ്ങളിലായിരിക്കും യഥാർത്ഥം അടങ്ങിയിട്ടുള്ളത്. അതുപോലെത്തന്നെ, വ്യത്യസ്ത അഭിപ്രായങ്ങളിൽ ബലപ്പെട്ടതിനെക്കുറിച്ച് ഒന്നും പ്രസ്താവിക്കാതെ അപ്പടി ഉദ്ധരിച്ചു മതിയാക്കുന്നവനും പോരാത്തവൻ തന്നെ. യഥാർത്ഥത്തിൽ ശരിയല്ലാത്തതിനെ കൽപിച്ചുകൂട്ടി ബലപ്പെടുത്തുന്നപക്ഷം, തീർച്ചയായും അവൻ കൽപിച്ചുകൂട്ടി കളവ് കെട്ടിപ്പറയുകയാണ് ചെയ്യുന്നത്. ഇനി, അറിയാതെയാണിത് ചെയ്യുന്നതെങ്കിൽ, അവൻ അബദ്ധം പ്രവർത്തിക്കുകയും ചെയ്യുന്നു. ഇപ്രകാരംതന്നെ, പ്രയോജനമില്ലാത്ത അഭിപ്രായങ്ങൾ എടുത്തുകാട്ടുന്നവരും, സാരം നോക്കുമ്പോൾ ഒന്നോ രണ്ടോ അഭിപ്രായമായി അവശേഷിക്കുമാറ് വാക്കുകളിൽ മാത്രം പരസ്പര വ്യത്യാസമുളള പ്രസ്താവനകൾ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നവനും വൃഥാ സമയം ചിലവിഴിക്കുകയത്രെ ചെയ്യുന്നത്.“
ഇബ്നു കഥീർ (റ) തുടരുന്നു. ”മറ്റൊരു വിഷയം: ഇനി ഖുർആനിലും സുന്നത്തിലും വ്യാഖ്യാനം കെണ്ടത്തിയിട്ടില്ല. സഹാബികളിൽ നിന്നും ലഭിച്ചില്ല. എന്നാലോ? ഈ അവസരത്തിൽ അധിക ഇമാമുകളും (പണ്ഡിത നേതാക്കളും) താബിഉകളുടെ പ്രസ്താവനകളിലേക്കാണ് മടങ്ങാറുളളത്. താബിഉകളിൽ ഏറ്റവും പ്രധാനിയായ മഹാനാണ് മുജാഹിദ് (റ). അദ്ദേഹം ഖുർആൻ വ്യാഖ്യാനത്തിൽ ഒരു ദൃഷ്ടാന്തം
(اية فى التفسير) തന്നെയാകുന്നു. മുഹമ്മദുബ്നു ഇഷാഖ് (റ) പറഞ്ഞതുപോലെ, മുഷഫിന്റെ ആദ്യം മുതൽ അവസാനംവരെ ഓരോ ആയത്തി(വചനത്തി)ങ്കലും നിറുത്തി അതിനെപ്പറ്റി ചോദിച്ചറിഞ്ഞുകൊണ്ട് ഇബ്നു അബ്ബാസ് (റ)ന്റെ അടുക്കൽനിന്നു മൂന്നു പ്രാവശ്യം ഖുർആൻ പരിശോധന നടത്തിയ ആളാണ് മുജാഹിദു (റ). ഇബ്നു അബ്ബാസ് (റ)ൽനിന്നു ഇദ്ദേഹം ഖുർആൻ വ്യാഖ്യാനം പഠിച്ചു എഴുതിയെടുത്തിരുന്നതായി ഇബ്നു അബീമുലൈക (റ) യും പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് `മുജാഹിദിൽനിന്നു നിനക്ക് തഫ്സീർ ലഭിച്ചാൽ അതു തന്നെ മതി` എന്ന് സുഫ്‌യാൻ ഥൗരി(റ) പറയാറുണ്ടായിരുന്നതും. അപ്രകാരം തന്നെ, സഈദുബ്നു ജുബൈർ, ഇക്രിമ: അത്വാഉ്, ഹസൻബസരീ, മസ്‌റൂഖ്, സഈദുബ്നുൽ മുസയ്യബ്, അബുൽ ആലിയഃ, റബീഉ്, ഖത്താദ:, ൾവഹ്-ഹാക്ക് മുതലായ താബിഉകൾ ഇവരുടെ പിൻഗാമികളായ `താബിഉത്താബിഉകൾ, അവരുടെ ശേഷമുളളവർ ഇവരെല്ലാം ഖുർആൻ വചനങ്ങളെപ്പറ്റി പ്രസ്താവിച്ചിട്ടുളളതും നോക്കണം.
“ഇങ്ങിനെയുളളവരുടെ പ്രസ്താവനകൾ ഉദ്ധരിക്കുമ്പോൾ, വാചകങ്ങളിൽ പരസ്പരം വ്യത്യാസം കേണ്ടക്കും. വിവരമില്ലാത്ത ആളുകൾ അവയെല്ലാം വെേണ്ടറെ അഭിപ്രായങ്ങളാണെന്നു ധരിക്കുകയും, അങ്ങനെ ആ നിലക്ക് ഉദ്ധരിക്കുകയും ചെയ്തേക്കും. വാസ്തവം അതായിരിക്കുകയുമില്ല. ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ, ചിലർ സ്പഷ്ടമായ വാക്കുകളിലും, മറ്റു ചിലർ അതിനു സമാനമോ സദൃശമോ ആയ വേറെ വാക്കുകളിലും സംസാരിച്ചിട്ടുണ്ടായിരിക്കും. സാരത്തിൽ എല്ലാം ഒന്നായിരിക്കുകയും ചെയ്യും. മിക്കപ്പോഴും ഇങ്ങിനെയായിരിക്കും സംഭവിക്കുക. ബുദ്ധിമാനായ മുഫസ്സിർ“ (വ്യാഖ്യാതാവ്) ഈ വസ്തുത ഓർമ്മവെക്കേണ്ടതാകുന്നു.
ശുഅ്ബ(റ) മുതലായവർ ഇങ്ങിനെ പറയാറുണ്ടായിരുന്നു: ”താബിഉകളുടെ പ്രസ്താവനകൾ ശാഖാപരമായ കാര്യങ്ങളിൽപോലും തെളിവല്ല എന്നിരിക്കെ, എങ്ങിനെയാണ് ഖുർആൻ വ്യാഖ്യാനത്തിൽ അവ തെളിവായിത്തീരുക?“ ഇപ്പറഞ്ഞതിന്റെ താൽപര്യം, മറ്റുളളവരുടെ അഭിപ്രായങ്ങൾക്ക് എതിരിൽ അവരുടെ അഭിപ്രായങ്ങൾ തെളിവാകുന്നില്ല എന്നത്രെ. നേരെമറിച്ച് താബിഉകൾ ഏകോപിച്ചു പറഞ്ഞിട്ടുളള അഭിപ്രായം തെളിവാണെന്നുളളതിൽ സംശയമില്ല. അവർ ഏകോപിക്കാതെ ഭിന്നിച്ചിരിക്കുകയാണെങ്കിലോ? അപ്പോൾ, അവരിൽ ഒരാളുടെ അഭിപ്രായം അവരിൽപ്പെട്ടവരോ ശേഷമുളളവരോ ആയ മറ്റുളളവർക്കെതിരിൽ തെളിവാകുന്നതല്ല. ഈ സന്ദർഭത്തിൽ, ഖുർആന്റെ ഭാഷ, സുന്നത്ത്, അറബിഭാഷാശൈലി, സഹാബികളുടെ വാക്കുകൾ മുതലായതിലേക്ക് മടങ്ങേണ്ടതാണ്.
സ്വന്തം അഭിപ്രായത്തിനൊത്തു ഖുർആൻ വ്യാഖ്യാനിക്കുന്നത് `ഹറാമാ`കുന്നു. നബി (സ) അരുളിച്ചെയ്തതായി ഇബ്നു അബ്ബാസ് (റ) ഇപ്രകാരം നിവേദനം ചെയ്യുന്നു.
.من قال في القرآن برأيه - أو بما لا يعلم - فليتبوأ مقعده من النار(ആരെങ്കിലും ഖുർആനിൽ തന്റെ അഭിപ്രായം അനുസരിച്ചോ, തനിക്കറിയാത്തതിനെക്കുറിച്ചോ പ്രസ്താവിക്കുന്നതായാൽ, അവൻ തന്റെ ഇരിപ്പിടം നരകത്തിൽനിന്നും പ്രതീക്ഷിച്ചുകൊളളട്ടെ!) ഈ ഹദീസ് ഇബ്നുജരീർ, തിർമദീ, അബൂദാവൂദ്, നസാഈ മുതലായവർ ഉദ്ധരിച്ചതാകുന്നു. മറ്റൊരു `രിവായത്തി` ലെ വാക്യം ഇതാണ്:
من قال في كتاب الله عز وجل برأيه فأصاب فقد أخطأ (ആരെങ്കിലും അല്ലാഹുവിന്റെ കിത്താബിൽ തന്റെ അഭിപ്രായമനുസരിച്ച് പ്രസ്താവിക്കുകയും, എന്നിട്ടതു നേരായിരിക്കുകയും ചെയ്താലും അവൻ പിഴച്ചുപോയി.) കാരണം, അവൻ തനിക്കു വിവരമില്ലാത്തതിനായി സാഹസം പ്രവർത്തിക്കുകയും, കല്പിക്കപ്പെടാത്തതിൽ തലയിടുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് അവൻ പറഞ്ഞത് യഥാർത്ഥത്തിൽ ശരിയാണെന്നുവന്നാൽ തന്നെ-അറിവില്ലാത്തവൻ കൽപിക്കുന്ന വിധി ശരിയായിരുന്നാലും അവൻ നരകത്തിലായിരിക്കുമെന്ന് (ഹദീസിൽ) വന്നിട്ടുളളതുപോലെ-വേണ്ടാത്ത വിഷയത്തിൽ പ്രവേശിച്ചത് നിമിത്തം അവൻ അബദ്ധം പ്രവർത്തിച്ചവനായിത്തീരുന്നു. വ്യഭിചാരാരോപണം ചെയ്യുകയും, അതിന് നാല് സാക്ഷികളെ കൊണ്ട് വരാതിരിക്കുകയും ചെയ്യുന്നവരെപ്പറ്റി അല്ലാഹു പറയുന്നു:
فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَـٰئِكَ عِندَ اللَّـهِ هُمُ الْكَاذِبُونَ ﴿١٣﴾ സൂറ നൂർ 24:13 “(അവർ സാക്ഷികളെ കൊണ്ടുവരാത്ത സ്ഥിതിക്ക് അല്ലാഹുവിന്റെ അടുക്കൽ അവർതന്നെയാണ് കളവു പറയുന്നവർ.) ആരോപണം യഥാർത്ഥത്തിൽ സത്യമായിരുന്നാൽപോലും നാലു സാക്ഷികളില്ലാത്തപക്ഷം, അവർ കളവു പറയുന്നവരാണെന്നാണല്ലോ ഈ വചനം വിധിക്കുന്നത്. തങ്ങൾക്ക് പ്രസ്താവിക്കുവാൻ പാടില്ലാത്ത പ്രസ്താവനയാണ് അവർ പുറപ്പെടുവിച്ചത് എന്നുളളതാണ് ഇതിന് കാരണം. മുൻഗാമികളായ പല മഹാൻമാരും ശരിയായ വിധത്തിൽ തങ്ങൾക്കറിയാത്ത തഫ്സീറുകളെപ്പറ്റി സംസാരിക്കുവാൻ മടി കാണിച്ചിരുന്നത് ഇങ്ങിനെയുളള കാരണങ്ങളാലാകുന്നു.”
സൂക്ഷ്മമായി അറിയാത്തതോ, തെളിവ് ലഭിച്ചിട്ടില്ലാത്തതോ ആയ വ്യാഖ്യാനങ്ങൾ പറയുവാൻ സഹാബികൾ, താബിഉകൾ തുടങ്ങിയ മുൻഗാമികൾ വളരെ വൈമനസ്യം കാണിച്ചിരുന്നുവെന്ന് സ്ഥാപിക്കുന്ന പല രിവായത്തുകളും, ഉദാഹരണങ്ങളും തുടർന്നുകൊണ്ട് ഇബ്നുകഥീർ (റ) ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ചിലതിലെ പ്രസക്ത ഭാഗംമാത്രം ഇവിടെ ഉദ്ധരിക്കാം:-
`ഉമർ (റ) പ്രസംഗപീഠത്തിൽ നിന്ന് കൊണ്ട് (സൂറത്ത് `അബസ`യിലെ
فاكهة وابا(പഴവർഗ്ഗവും മേച്ചൽ ചെടികളും) എന്ന വചനം ഓതിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു:
فاكهة(`ഫാകിഹത്ത്`) നമുക്കു മനസ്സിലായി. എന്നാൽ ?ഏ (`അബ്ബ്`) എന്തായിരിക്കും?` പിന്നീട് അദ്ദേഹം തന്നോടായിത്തന്നെ ഇങ്ങിനെ പറഞ്ഞു: “ഉമറേ, (ഇതിനെപ്പറ്റി ആലോചിച്ചു) നീ ഇങ്ങിനെ വിഷമം പേറുന്നത് എന്തിനാണ്?!” ഭൂമിയിൽ ഉൽപാദിക്കുന്ന ചെടിവർഗ്ഗമാണ് `അബ്ബ്` എന്ന് അദ്ദേഹത്തിന് അറിയാതിരിക്കുവാൻ തരമില്ല. പക്ഷേ, (ആയത്തിന്റെ താൽപര്യം ഗ്രഹിക്കുവാൻ) അത് എങ്ങിനെയുളളതാണെന്ന് സൂക്ഷ്മപരിശോധന നടത്തേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ഉദ്ദേശ്യം. ഇബ്നു അബ്ബാസ് (റ) നോട് ഒരാൾ, “ആയിരം കൊല്ലത്തോളം വലുപ്പമുളള ദിവസം
( يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ )” (32: 5) എന്ന് അല്ലാഹു പറഞ്ഞതിനെപ്പറ്റി ചോദിക്കയുണ്ടായി. അദ്ദേഹം ഇങ്ങിനെ മറിച്ചു ചോദിച്ചു: “അമ്പതിനായിരം കൊല്ലത്തോളം വലുപ്പമുളള ഒരുദിവസം
يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ ﴿٤﴾ (70:4) എന്ന് അല്ലാഹു പറഞ്ഞത് ഏതാണ്?” ചോദ്യകർത്താവു മറുപടി പറഞ്ഞു: “അതു പറഞ്ഞുതരുവാൻ വേണ്ടിത്തന്നെയാണ് ഞാൻ താങ്കളോട് ചോദിക്കുന്നതും” അദ്ദേഹം പറഞ്ഞു: “അങ്ങിനെ രണ്ടുദിവസത്തെക്കുറിച്ച് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്. അവ ഏതാണെന്ന് അല്ലാഹുവിനറിയാം,” തനിക്ക് അറിയാത്തതിന് വ്യാഖ്യാനം നൽകുവാൻ ഇബ്നു അബ്ബാസ് (റ) ഇഷ്ടപ്പെട്ടില്ല എന്നു ചുരുക്കം. മസ്‌റൂഖ് (റ) പ്രസ്താവിക്കുന്നു:
اتقوا التفسير فانماهو الرواية عن الله(നിങ്ങൾ ഖുർആൻ വ്യാഖ്യാനം ചെയ്യുന്നത് സൂക്ഷിക്കണം. കാരണം, നിശ്ചയമായും അത് അല്ലാഹുവിൽനിന്ന് നിവേദനം ചെയ്യലത്രെ.)
പിന്നീട് ഇബ്നുകഥീർ (റ) തുടരുന്നു: “മേലുദ്ധരിച്ചതും, അതുപോലുളളതുമായ ബലവത്തായ പല രിവായത്തുകളും മുൻഗാമികളായ ഇമാമുകളിൽനിന്നു വന്നിട്ടുണ്ട്. തങ്ങൾക്കറിവില്ലാത്തതിന്റെ വ്യാഖ്യാനത്തിൽ സംസാരിക്കുന്നത് അവരെല്ലാവരും തെറ്റായി ഗണിച്ചിരുന്നുവെന്നാണ് അവയെല്ലാം കാട്ടിത്തരുന്നത്. എന്നാൽ, ഭാഷമുഖേനയും, മതവിജ്ഞാനം മുഖേനയും ലഭിക്കുന്ന വ്യാഖ്യാനം പറയുന്നതിൽ വിരോധമില്ലതാനും. അതുകൊണ്ടാണ് മേൽപറഞ്ഞവരും, അല്ലാത്തവരുമായ മഹാൻമാരിൽനിന്ന് വ്യാഖ്യാനസംബന്ധമായ പ്രസ്താവനകൾ പലതും നിവേദനം ചെയ്യപ്പെടുന്നതും. എന്നുവെച്ചാൽ, അവർ തങ്ങൾക്കറിയാവുന്നതിൽ സംസാരിക്കുകയും, അറിയാത്തതിൽ മൗനമവലംബിക്കുകയും ചെയ്തു. അതാണല്ലോ ഏവരുടേയും കടമ.“
അറിവില്ലാത്തതിനെപ്പറ്റി മൗനം അവലംബിക്കുന്നത് നിർബന്ധമാണെന്നപോലെത്തന്നെ, അറിയാവുന്നതിനെക്കുറിച്ചു ആരെങ്കിലും ചോദിക്കുമ്പോൾ അതു പറഞ്ഞുകൊടുക്കലും നിർബന്ധമാകുന്നു. നിശ്ചയമായും നിങ്ങളത്-വേദഗ്രന്ഥം-ജനങ്ങൾക്കു വിവരിച്ചുകൊടുക്കണം, അതിനെ ഒളിച്ചുവെക്കരുത്. (3:187) എന്ന് അല്ലാഹു പറയുന്നു.
من سئل عن علم فكتمه ألجم يوم القيامة بلجام من نار(ഒരു ജ്ഞാനത്തെക്കുറിച്ച് ഒരാളോട് ചോദിക്കപ്പെട്ടിട്ട് അവനത് ഒളിച്ചുവെച്ചാൽ, ഖിയാമത്തുനാളിൽ അവന് അഗ്നിയാലുളള ഒരു കടിഞ്ഞാൺകൊണ്ട് കടിഞ്ഞാണിടപ്പെടുന്നതാണ്.) എന്നുളള നബിവചനവും പല മാർഗ്ഗങ്ങളിൽകൂടി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
“അല്ലാഹുവിനുമാത്രം അറിയാവുന്ന ഭാഗങ്ങളും, പണ്ഡിതൻമാർക്ക് അറിയാവുന്ന ഭാഗങ്ങളും, അറബികൾക്ക് തങ്ങളുടെ ഭാഷവഴി അറിയാവുന്നതും, ആർക്കും അറിയാതിരിക്കുവാൻ നിവൃത്തിയില്ലാത്തതും (ഇങ്ങിനെ പല ഇനങ്ങൾ) ഖുർആനിലുണ്ട്. ഈ വസ്തുത ഇബ്നു അബ്ബാസ് (റ) വ്യക്തമാക്കിയിട്ടുളളത് ഇബ്നു ജരീർ (റ) ഇങ്ങിനെ ഉദ്ധരിക്കുന്നു:
التفسير على أربعة أوجه تفسير تعرفه العرب من كلامها وتفسير لا يعذر أحد بجهالته وتفسير تعلمه العلماء وتفسير لا يعلمه إلا الله
(തഫ്സീർ നാലു വിധത്തിലുണ്ട്: അറബികൾ തങ്ങളുടെ ഭാഷയിൽനിന്നു മനസ്സിലാക്കുന്ന തഫ്സീർ, ആർക്കും അറിയാതിരിക്കുവാൻ പാടില്ലാത്ത തഫ്സീർ, പണ്ഡിതൻമാർക്ക് അറിയാവുന്ന തഫ്സീർ, അല്ലാഹുഅല്ലാത്ത ഒരാൾക്കും അറിയാത്ത തഫ്സീർ ഇവയാണത്.)” [ഇബ്നു കഥീറിൽനിന്നുളള ഉദ്ധരണി ഇവിടെ അവസാനിച്ചു.]
ആർക്കും അറിയാതിരിക്കുവാൻപാടില്ലാത്തത് എന്നു പറഞ്ഞതിന്റെ വിവക്ഷ, എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന `ഹലാലും ഹറാമും` (അനുവദനീയവും നിഷിദ്ധവും) പോലെയുളള മതവിധികളാണെന്ന് ആ രണ്ടു മഹാൻമാരുടേയും പ്രസ്താവനകളിൽനിന്നു മനസ്സിലാക്കുവാൻ കഴിയും. ഖുർആൻ വ്യാഖ്യാനത്തിൽ മുൻഗാമികളായ മഹാൻമാർ സ്വീകരിച്ചുവന്നതും, അനുകരണീയവുമായ പൗരാണികരീതി-സലഫീ ശൈലി-എങ്ങിനെയായിരുന്നുവെന്ന് ഈ രണ്ട് മഹാൻമാരുടെയും മേലുദ്ധരിച്ച പ്രസ്താവനകളിൽനിന്ന് നമുക്ക് മനസ്സിലായല്ലോ. അതേ മാർഗ്ഗം തെറ്റാതെ അവർ തങ്ങളുടെ തഫ്സീർ ഗ്രന്ഥങ്ങൾ രചിച്ചുവന്നതുകൊണ്ടുതന്നെയാണ് പൗരാണിക തഫ്സീറുകളിൽ ഇബ്നു ജരീറിനും, മദ്ധ്യകാല തഫ്സീറുകളിൽ ഇബ്നു കഥീറിനും ഉന്നതസ്ഥാനം ലഭിച്ചതും.
ഖുർആൻ വ്യാഖ്യാനിക്കുമ്പോൾ, ഓരോ വാക്കിനും, ഓരോ ആയത്തിനും മുൻഗാമികൾ നൽകിയിട്ടുളള വ്യാഖ്യാനം മാത്രമേ നൽകാവൂ എന്നോ, അവരിൽനിന്ന് ലഭിക്കാത്ത യാതൊന്നും പറഞ്ഞുകൂടാ എന്നോ മേൽ വിവരിച്ചതിൽനിന്നു ധരിക്കേണ്ടതില്ല. ആ പ്രസ്താവനകളുടെ രത്നച്ചുരുക്കം ഇങ്ങിനെ സംഗ്രഹിക്കാവുന്നതാണ്: (1) മുൻഗാമികൾ ഏകോപിച്ച അഭിപ്രായത്തിനെതിരായി സ്വന്തഅഭിപ്രായം പറയരുത്. (2) അവർക്കിടയിൽ അഭിപ്രായവ്യത്യാസം കാണുന്നിടത്ത് പ്രത്യേക ലക്ഷ്യം കൂടാതെ ഒന്നിന് മറ്റേതിനേക്കാൾ മുൻഗണന നൽകരുത്. (3) ഖുർആന്റെ ഭാഷാ സാഹിത്യത്തിൽനിന്നും, മതവിജ്ഞാനങ്ങളിൽനിന്നും ലഭിക്കുന്ന വ്യാഖ്യാനങ്ങൾ സ്വീകരിക്കുവാൻ പണ്ഡിതൻമാർക്ക് അവകാശമുണ്ട്. എന്നാലവ മുൻഗാമികൾ സ്വീകരിച്ചതിന് വിരുദ്ധമാകരുത്. (4) മറ്റെല്ലാ പ്രസ്താവനകളെക്കാളും നബി (സ) യുടെ സുന്നത്തിനാണ് വില കല്പിക്കേണ്ടത്. രണ്ടാമതായി സഹാബികളുടെ പ്രസ്താവനകൾക്കും. (5) അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയാവതല്ലാത്ത കാര്യങ്ങളിൽ, ഖുർആന്റെ പ്രസ്താവനകളിൽ നിന്നു നേർക്കുനേരെ സ്പഷ്ടമായി മനസ്സിലാക്കുന്നതിനപ്പുറം കടന്നു വ്യാഖ്യാനിച്ചു കൂടാത്തതാണ്. (6) നബി (സ) മുഖേന മാത്രം അറിയാവുന്ന കാര്യങ്ങളിൽ, നബി (സ) യിൽ നിന്ന് ലഭിച്ച വ്യാഖ്യാനം മാത്രമേ സ്വീകരിക്കാവൂ. ബാക്കിയുളള വിഷയങ്ങളിൽ മാത്രമാണ് മേൽചൂണ്ടിക്കാട്ടിയ തത്വങ്ങൾ സ്വീകരിക്കേണ്ടത്. (7) ഈ അടിസ്ഥാനത്തിലല്ലാതെയുളള വ്യാഖ്യാനങ്ങൾ സ്വന്തം അഭിപ്രായത്തിനൊത്ത വ്യാഖ്യാനത്തിൽ ഉൾപ്പെടുന്നു.
അംഗീകൃത തത്വങ്ങൾക്ക് വിരുദ്ധമല്ലാത്തതും, ഖുർആന്റെ ഭാഷാശൈലിയിൽ നിന്ന് ഗ്രഹിക്കാവുന്നതുമായ വല്ല പുതിയ സാരങ്ങളും കണ്ടുപിടിക്കുന്നതുകൊേണ്ടാ, കാലോചിതമായ വിവരണ മുഖങ്ങൾ അംഗീകരിച്ചതുകൊേണ്ടാ, അനുയോജ്യമായ ഉദാഹരണങ്ങളും പ്രതിപാദനരീതികളും സ്വീകരിച്ചതുകൊണ്ടോ ഒരാളുടെ വ്യാഖ്യാനം അയാളുടെ സ്വന്തം അഭിപ്രായമാണെന്ന് വരുന്നതല്ല. വാസ്തത്തിൽ, ഇങ്ങിനെയുളള ഓരോ ആവശ്യങ്ങൾകൊണ്ടു തന്നെയാണ് പല വ്യാഖ്യാതാക്കളും പുതിയ പുതിയ വ്യാഖ്യാന ഗ്രന്ഥങ്ങൾ രചിക്കുവാൻ ഇടയായതും. ഒരാൾക്ക് ഒരു ആദർശമോ, അഭിപ്രായമോ ഉണ്ടായിരിക്കുക-അത് മതപരമോ, ഭൗതികമോ, ശാസ്ത്രീയമോ ഏതെങ്കിലുമാവട്ടെ-അത് ഖുർആൻ അംഗീകരിക്കുന്നുവെന്നോ, പ്രോൽസാഹിപ്പിക്കുന്നുവെന്നോ, വരുന്നതിൽ അയാൾക്കു താൽപര്യവും ഉണ്ടായിരിക്കുക, എന്നിട്ട് വല്ല പഴുതും കാണുമ്പോൾ അതനുസരിച്ച് ഖുർആൻ വചനങ്ങളെ വ്യാഖ്യാനിക്കുവാൻ ശ്രമിക്കുക, ഇതാണ് സ്വന്തം അഭിപ്രായമനുസരിച്ച് ഖുർആൻ വ്യാഖ്യാനിക്കുക എന്ന് പറയുന്നത്. ഇതാണ് ആക്ഷേപാർഹവും കുറ്റകരവും. ആ ആദർശം-അല്ലെങ്കിൽ അഭിപ്രായം-യഥാർത്ഥത്തിൽ ഖുർആൻ സ്വീകരിച്ചിട്ടില്ലാത്തതായിരിക്കണമെന്നോ, അത് മൗനം അവലംബിച്ചതായിരിക്കണമെന്നോ ഇല്ല. ഖുർആൻ പൊതുവിൽ അത് അംഗീകരിച്ചിട്ടുളള തത്വമാണെന്ന് വന്നാൽപോലും, ആ വിഷയത്തെസംബന്ധിച്ചു പ്രതിപാദിക്കുന്നതല്ലാത്ത ആയത്തുകളുടെ വിവരണത്തിൽ അത് ഉൾക്കൊളളിക്കുവാൻ ശ്രമിക്കുന്നതും ആക്ഷേപാർഹം തന്നെയാകുന്നു. പലർക്കും പിണയാറുളള ഒരു അമളിയും, അബദ്ധവുമാണിത്. ചിലപ്പോൾ സദുദ്ദേശ്യത്തോടുകൂടിയായിരിക്കും അങ്ങനെ ചെയ്യുന്നത്. ഓരോ ആയത്തിലെയും പ്രതിപാദ്യവിഷയങ്ങൾ ഏതാണോ അതിൽ ഏറ്റക്കുറവു വരുത്താതെ അതു വിവരിക്കുകയും, വ്യാഖ്യാനിക്കുകയുമാണ് വ്യാഖ്യാതാക്കൾ ചെയ്യേണ്ടത്. വാചകങ്ങളുടെ ഘടനാവിശേഷതകളോ, മുൻഗാമികളിൽനിന്ന് അവയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുളള പ്രസ്താവനകളോ ഗൗനിക്കാതെ-അല്ലെങ്കിൽ മനസ്സിലാക്കാതെ-വാക്കുകളുടെ ഭാഷാർത്ഥം മാത്രം ആസ്പദമാക്കി അർത്ഥവ്യാഖ്യാനം നൽകുന്നതും ഭീമമായ അബദ്ധമാകുന്നു.
ഒരു ഖുർആൻ വ്യാഖ്യാതാവിനെ സംബന്ധിച്ചിടത്തോളം, ഖുർആൻ മുഴുവൻ ഭാഗവും ഹൃദിസ്ഥമായിരിക്കുക എന്നത് വളരെ വമ്പിച്ച ഒരു നേട്ടമാണ്. ഒരു സ്ഥലത്ത് ഉദ്ദേശ്യം സ്പഷ്ടമായി കാണുന്നില്ലെങ്കിൽ, മറ്റ് സ്ഥലങ്ങളിൽനിന്ന് അതു സ്പഷ്ടമായി മനസ്സിലാക്കുവാനും മറ്റും ഇത് അത്യാവശ്യമത്രെ. മുഴുവൻ ഭാഗം മനഃപാഠമില്ലെങ്കിൽ, തത്തുല്യമായ വിഷയങ്ങൾ പ്രതിപാദിച്ചിട്ടുളള മറ്റ് ആയത്തുകൾ വേണ്ടുമ്പോൾ ഓർമ്മവരത്തക്കവണ്ണം പരിചയമുണ്ടായിരിക്കുകയെങ്കിലും ആവശ്യമാകുന്നു. ഇതും ഇല്ലാത്തപക്ഷം, പലപ്പോഴും അബദ്ധവും വിഷമവും പിണഞ്ഞേക്കുന്നതാണ്.
والله الموفق والمعين
യഹൂദരിൽനിന്നോ, ക്രിസ്ത്യാനികളിൽനിന്നോ, അവരുടെ വേദഗ്രന്ഥങ്ങളിൽനിന്നോ ഉദ്ധരിക്കപ്പെടുന്നതെല്ലാം `ഇസ്‌റാഈലിയ്യാത്തി`ൽ ഉൾപ്പെടുന്നു. സത്യാസത്യമോ, ന്യായാന്യായമോ നോക്കാതെ കണ്ടമാനം ഇസ്‌റാഈലിയ്യാത്ത് ഉദ്ധരിക്കുകയും, അവയെ അടിസ്ഥാനമാക്കി ഖുർആന്റെ ഉദ്ദേശ്യങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുകവഴി, ഖുർആൻ വ്യഖ്യാന രംഗത്തു പല ഖുർആൻ വ്യഖ്യാതാക്കളും അനേകം അബദ്ധങ്ങൾ ചെയ്യുകയുണ്ടായിട്ടുണ്ട്. ഖുർആന്റെ മൂലതത്വങ്ങൾക്കുപോലും വിരുദ്ധമായ-അബദ്ധപൂർണ്ണമായ-പല തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും അവ മുഖേന പൊതുജനമദ്ധ്യെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരെമറിച്ച്, ഇസ്‌റാഈലിയ്യാത്തിൽപെട്ടതാണെന്നോ, ഇസ്‌റാഈലിയ്യാത്ത് ഉദ്ധരിക്കാറുളള ആളുകൾ ഉദ്ധരിച്ചതാണെന്നോ ഉളള ഏക കാരണത്താൽ-സത്യാസത്യമോ, ബലാബലമോ ഗൗനിക്കാതെ-എല്ലാം അങ്ങ് തളളിക്കളയുന്ന ചില ആളുകളെയും കാണാം. ഈ ഭ്രമം പിടിപെട്ടവർക്ക് ചിലപ്പോൾ, ഖുർആന്റെയോ ഹദീസിന്റെയോ പ്രസ്താവനകളാൽ സ്ഥാപിതമായ യാഥാർത്ഥ്യങ്ങളേപ്പോലും നിരസിക്കേണ്ടതായി നേരിടുന്നതും അപൂർവ്വമല്ല. മുൻപറഞ്ഞപോലെ, ഇസ്‌റാഈലിയ്യാത്തുകൾ മുഴുവനും സ്വീകാര്യമോ, മുഴുവനും തളളിക്കളയേണ്ടവയോ അല്ല. രണ്ടിനും നിർവ്വാഹമില്ലാത്ത ഒരു വിഭാഗംകൂടി അതിലുണ്ട് എന്ന് ആലോചിക്കേണ്ടതാകുന്നു. അതുകൊണ്ടാണ് `വേദക്കാരെ നിങ്ങൾ സത്യപ്പെടുത്തുകയും, കളവാക്കുകയും ചെയ്യരുത്.`
(لاتصدقوااهل الكتاب ولا تكذبو هم البخارى) എന്നും മറ്റും നബി (സ) അരുളിച്ചെയ്തിരിക്കുന്നതും.
വല്ല വിഷയത്തിലും ഇസ്‌റാഈലിയ്യാത്തിനെ തെളിവായെടുക്കുവാനോ, അവയുടെ അടിസ്ഥാനത്തൽ മാത്രം ഒരു വിഷയം സ്ഥാപിക്കുവാനോ പാടില്ലതാനും. ഖുർആനിലോ, ഹദീസിലോ വന്നിട്ടുളളവല്ല വിഷയത്തോടും യോജിച്ചു കാണുന്ന ഭാഗം അസത്യമാണെന്നുവെച്ച് തളളിക്കളയുവാനും പാടില്ല. ഈ വസ്തുതയും നബി (സ) ഉണർത്തിയിട്ടുണ്ട് ഒരിക്കൽ ഉമർ (റ) തനിക്ക് വേദക്കാരിൽ കിട്ടിയ ഒരു ഗ്രന്ഥവുമായി നബി (സ) യുടെ അടുക്കൽചെന്ന് വായിച്ചു കേൾപ്പിച്ചു. അപ്പോൾ, തിരുമേനി കോപിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു: “ഞാൻ ഇത് നിങ്ങൾക്ക് ശുദ്ധവെളളയായ (കലർപ്പും സംശയവും കൂടാത്ത) വിധം കൊണ്ടുവന്നു തന്നിട്ടുണ്ട്. നിങ്ങൾ അവരോട് ഒന്നും ചോദിച്ചറിയേണ്ടതില്ല. കാരണം, യഥാർത്ഥമായ വല്ലതും അവർ നിങ്ങൾക്കു പറഞ്ഞുതരുകയും നിങ്ങളതു വ്യാജമാക്കുകയും ചെയ്തേക്കും. അല്ലെങ്കിൽ അയഥാർത്ഥമായ വല്ലതും അവർ നിങ്ങൾക്കു പറഞ്ഞുതരുകയും, നിങ്ങളത് സത്യമാക്കുകയും ചെയ്തേക്കാം. എന്റെ ആത്മാവ് യാതൊരുവന്റെ കൈവശമാണോ അവൻതന്നെ സത്യം! മൂസാ (അ) ജീവിച്ചിരിക്കുന്നുണ്ടായിരുന്നുവെങ്കിൽ, അദ്ദേഹത്തിന് എന്നെ പിന്തുടരുകയല്ലാതെ നിവൃത്തിയുണ്ടാകുമായിരുന്നില്ല.”
(لوكان موسى حيالما وسعه الا اتباعى) ഇമാം അഹ്മദും (റ) ഇബ്നു അബീശൈബ: (റ) യും മറ്റും ഉദ്ധരിച്ചതാണ് ഈ ഹദീസ്. ഈ വിഷയത്തിൽ ഇബ്നു കഥീർ (റ) പ്രസ്താവിച്ചത് നാം മുമ്പ് വായിച്ചുവല്ലോ.
വ്യാഖ്യാനിക്കുമ്പോൾ മനസ്സിരുത്തേണ്ട ചില വിഷയങ്ങൾ
1. “മുഹ്കമും മുതശാബിഹും“ (المحكم والمتشابه)
`മുഹ്കമു` (المحكم) എന്നാൽ, `ബലവത്തായത്, ദൃഢപ്രധാനമായത്, നിയമബലമുളളത്` എന്നൊക്കെ അർത്ഥംവരുന്ന പദമാകുന്നു. സൂറത്തുഹൂദിന്റെ ആരംഭത്തിൽ ഖുർആനെപ്പറ്റി
احكمت اياته (അതിന്റെ ആയത്തുകൾ ബലവത്താക്കപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞിരിക്കുന്നു. അനാവശ്യമോ, അകാര്യമോ ഇല്ലാതെ, സുദൃഢവും സുശക്തവുമായ സത്യയാഥാർത്ഥ്യങ്ങൾ നിറഞ്ഞതാണ് അവ എന്ന് സാരം. `മുതശാബിഹു`
متشابه എന്നാൽ, `പരസ്പരസാദൃശ്യമുളളത്` എന്നർത്ഥം. സൂ: സുമർ, 23ൽ
كتابا متشابها (പരസ്പര സാദൃശ്യമുളള ഗ്രന്ഥം) എന്ന് അല്ലാഹു ഖുർആനെപ്പറ്റി പറഞ്ഞിരിക്കുന്നു. അതായത്, വാചകത്തിന്റെ മേൻമയിലും, സാരങ്ങളുടെ ഉൽകൃഷ്ടതയിലുമെല്ലാം പരസ്പര സാദൃശ്യമുളളതും, ഒന്നിനൊന്ന് മെച്ചപ്പെട്ടതുമാണ് അതിലെ ഭാഗങ്ങൾ എന്നുദ്ദേശ്യം. അപ്പോൾ, ഒരുനിലക്ക് നോക്കുമ്പോൾ ഖുർആൻ മുഴുവനും മുഹ്കമും, മറ്റൊരു നിലക്ക് നോക്കുമ്പോൾ അത് മുഴുവനും മുതശാബിഹും ആകുന്നു. അന്യോന്യം പൊരുത്തക്കേടില്ലാത്ത അർത്ഥങ്ങളാണ് ഇവിടെ ഈ രണ്ടു പദങ്ങൾക്കും കല്പിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാൽ, പരസ്പര വൈരുദ്ധ്യമുളള രണ്ട് ഉദ്ദേശ്യാർത്ഥങ്ങളിലും ഈ പദങ്ങൾ ഖുർആനിൽ ഉപയോഗിച്ചിട്ടുണ്ട്. ആ അടിസ്ഥാനത്തിലാണ് ഈ അദ്ധ്യായത്തിൽ മുഹ്കമിനെയും, മുതശാബിഹിനെയും കുറിച്ച് പ്രതിപാദിക്കപ്പെടുന്നത്. വളരെ ശ്രദ്ധാപൂർവ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്. സൂ: ആലു ഇംറാനിൽ അല്ലാഹു പറയുന്നു:-
هُوَ الَّذِي أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ 3:7 ال عمران
സാരം: `നിനക്കു വേദഗ്രന്ഥം ഇറക്കിത്തന്നിട്ടുളളവൻ അവനത്രെ (അല്ലാഹുവത്രെ.) അതിൽ `മുഹ്കമാ`യ (ദൃഢപ്രധാനമായ) ആയത്തുകളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൂലമായുളളത്. വേറെ ചിലത് `മുതശാബിഹു` കളും (പരസ്പര സാദൃശ്യമുളളവയും) ആകുന്നു. എന്നൽ, തങ്ങളുടെ ഹൃദയങ്ങളിൽ വക്രതയുളളവർ, കുഴപ്പത്തെ ആഗ്രഹിച്ചുകൊണ്ടും, വ്യഖ്യാനം ചെയ്‌വാൻ-അഥവാ പൊരുളറിയുവാൻ-ആഗ്രഹിച്ചുകൊണ്ടും അതിൽനിന്നും `മുതശാബിഹാ`യതിനു പിന്നാലെ കൂടുന്നു.)
ഈ വചനത്തിലെ `മുഹ്കമു-മുതശാബിഹു`കളുടെ നിർവ്വചനം പല മഹാൻമാരും പല വാചകങ്ങളിൽ പ്രസ്താവിച്ചു കാണാം. ചില സൂറത്തുകളുടെ ആരംഭത്തിൽ കാണാവുന്ന കേവലാക്ഷരങ്ങൾ പോലെ, അല്ലെങ്കിൽ പരലോക സംബന്ധമായ അദൃശ്യകാര്യങ്ങൾപോലെ, യാഥാർത്ഥ്യം അല്ലാഹുവിന്നുമാത്രം അറിയാവുന്ന കാര്യങ്ങൾക്കാണു മുതശാബിഹു എന്ന് പറയുന്നത് എന്നത്രെ ചിലരുടെ പക്ഷം. വേറെയും അഭിപ്രായങ്ങളുണ്ട്. അവയെല്ലാം പരിശോധിച്ചാൽ ലഭിക്കുന്ന ആകെ സാരവും, അവയിൽവെച്ച് ഏറ്റവും യുക്തമായി കാണുന്നതും ഇമാം ഇബ്നുകഥീർ (റ) മുതലായ മഹാൻമാർ നൽകുന്ന നിർവ്വചനമാകുന്നു. അദ്ദേഹം `മുഹ്കമു`കൾക്ക് നൽകിയ നിർവ്വചനം ഇതാണ്:
اى بينات واضحات الدلالة لاالتباس فيها على احد(ഒരാൾക്കും ആശയക്കുഴപ്പമില്ലാത്തവണ്ണം സ്പഷ്ടമായും വ്യക്തമായും സാരം നൽകുന്നവ.) `മുതശാബിഹു`കൾക്ക് അദ്ദേഹത്തിന്റെ നിർവ്വചനം ഇപ്രകാരമാകുന്നു:
أي تحتمل دلالتها موافقة المحكم ، وقد تحتمل شيئا آخر من حيث اللفط والتركيب لا من حيث (അതായത്, പദങ്ങളും ഘടനയും നോക്കുമ്പോൾ-ഉദ്ദേശ്യം നോക്കുമ്പോഴല്ല-മുഹ്കമിനോട് യോജിക്കുന്ന സാരമായിരിക്കുവാനും, മറ്റുവല്ല സാരവും ആയിരിക്കുവാനും ഹിതമുണ്ടായിരിക്കുന്നവ.)
ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു വിഭാഗവും സാക്ഷാൽ ഉദ്ദേശ്യമെന്താണെന്ന് തിരിച്ചറിയുവാൻ കഴിയാത്തവണ്ണം പരസ്പര സാദൃശ്യമുളള ഒന്നിലധികം അർത്ഥസാരങ്ങൾ വരാവുന്ന മറ്റൊരു വിഭാഗവും ഖുർആനിലുണ്ട്. ആദ്യത്തെ വിഭാഗമാണ് ഖുർആന്റെ മൂലപ്രധാനമായ ഭാഗം. രണ്ടാമത്തെ വിഭാഗത്തിൽപെട്ട ആയത്തുകൾക്ക് വ്യഖ്യാനം നൽകുവാനും, അതിന്റെ സാക്ഷാൽ ഉദ്ദേശ്യം ചുഴിഞ്ഞന്വേഷിക്കുവാനും മുതിരുന്നത് കുഴപ്പം സൃഷ്ടിക്കലാണ്. അതിനു മിനക്കെടുന്നവർ ഹൃദയത്തിൽ വക്രത-അഥവാ ദുരദ്ദേശ്യവും കാപട്യവും-ഉളളവരായിരിക്കും. സംശയം നേരിടുമ്പോൾ, ഒന്നാമത്തെ വിഭാഗത്തിലേക്ക് മടങ്ങുകയും, അവയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾക്ക് തീരുമാനം കാണുകയും വേണം. എന്നൊക്കെയാണ് ഈ വചനം പഠിപ്പിക്കുന്നത്.
ഇമാം ശാഹ്‌വല്ലിയ്യുല്ലാഹി-ദ്ദഹ്ലവീ (റ) അദ്ദേഹത്തിന്റെ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ശരീഅത്ത് നിയമരഹസ്യങ്ങൾ ആദിയായ ഇസ്ലാമിക വിഷയങ്ങളിൽ മഹൽ ഗ്രന്ഥങ്ങൾ രചിച്ച ഒരു മഹാപുരുഷനത്രെ ദഹ്ലവീ
الامام شاء ولى الله الدهلوى -رحمه الله ഡൽഹിക്കാരനായ ഇദ്ദേഹം ഹിജ്‌റാ വർഷം 1176ലാണ് പരലോകം പ്രാപിച്ചത്. ഇന്ത്യൻ മുസ്ലിംകളിൽ-പണ്ഡിതലോകത്ത് വിശേഷിച്ച്-മതപരവും വിജ്ഞാനപരവുമായ ഉണർവ്വും, വിപ്ളളവകരവുമായ പരിഷ്കരണവും വരുത്തിയ ഒരു സമുദായോദ്ധ്വാരകൻ കൂടിയായിരുന്നു ശാഹ് വലിയുല്ലാല്ലാഹി.
الفوز الكبير في اصول التفسير (ഖുർആൻ വ്യാഖ്യാന നിദാനങ്ങളിൽ മഹത്തായ വിജയം) എന്ന പേരിൽ അദ്ദേഹം രചിച്ചിട്ടുള്ള ഗ്രന്ന്ഥം-വലിപ്പത്തിൽ അധികമൊന്നുമില്ലെങ്കിലും- ഉൾക്കനവും ഉള്ളടക്കവും നോക്കുമ്പോൾ, ഖുർആൻ വ്യാഖ്യാന രംഗത്ത് ഒരു മഹത്തായ നേട്ടമാണ്. അൽഫൗസുൽ കബീർ`
(الفوز الكبير) എന്ന വിശ്രുത ഗ്രന്ഥത്തിൽ `മുഹ്കമിനും`, `മുതശാബിഹി` നും ഉദാഹരണ സഹിതം നൽകിയിട്ടുളള നിർവ്വചനങ്ങളുംകൂടി നമുക്കൊന്ന് പരിശോധിക്കാം. അദ്ദേഹം പറയുന്നു:-
“അറിയുക: `മുഹ്കമു` എന്നാൽ ഭാഷാപരിജ്ഞാനമുളളവന് ഒരേ ഒരു ആശയം (സാരം) അല്ലാതെ മനസ്സിലാക്കുവാൻ കഴിയാത്തതാകുന്നു. ആശയം മനസ്സിലാക്കുന്ന കാര്യത്തിൽ പൂർവ്വ അറബികളുടെ നിലപാടാണ് പരിഗണിക്കപ്പെടേണ്ടത്. അഥവാ, നമ്മുടെ കാലത്തുളള സൂക്ഷ്മഗവേഷകൻമാരുടെ നിലപാടല്ല. നിഷ്പ്രയോജനകരമായ സൂക്ഷ്മഗവേഷണം നടത്തൽ ഇന്നൊരു മഹാരോഗമായിത്തീർന്നിരിക്കുകയാണ്. അത് `മുഹ്കമി`നെ `മുതശാബിഹും` അറിയപ്പെട്ടതിനെ അറിയപ്പെടാത്തതും, ആക്കിത്തീർക്കുന്നു. `മുതശാബിഹ്` എന്നാൽ, രണ്ട് (ഒന്നിലധികം) ആശയങ്ങൾ വരുവാൻ ഹിതമുളളതാകുന്നു.“
തുടർന്നുകൊണ്ട് ഒന്നിലധികം സാരങ്ങൾ വരുവാനുളള കാരണങ്ങളും, ഓരോന്നിനും ഉദാഹരണങ്ങളും ദഹ്ലവീ (റ) വിവരിച്ചിരിക്കുന്നു. അതിന്റെ ചുരുക്കം ഇതാണ്:-(1) ഒരു സർവ്വനാമം
(ضمير) കൊണ്ട് ഉദ്ദേശിക്കപ്പെടാവുന്ന നാമങ്ങൾ (المراجع ) ഒന്നിലധികം ഉണ്ടായിരിക്കുക. ഉദാഹരണം:
امرنى الامير ان اعن فلانا لعنه الله (ഇന്ന ആളെ ശപിക്കണമെന്ന് അമീർ എന്നോടു കൽപിച്ചു. അല്ലാഹു അയാളെ ശപിക്കട്ടെ.) ഈ വാക്യത്തിൽ `അയാളെ` എന്നുളള സർവ്വനാമം കൊണ്ടുദ്ദേശ്യം, `ഇന്നവനും` `അമീറും` ആകാവുന്നതാണല്ലോ. (2) രണ്ട് അർത്ഥമുളള പദമായിരിക്കുക. ഉദാഹരണം
لامستم (`ലാമസ്തും`) കൈകൊണ്ട് സ്പർശിച്ചു എന്നും, സംയോഗംമൂലം സ്പർശിച്ചു എന്നും ഇതിനു അർത്ഥം വരും. (3) ഒന്നിനെ മറ്റൊന്നുമായി കൂട്ടിച്ചേർത്ത്
(عطاف ചെയ്തു) പറയുമ്പോൾ, അത് അടുത്തുളള വാക്കിനോടും, അകലത്തുളള വാക്കിനോടും ചേർന്നതായിരിക്കുവാൻ സാധ്യതയുണ്ടാവുക. ഉദാഹരണം:
وامسحوابرؤسكم وارجلكم (നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിൻ; നിങ്ങളുടെ കാലുകളും) ഇതിന്റെ മുമ്പ് മുഖവും, കൈയും കഴുകണമെന്നു പറഞ്ഞിട്ടുണ്ട്. ആകയാൽ
ارجلكم (കാലുകളും) എന്ന വാക്ക് മുഖങ്ങളോടും കൈകളോടും ചേർന്നതാണെന്ന് വെക്കുവാനും, തലകളോട് ചേർന്നതാണെന്ന് വെക്കുവാനും തരമുണ്ട്. ഒന്നാമത്തേതനുസരിച്ച് (വുൾവു ചെയ്യുമ്പോൾ) മുഖവും കയ്യും പോലെ കാലും കഴുകണമെന്ന് വരുന്നു. അപ്പോൾ
وارجلكم (`വഅർജുലക്കും`) എന്നാണ് വായിക്കുക, രണ്ടാമത്തേതനുസരിച്ച് തലയെപ്പോലെ കാലും വെളളംകൊണ്ടു തടവിയാൽ മതിയാകുമെന്ന് വരും. ഇതനുസരിച്ചാണ്
وارجلكم (`വഅർജുലിക്കും`) എന്ന് ഇവിടെ വായിക്കപ്പെട്ടിട്ടുളളത്.
(4) ഒരു വാക്ക് അതിനുമുമ്പുളള വാചകത്തോട് ചേർത്ത് പറയപ്പെട്ടതോ
المعطوف അല്ലെങ്കിൽ പുതുതായി ആരംഭിക്കുന്നതോ المستأنفആയിരിക്കുവാൻ സാദ്ധ്യതയുണ്ടാവുക. ഇതിനു ഉദാഹരണമായി ദഹ്ലവി കാണിച്ചിരിക്കുന്നത് ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ നാം ഉദ്ധരിച്ച (ആലുഇംറാനിലെ 7-ാമത്തെ) ആയത്തിന്റെ തുടർന്നുളള ഭാഗമാകുന്നു. അതിൽനിന്ന് നമുക്ക് ഇവിടെ പലതും മനസ്സിലാക്കേണ്ടതുളളതുകൊണ്ട് അതിനെപ്പറ്റി പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതാണ് ആയത്തിന്റെ ബാക്കി ഭാഗം:-
وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّـهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ ﴿٧﴾ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨﴾
ال عمران 7&8
വായനക്കാർക്ക് വിഷയം മനസ്സിലാക്കുന്നതിനും വിവരണത്തിന്റെ സൗകര്യത്തിനും വേണ്ടി ഇതിലെ ഓരോ വാക്യവും അതിന്റെ സാരവും നമുക്ക് വെേണ്ടറെ പരിശോധിക്കാം:-
وما يعلم تأويله الا الله (അതിന്റെ-പരസ്പര സാദൃശ്യമുളളതിന്റെ-വ്യഖ്യാനം, അഥവാ പൊരുൾ അല്ലാഹു അല്ലാതെ അറിയുന്നതുമല്ല.) ഈ വാക്യത്തിന്റെ തൊട്ട വാക്യം തുടങ്ങുന്നത് വ (`വ`) എന്ന അവ്യയം കൊണ്ടാണല്ലോ. ഈ അവ്യയം ആ വാക്യത്തെ അതിന്റെ മുമ്പത്തെ വാക്യത്തോടു ചേർത്ത് പറയാനുളളത്
(عطف ചെയ്‌വാനുളള അവ്യയം ആയിരിക്കുവാനിടയുണ്ട്. അപ്പോൾ രണ്ട് വാചകവും ചേർത്ത് ഇങ്ങിനെ വായിക്കാം.
وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّـهُ ۗ وَالرَّاسِخُونَ فِي الْعِلْمِ (അതിന്റെ വ്യഖ്യാനം, അഥവാ പൊരുൾ അല്ലാഹുവും, അറിവിൽ അടിയുറച്ചവരുമല്ലാതെ അറിയുന്നതുമല്ല.) ഇതനുസരിച്ച് ഈ വാക്യത്തിന്റെ അവസാനത്തിൽ
(فِي الْعِلْمِ എന്നിടത്ത്) `വഖ്ഫ്` (വിരാമം) വേണ്ടതാകുന്നു. പ്രസ്തുത അവ്യയം വ പുതിയ വാചകത്തിന്റെ തുടക്കം കുറിക്കുവാനുളളതും
(استيناف ന്റേതും) ആയിരിക്കാവുന്നതാണ്. അപ്പോൾ, ആദ്യത്തെ വാചകം
الاالله (`ഇല്ലല്ലാഹു`) എന്നിടത്ത് അവസാനിക്കുന്നു. അവിടെ വഖ്ഫ് ചെയ്യുകയുംവേണം. രണ്ടാമത്തെ വാചകം ഇങ്ങിനെ വായിക്കാം:
وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا (അറിവിൽ അടിയുറച്ചവരാകട്ടെ, അവർ പറയുകയും ചെയ്യും......)
`വ്യഖ്യാനം` അഥവാ `പൊരുൾ` എന്ന് നാമിവിടെ അർത്ഥം കൽപിച്ചത്
تأويل (`തഅ്വീൽ`) എന്ന പദത്തിനാണ്. ഇതിനു `വ്യഖ്യാനം, വിവരണം` എന്നിങ്ങിനെയും, `ആന്തരാർത്ഥം, പൊരുൾ, കലാശം` എന്നിങ്ങിനെയും അർത്ഥങ്ങൾ വരുന്നതാകുന്നു. അല്ലാഹുവിന് മാത്രം അറിയാവുന്ന യാഥാർത്ഥ്യങ്ങൾ ഉൾക്കൊളളുന്ന ആയത്തുകൾക്കാണ് `മുതശാബിഹു` എന്നു പറയുന്നതെന്ന അഭിപ്രായക്കാരും, `തഅ്വീലി`ന് രണ്ടാമത് കാണിച്ച അർത്ഥം നൽകുന്നവരും ഒന്നാമത്തെ വാചകം
الاالله എന്നിടത്ത് അവസാനിപ്പിച്ച് വഖ്ഫു ചെയ്യുന്നു. ഒന്നിലധികം സാരങ്ങൾ വരാവുന്ന ആയത്തുകൾക്കാണ് `മുതശാബിഹു` എന്ന് പറയുന്നതെന്ന അഭിപ്രായക്കാരും, `തഅ്വീലി`ന്നു നാം ആദ്യം കാണിച്ച അർത്ഥം കൽപിക്കുന്നവരും,
فى العلم എന്നിടത്തും അവസാനിപ്പിച്ചു വഖ്ഫ് ചെയ്യുകയും, തുടർന്നുളള വാക്യം
يقولون (`യഖൂലൂന`) മുതൽ ആരംഭിക്കുകയും ചെയ്യുന്നു. ഈ രണ്ടു പ്രകാരത്തിലും വഖ്ഫ് ചെയ്യുന്ന പണ്ഡിതൻമാർ പലരും ഉണ്ട്. ഓരോരുത്തരും ഓരോ വീക്ഷണ കോണിൽകൂടിയാണ് അപ്രകാരം ചെയ്യുന്നത്. ശാഹുവലിയുല്ലാഹിദ്ദഹ്ലവീ (റ) ഈ വചനം `മുതശാബിഹി` നു ഉദാഹരണമായിക്കാട്ടിയത് വളരെ യുക്തമായിട്ടുെഅക്രമബുദ്ധിമാത്രമ്ന്ന് ഇതിൽനിന്ന് മനസ്സിലാക്കാമല്ലോ. ഇനി, നമുക്ക് ആയത്തിന്റെ ബാക്കി ഭാഗത്തിലേക്ക് പ്രവേശിക്കാം:-
`ഹൃദയത്തിൽ വക്രതയുളളവർ മുതശാബിഹിന്റെ പിന്നാലെകൂടി കുഴപ്പമുണ്ടാക്കുവാനും അതിന് വ്യാഖ്യാനം നൽകുവാനും ശ്രമിക്കുന്നതാണ്`എന്ന് അല്ലാഹു ആദ്യം പറഞ്ഞുവല്ലോ. `എന്നാൽ, അറിവിൽ അടിയുറച്ച ആളുകൾ, അഥവാ മതവിജ്ഞാനത്തിൽ പടുത്വം നേടിയ പണ്ഡിതൻമാർ `മുതശാബിഹു`കളായ ആയത്തിനെക്കുറിച്ച് എന്തുനില കൈക്കൊളളും? ഇതാണ് അല്ലാഹു അടുത്ത വാക്യത്തിൽ പ്രസ്താവിക്കുന്നത്.
وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا (അവർ പറയും: ഞങ്ങൾ അതിൽ വിശ്വസിച്ചു. എല്ലാം ഞങ്ങളുടെ റബ്ബിന്റെ പക്കൽനിന്നുളളതാണ് എന്ന്. ഇതിനെപ്പറ്റി അല്ലാഹു ഇങ്ങിനെ പ്രശംസിക്കുന്നു:
وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (ബുദ്ധിമാൻമാരല്ലാതെ ഉറ്റാലോചിക്കുന്നതല്ല.) അവർ ഇങ്ങിനെ തുടർന്നു പ്രാർത്ഥനയും നടത്തും:
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ (ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ സൻമാർഗ്ഗത്തിലാക്കി തന്നിട്ടുളളതിനുശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ തെറ്റിച്ചുകളയരുതേ! ഞങ്ങൾക്ക് നിന്റെ പക്കൽ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീതന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവൻ.)
ഈ ആയത്തിൽനിന്നും, മേൽവിവരിച്ചതിൽ നിന്നുമായി നമുക്ക് പല സംഗതികളും ഗ്രഹിക്കാവുന്നതാണ്. (1) സുവ്യക്തവും സ്പഷ്ടവുമായ അർത്ഥോദ്ദേശ്യങ്ങളുളളത്
(المحكم) എന്നും, അല്ലാഹുവിന്ന് മാത്രം അന്തസാരങ്ങൾ അറിയാവുന്നത്-അല്ലെങ്കിൽ, അല്ലാഹുവിനും പാണ്ഡിത്യത്തിൽ അടിയുറച്ച ബുദ്ധമാൻമാർക്കും അറിയാവുന്നത്-
المتشابه എന്നും, ഇങ്ങിനെ രണ്ടുതരം വചനങ്ങൾ ഖുർആനിലുണ്ട്. (2) ആദ്യത്തേതാണ് ഖുർആന്റെ മൂലപ്രധാനമായ ഭാഗം. അതുകൊണ്ട് അതിനെ അവലംബമാക്കിക്കൊണ്ടായിരിക്കണം എല്ലാ തത്വങ്ങളും കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതും, വ്യാഖ്യാനിക്കപ്പെടുന്നതും. (3) `മുതശാബിഹാ`യ വിഭാഗത്തിൽപെട്ട വാക്യങ്ങൾക്ക് `മുഹ്കമി`ന്റെ അടിസ്ഥാനത്തിലുളള വ്യാഖ്യാനവും വിവരണവുമല്ലാതെ, അവയെപ്പറ്റി കൂടുതൽ ചുഴിഞ്ഞന്വേഷണം നടത്തുവാനോ, അവയുടെ സാക്ഷാൽ ഉദ്ദേശ്യം തിട്ടപ്പെടുത്തി കുടുസ്സാക്കി കൈകാര്യം ചെയ്‌വാനോ, പാടില്ലാത്തതാകുന്നു. (4) അങ്ങിനെ ചെയ്യുന്നപക്ഷം, അതു മതത്തിൽ കുഴപ്പമുണ്ടാക്കലാണ്. ഹൃദയത്തിൽ വക്രതയുളള-അഥവാ ദുരുദ്ദേശ്യവും കാപട്യവും ഉളള-ആളുകളായിരിക്കും അതിന് മുതിരുക. (5) പാണ്ഡിത്യവും വിവേകവുമുളളർ അവയുടെ യാഥാർത്ഥ്യങ്ങൾ കരണ്ടുനോക്കി വ്യാഖ്യാനിക്കുവാൻ മുതിരുകയില്ല. മാത്രമല്ല, അവർ ഉറ്റാലോചിക്കുകയും, അവരുടെ പക്കൽ അബദ്ധം വന്നുപോകാതിരിക്കുന്നതിനും, കൂടുൽ മാർഗ്ഗദർശനം ലഭിക്കുന്നതിനുംവേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യും. (6) അവയുടെ ഉദ്ദേശ്യം തങ്ങൾക്കു മനസ്സിലായാലും ഇല്ലെങ്കിലും ശരി, അതിൽ അവർ ശരിക്കും വിശ്വസിക്കുകയും യഥാർത്ഥം അല്ലാഹുവിങ്കലേക്ക് വിട്ടേക്കുകയും ചെയ്യും. ചുരുക്കത്തിൽ ആയത്തിന്റെ സാരം ഇതാണ്.
ഇബ്നു അബ്ബാസ് (റ) ന്റെ മുകളിലുദ്ധരിച്ച ഒരു പ്രസ്താവന ഈ ആയത്തിന്റെ ഉളളടക്കത്തിലേക്ക് വെളിച്ചം വീശുന്നതാകകൊണ്ട് നമുക്ക് അതിവിടെ ഒന്നുകൂടി സ്മരിക്കാം: `തഫ്സീർ നാല് വിധത്തിലാണുളളത് അറബികൾ അവരുടെ ഭാഷയിൽ നിന്ന് മനസ്സിലാക്കുന്ന തഫ്സീർ, ആർക്കും അറിയാതിരിക്കുവാൻ നിവൃത്തിയില്ലാത്ത തഫ്സീർ, പണ്ഡിതൻമാർക്ക് അറിയാവുന്ന തസ്ഫീർ, അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയാവതല്ലാത്ത തഫ്സീർ ഇവയാണത്.
അഹ്മദ്, ബുഖാരി, മുസ്ലിം (റ) മുതലായവർ ഉദ്ധരിച്ചിട്ടുളള ഒരു ഹദീസിൽ ആയിശാ (റ) പറയുന്നു: “റസൂൽ (സ) തിരുമേനി ഈ ആയത്ത് (ആലുഇംറാനിൽനിന്നു നാം ഉദ്ധരിച്ചു വിവരിച്ച വചനം) ഓതിക്കൊണ്ടു ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി:
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ (അപ്പോൾ, അതിൽ പരസ്പര സാദൃശ്യമുളളതിന്റെ പിന്നാലെ പോകുന്നവരെ നിങ്ങൾ കണ്ടാൽ അവരത്രെ, അല്ലാഹു (ഹൃദയത്തിൽ വക്രതയുളളവരെന്ന്) പേരുവച്ച കൂട്ടർ. ആകയാൽ, നിങ്ങളവരെ സൂക്ഷിച്ചുകൊളളണം.) അഹ്മദ് (റ) ന്റെ നിവേദനത്തിലെ വാക്കുകൾ ഇതാണ്:
إِذَا رَأَيْتُمْ الَّذِينَ يُجَادِلُونَ فِيهِ فَهُمْ الَّذِينَ عَنَاهُمْ اللَّهُ فَاحْذَرُوهُمْ (അതുകൊണ്ട് അതിൽ തർക്കം നടത്തുന്നവരെ നിങ്ങൾ കണ്ടാൽ, അവരത്രെ അല്ലാഹു ഉദ്ദേശിച്ചവർ. ആകയാൽ നിങ്ങൾ അവരെ സൂക്ഷിച്ചുകൊളളണം.)
വാക്കർത്ഥങ്ങളിലാകട്ടെ, വാചകങ്ങളുടെ അർത്ഥത്തിലാകട്ടെ, അവയുടെ താൽപര്യങ്ങളിലാകട്ടെ, പരസ്പരം വ്യത്യസ്തങ്ങളായ ഒന്നിലധികം രൂപം വരാവുന്ന സന്ദർഭങ്ങളിൽ, ഉദ്ദേശ്യം ഇന്നതാണെന്ന് വ്യക്തമായി മനസ്സിലാക്കാവുന്ന മറ്റു ഖുർആൻ വാക്യങ്ങളിൽനിന്നോ, നബി വചനങ്ങളിൽനിന്നോ, മുൻഗാമികളായ പണ്ഡിതൻമാരുടെ വാക്യങ്ങളിൽനിന്നോ അവയുടെ സാക്ഷാൽ ഉദ്ദേശ്യം കണ്ടുപിടിക്കുവാൻ ശ്രമിക്കേണ്ടതാകുന്നു. കണ്ടുകിട്ടാത്ത പക്ഷം, അവയുടെ സാരം ഇന്നതാണെന്ന് നിർണ്ണയിക്കുവാനും, കണക്കിലേറെ ഗവേഷണം നടത്തി ഏതെങ്കിലുമൊന്ന് ഉറപ്പിക്കുവാനും പാടില്ലാത്തതുമാകുന്നു. കവിഞ്ഞപക്ഷം, ഇന്നിന്നപ്രകാരത്തിലെല്ലാം അതിന്റെ അർത്ഥവും, ഉദ്ദേശ്യവും വരാവുന്നതാണെന്ന് പറഞ്ഞു മതിയാക്കുകയും, യഥാർത്ഥം അല്ലാഹുവിനറിയാമെന്ന് വെച്ച് വിട്ടേക്കുകയും ചെയ്യാവുന്നതാകുന്നു.
ومن الله التوفيق
ശാഹു വലിയ്യുല്ലാഹി ദുഹ്ലവീ (റ) യുടെ ഒരു പ്രസ്താവനകൂടി ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും. അദ്ദേഹം പറയുന്നു: “മുതശാബിഹായ ആയത്തുകൾക്കു വ്യഖ്യാനം നൽകുന്നതിലും, അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെ
صفات الله വിവരിക്കുന്നതിലും `മുതകല്ലിം`കൾ (المتكامون-വിശ്വാസശാസ്ത്രപണ്ഡിതൻമാർ) സ്വീകരിച്ചുവരുന്ന സമ്പ്രദായം എന്റെ അഭിപ്രായഗതിക്ക് നിരക്കാത്തതാണ്. ഇമാം മാലിക്, ഥൗരീ الثورى ഇബ്നുൽ മുബാറക്ക് (റ) മുതലായവരുടെയും, പൗരാണിക പണ്ഡിതൻമാരുടെയും അഭിപ്രായഗതിയാണ് എനിക്കുമുളളത്. മുതശാബിഹായുളളതിനെ അവയുടെ ബാഹ്യാർത്ഥത്തിൽ തന്നെ വിട്ടേക്കുക, അവയുടെ വ്യഖ്യാനത്തിൽ പൂണ്ടു പിടിക്കാതിരിക്കുക, (ഖുർആനിൽനിന്നു) കണ്ടുകിട്ടുന്ന മതവിധികളിൽ തർക്കം നടത്താതിരിക്കുക, ഏതെങ്കിലും ഒരു പ്രത്യേക അഭിപ്രായഗതി
المذهب മുറുകെ പിടിച്ചുകൊണ്ട് മറ്റുളളതെല്ലാം അവഗണിച്ചു കളയാതിരിക്കുക മുതലായവയത്രെ അത്. ഖുർആനിൽനിന്ന് അറിയപ്പെടുന്ന തെളിവുകളെ തളളിക്കളയുവാൻ ഉപായം പ്രയോഗിക്കുന്നത് ശരിയല്ല. അത് ഖുർആൻകൊണ്ട് തട്ടിക്കളിക്കുന്ന
التدارء بالقرأن കൂട്ടത്തിൽ ഉൾപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു. ചില കർമ്മശാസ്ത്ര പണ്ഡിതൻമാർ തങ്ങളുടെ `മധബു`കളെ ന്യായീകരിക്കുവാൻ വേണ്ടി നടത്താറുള്ള നയോപായങ്ങളെ ഉദ്ദേശിച്ചാണ് ദഹ്ലവി (റ) ഉപായം പ്രയോഗിക്കുക
(التحيل) എന്നു പറഞ്ഞത്. ഒരു ഖുർആൻ വചനത്തിൽനിന്നു ലഭിക്കുന്ന ഒരു വിധിയെ മറ്റൊരു വചനം കൊണ്ടു ഖൺണ്ടിക്കുവാൻ നടത്തുന്ന പരിശ്രമത്തിനാണ് ഖുർആൻകൊണ്ടു തട്ടിക്കളിക്കുക
(التدارء بالقرأن) എന്നു പറഞ്ഞത്. ഇതു ഹദീസിൽ പ്രത്യേകം വിരോധിച്ചിട്ടുള്ളതാകുന്നു. വാസ്തവത്തിൽ ഖുർആൻ വചനങ്ങൾ പരസ്പരം ബലപ്പെടുത്തുകയല്ലാതെ, ഒരിക്കലും ഒന്നൊന്നിനു വിരുദ്ധമായിരിക്കുകയില്ലല്ലോ. സ്വന്തം അഭിപ്രായങ്ങളെ സ്ഥാപിക്കുന്ന തല്പരകക്ഷികളായിരിക്കും ഈ ദുഷ്കൃത്തിനു മുതിരുക എന്നു പറയേണ്ടണ്ടതില്ല ആയത്തുകൾ മനസ്സിലാക്കിത്തരുന്ന സാരങ്ങൾ എന്താണെന്ന് അന്വേഷിക്കുക, സ്വന്തം അഭിപ്രായം അതിനോടു യോജിച്ചാലും ഇല്ലെങ്കിലും അതു അപ്പടി സ്വീകരിക്കുക, ഇതാണ് വേണ്ടത്. എന്നാൽ, ഖുർആന്റെ ഭാഷയെ സംബന്ധിച്ചേടത്തോളം മുൻഗാമികളായ അറബികളുടെ ഉപയോഗങ്ങളിൽ നിന്നാണത് മനസ്സിലാക്കേണ്ടത്. ഇതിൽ, സഹാബികളുടേയും താബിഉകളുടേയും പ്രമാണങ്ങളെയാണ് സാർവ്വത്രികമായ അവലംബമായി ഗണിക്കേണ്ടത്.
الفروز الكبير കൂടുതൽ വിശദീകരണം ആലുഇംറാൻ 7-ാം ആയത്തിന്റെ വിവരണത്തിൽ.
2. അവതരണ ഹേതു (سبب النزول)
ഖുർആൻ വ്യാഖ്യാനത്തിൽ പ്രത്യേകം അറിഞ്ഞിരിക്കേണ്ടുന്ന ഒരു വിഷയമാണ് ആയത്തുകളുടെ അവതരണ ഹേതു. ഏതെങ്കിലും സംഭവത്തെത്തുടർന്നോ, അല്ലെങ്കിൽ ഏതെങ്കിലും ചോദ്യങ്ങൾക്കു മറുപടിയായോ ഖുർആൻ വചനങ്ങൾ അവതരിച്ചെന്നുവരും. ഇവക്ക് അവയുടെ അവതരണ ഹേതുക്കൾ എന്നു പറയുന്നു. അവതരണഹേതു രണ്ടുമൂന്ന് തരത്തിലുണ്ടാവാം. (1)ആയത്തിന്റെ അർത്ഥസാരങ്ങൾ മനസ്സിലാക്കുവാൻ ഒഴിച്ചുകൂടാത്തത്: ഈ ഇനത്തിൽപെട്ടവയെക്കുറിച്ചു ഖുർആൻ വ്യഖ്യാതാവ് അറിഞ്ഞിരിക്കാത്തപക്ഷം, ആയത്തിന്റെ സാക്ഷാൽ ഉദ്ദേശ്യവും, താൽപര്യവും മനസ്സിലാക്കുവാൻ കഴിയാതെ വരും. (2) ആയത്തിന്റെ ഉദ്ദേശ്യം ഗ്രഹിക്കുന്നതിനു അനിവാര്യമല്ലെങ്കിലും അതിനു സഹായകമായിരിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട അവതരണഹേതുക്കളും അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും. (3) ആയത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനു സഹായകമാകാത്തവ. ഈ ഇനത്തിന്നുവേണ്ടി സമയം പാഴാക്കേണ്ടുന്ന ആവശ്യമില്ല.
അവതരണ ഹേതുക്കൾ എന്ന പേരിൽ, സാധാരണ തഫ്സീർ ഗ്രന്ഥങ്ങളിൽ സ്ഥലം പിടിക്കാറുളള കഥകളിൽ ഒരു വ്യഖ്യാതാവ് അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന ഭാഗം വളരെക്കുറച്ചേയുളളുവെന്നതാണ് വാസ്തവം. ഓരോ ആയത്തിനും ഓരോ അവതരണഹേതു ഉദ്ധരിക്കുവാനും, മിക്ക ആയത്തുകളുടെയും, താല്പര്യത്തിന് അനുയോജ്യമായ കഥകൾ പറയുവാനും ചില മുഫസ്സിറുകൾ മിനക്കെടാറുണ്ട്. ഇതിൻ ഫലമായി, അനാവശ്യവും, അടിസ്ഥാനരഹിതവുമായ എത്രയോ കഥകൾ പല തഫ്സീർ ഗ്രന്ഥങ്ങളിലും സ്ഥലം പിടിച്ചിരിക്കുന്നു. ബലാബലമോ, സത്യാസത്യമോ അന്വേഷിക്കാതെ കണ്ടതും കേട്ടതുമെല്ലാം രേഖപ്പെടുത്തുക പതിവാക്കിയ ചില വ്യഖ്യാതാക്കളും ഉണ്ട്. തന്നിമിത്തം, സമുദായമദ്ധ്യെ കടന്നുകൂടിയിട്ടുളള തെറ്റിദ്ധാരണകളും, അന്ധവിശ്വാസങ്ങളും നിരവധിയാകുന്നു. ഖുർആൻകൊണ്ടും, നബി (സ) യുടെ സുന്നത്തുകൊണ്ടും സ്ഥാപിതമായ തത്വസിദ്ധാന്തങ്ങൾക്കു നിരക്കാത്തതോ, വിശ്വാസയോഗ്യമല്ലാത്ത മാർഗ്ഗത്തിൽകൂടി നിവേദനം ചെയ്യപ്പെട്ടതോ, തനി ഇസ്‌റാഈലിയ്യാത്തിൽ ഉൾപ്പെട്ടതോ അല്ലാതിരിക്കുകയും, ആയത്തിന്റെ സാരം മനസ്സിലാക്കുന്നതിൽ സഹായകമായിരിക്കുകയും ചെയ്യുന്ന കഥകളും സംഭവങ്ങളും മാത്രമേ പരിഗണിക്കപ്പെടേണ്ടതുളളു.
`ഈ വചനം ഇന്ന വിഷയത്തിൽ അവതിച്ച്` `ഇന്നതിനെപ്പറ്റിയാണ് അല്ലാഹു പറയുന്നത്.` `അതിനെത്തുടർന്ന് ഇന്ന വചനം അവതരിച്ചു` എന്നൊക്കെ മുൻഗാമികളുടെ വാക്കുകളിൽ കാണുമ്പോഴേക്കും അവ ആ ആയത്തുകളുടെ സാക്ഷാൽ അവതരണഹേതുക്കൾതന്നെയാണെന്ന് തീർച്ചപ്പെടുത്തിക്കൂടാത്തതാണ്. `ഇന്നിന്ന വിധത്തിലുളള വിഷയങ്ങളെക്കുറിച്ചാണ് ഈ ആയത്തിൽ പറയുന്നത്.` `ഇതുപോലുളള വിഷയത്തിലാണ് ഈ ആയത്ത് അവതരിച്ചത്. `ഈ ആയത്തിന്റെ ഉളളടക്കത്തിൽ ഇതും ഉൾപ്പെടുന്നു.` എന്നിങ്ങിനെയുളള അർത്ഥത്തിലായിരിക്കും പലപ്പോഴും അവർ ആ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, ഒരേ ആയത്തിനെ സംബന്ധിച്ചുതന്നെ വ്യത്യസ്തങ്ങളായ ഒന്നിലധികം സ്വീകാര്യയോഗ്യമായ രിവായത്തുകൾ കാണപ്പെടാറുളളതും. ഈ യാഥാർത്ഥ്യം മനസ്സിലാക്കാത്തവർ, ആ രിവായത്തുകൾ പരസ്പര വിരുദ്ധങ്ങളാണെന്നോ, ചില ആയത്തുകൾ ഒന്നിലധികം പ്രാവശ്യം അവതരിച്ചിട്ടുണ്ട് എന്നോ തെറ്റിദ്ധരിച്ചേക്കുന്നതാണ്. ഹദീസുകളിൽപോലും ചിലപ്പോൾ, ഇതുപോലെയുളള പ്രയോഗങ്ങൾ കാണപ്പെട്ടേക്കും. ഇങ്ങിനെയുളള പ്രസ്താവനകളിൽ ആയത്തിന്റെ ഉദ്ദേശ്യത്തിലേക്കു വെളിച്ചം നൽകുന്ന ഭാഗവും, കേവലം ഉദാഹരണമായിമാത്രം എടുക്കാവുന്ന ഭാഗവും പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു.
ഒരു കാര്യം പ്രത്യേകം ഓർമ്മവെക്കേണ്ടതുണ്ട്: ഏതെങ്കിലും ഒരു സംഭവത്തെത്തുടർന്നോ, ഏതെങ്കിലും വ്യക്തികളുടെ ചെയ്തികളെ സൂചിപ്പിച്ചുകൊണ്ടോഅവതരിച്ച ആയത്തുകളിൽ അടങ്ങിയിട്ടുളള വിധി, ആ സംഭവത്തിനുമാത്രം ബാധകമായതാണെന്നോ, അതിൽ സൂചിപ്പിച്ച വ്യക്തികളെ മാത്രം ബാധിക്കുന്നതാണെന്നോ കരുതിക്കൂടാത്തതാകുന്നു. ഈ വസ്തുത ഗ്രഹിക്കായ്ക നിമിത്തവും പലർക്കും പലപ്പോഴും അമളി പിണയാറുണ്ട്.
الحكم عام وان كان النزول خاص(അവതരണഹേതു പ്രത്യേകമായതായിരുന്നാലും, വിധി പൊതുവായതാണ്.) എന്ന തത്വം സർവ്വസ്വീകാര്യമായിട്ടുളള ഒരു യാഥാർത്ഥ്യമാകുന്നു. ഉദാഹരണമായി: അബൂബക്കർ (റ) ചെയ്ത ഒരു സൽ പ്രവർത്തിയെപ്പറ്റി ഒരു ആയത്തിൽ പ്രശംസിച്ചു പറയുന്നുവെന്ന് കരുതുക, അല്ലെങ്കിൽ അബൂജഹ്ലിന്റെ ദുഷ്ചെയ്തിയെപ്പറ്റി ആക്ഷേപിച്ച് ഒരു ആയത്തിൽ പറയുന്നുവെന്ന്‌വെക്കുക. അത്തരം സൽപ്രവൃത്തികൾ ചെയ്യുന്ന എല്ലാവരും അതുപോലെയുളള പ്രശംസക്ക് അർഹരാണെന്നും, അത്തരം ദുഷ്പ്രവൃത്തികൾ ചെയ്യുന്ന എല്ലാവരും അതുപോലെയുളള ആക്ഷേപങ്ങൾക്ക് പാത്രമാണെന്നുമാണ് നാം അതിൽനിന്നു മനസ്സിലാക്കേണ്ടത്.
3. “നസ്ഖ്” (ദുർബ്ബലപ്പെടുത്തൽ -النصخ)
വളരെ അഭിപ്രായവ്യത്യാസങ്ങൾക്കും, ഖണ്ഡനമണ്ഡനങ്ങൾക്കും ഇടയായിട്ടുളള ഒരു വിഷയമാണ്, ഖുർആൻ വ്യാഖ്യാനത്തിൽ `നസ്ഖി`ന്റെ വിഷയം. മുൻഗാമികൾ ഈ വാക്കിന് നൽകിവരുന്ന അർത്ഥങ്ങളും, പിൻഗാമികൾ അതിനു നൽകിയ നിർവ്വചനങ്ങളും തമ്മിലുളള വ്യത്യാസമാണ് ഇതിനുളള പ്രധാന കാരണം. `നീക്കം ചെയ്യുക, പകർത്തുക` എന്നൊക്കെയാണ് `നസ്ഖ്`
النصخ എന്ന പദത്തിന്റെ ഭാഷാർത്ഥം. ഒരു ഗ്രന്ഥത്തിൽ നിന്ന് മറ്റൊന്നിലേക്ക് പകർത്തി എഴുതുന്നതിനും, തണൽ വെയിലിനെ നീക്കുന്നതിനുമെല്ലാം `നസ്ഖ്` എന്ന് പറയാറുളളത് ഈ അർത്ഥത്തിലാണ്. ഒരു അംഗീകൃതമായ രേഖമുഖേന മുമ്പുളള ഒരു മത നിയമം നീക്കം ചെയ്യുക, അഥവാ അതിനെ ദുർബ്ബലപ്പെടുത്തുക
رفع حكم شرعى بدليل شرعى എന്നിങ്ങനെയുളള ഒരു സാങ്കേതികാർത്ഥത്തിലാണ് പിൻഗാമികൾ `നസ്ഖ്` ഉപയോഗിച്ചുവരുന്നതും, കൈകാര്യം ചെയ്യുന്നതും. ദുർബ്ബലപ്പെടുത്തപ്പെട്ട നിയമത്തിനും, അതിന്റെ ലക്ഷ്യത്തിനും `മൻസൂഖ്`
المنسوخ എന്നും, ദുർബ്ബലപ്പെടുത്തുന്ന പുതിയ രേഖക്കും അതിലെ വിധിക്കും `നാസിഖ്`
الناسخ എന്നും പറയപ്പെടും. വിശദീകരണവേളയിൽ അഭിപ്രായ വ്യത്യാസങ്ങൾ പലതും കാണാമെങ്കിലും, ഈ നിർവ്വചനപ്രകാരം ഖുർആനിൽ നസ്ഖിന് വളരെ തുച്ഛം ഉദാഹരണങ്ങളല്ലാതെ ലഭിക്കുവാനില്ല. എന്നാൽ, സഹാബികൾ, താബിഈങ്ങൾ തുടങ്ങിയ മുൻഗാമികളുടെ പ്രസ്താവനകൾ പരിശോധിക്കുന്നതായാൽ, നീക്കം `ചെയ്യുക`
الازالة എന്ന ഭാഷാർത്ഥത്തിലാണ് അവർ ആ വാക്ക് ഉപയോഗിച്ചിരുന്നതെന്ന് കാണാം. ഈ അർത്ഥമാകട്ടെ, കൂടുതൽ വിശാലവും വ്യാപകമായിട്ടുളളതാണ്.
ഏതെങ്കിലും ഒരു കാര്യത്തിന്റെ പ്രവർത്തനകാലം അവസാനിച്ചിട്ടുളളതായി അറിയിക്കുക, ഒരു വാക്കിന്റെ പ്രത്യക്ഷത്തിലുളള അർത്ഥമല്ല അവിടെ യഥാർത്ഥ ഉദ്ദേശ്യമെന്ന് കാണിക്കുക, ഒരിടത്ത് ഏതെങ്കിലും ഉപാധിയോടുകൂടി പറയപ്പെട്ട ഒരു നിയമത്തിന് ആ ഉപാധി ഉണ്ടായിരിക്കൽ നിർബ്ബന്ധമില്ലെന്ന് കാണിക്കുക, സാമാന്യമായി പ്രസ്താവിക്കപ്പെട്ട ഒരു ലക്ഷ്യംകൊണ്ടുദ്ദേശം ഏതെങ്കിലും പ്രത്യേകമായിട്ടുളള ഒന്നാണെന്ന് മനസ്സിലാക്കുക, ഇസ്ലാമിന് മുമ്പുണ്ടായിരുന്ന ഏതെങ്കിലും പതിവകളെ നീക്കം ചെയ്യുക എന്നിങ്ങിനെയുളള പല അർത്ഥങ്ങളിലും അവർ `നസ്ഖ്` എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ആകയാൽ, മുൻഗാമികളുടെ അർത്ഥം അനുസരിച്ച് ഖുർആനിൽ നസ്ഖിന്റെ വൃത്തം വലുതായിത്തീരുന്നു. നൂറുകണക്കിൽ ആയത്തുകൾ `മൻസൂഖു` കളുടെ ഇനത്തിൽ ഉൾപ്പെട്ടതായി മുൻഗാമികളിൽ ചിലർ അവരുടെ ഗ്രന്ഥങ്ങളിൽ എണ്ണിക്കാണുന്നതിന്റെ രഹസ്യം ഇതാണ്. ഈ വാസ്തവം മനസ്സിലാക്കാത്തവർ ആ ഗ്രന്ഥങ്ങളുടെ നേരെ പുച്ഛഭാവം ഉൾക്കൊളളുന്നത് കാണാം. ഹിജ്‌റ: 118 ൽ കാലഗതി പ്രാപിച്ച ഖത്താദ (റ), മൂന്നാം നൂറ്റാണ്ടുകാരായ അബൂഉബൈദ് (റ), അബൂദാവൂദ് (റ), അബൂജഅ്ഫർ-നഹ്ഹാസ് (റ), ആറാം നൂററാണ്ടുകാരനായ ഇബ്നുൽ ജൗസീ (റ) മുതലായ പലരും ഈ വിഷയകമായി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
മേൽപറഞ്ഞ യാഥാർത്ഥ്യം ഗ്രഹിക്കാതെ പലർക്കും അബദ്ധം പിണയാറുണ്ട്. `നസ്ഖി`ന് പിൻഗാമികൾ കല്പിച്ചു വരുന്ന നിർവ്വചനങ്ങളിലൂടെമാത്രം അതിനെ പരിചയപ്പെടുകയും, അതോടൊപ്പം മേൽകണ്ട മഹാൻമാരുടെ പ്രസ്താവനകൾ കാണുകയും ചെയ്യുന്നതിന്റെ ഫലമായി ഖുർആനിൽ എത്രയോ ആയത്തുകളുടെ വിധികൾ ദുർബ്ബലപ്പെട്ടു പോയിട്ടുെഅക്രമബുദ്ധിമാത്രമ്ന്ന് പലരും ധരിച്ചുവശാകുകയും, അതുവഴി നിരവധി ആയത്തുകളിൽ അടങ്ങിയിരിക്കുന്ന മതവിധികളും, തത്വങ്ങളും അവഗണിക്കപ്പെടുവാൻ ഇടയാകുകയും ചെയ്തിരിക്കുന്നു. ചില തഫ്സീർ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഈ വസ്തുത വ്യക്തമാകുന്നതാണ്. ശത്രുക്കൾക്ക് മാപ്പ് നല്കുവാനും, വിട്ടുവീഴ്ച കൈകൊളളുവാനും നിർദ്ദേശിക്കുന്ന ആയത്തുകൾ കാണുന്നിടത്തെല്ലാം, അവ യുദ്ധത്തിന്റെ ആയത്തുകൾ മുഖേന മൻസൂഖാണ് (ദുർബ്ബലപ്പെടുത്തപ്പെട്ടത്) എന്നും, ദാനധർമ്മങ്ങൾ ചെയ്‌വാൻ ശക്തിയായ ഭാഷയിൽ ഊന്നിപ്പറയുന്ന ആയത്തുകൾ കാണുമ്പോൾ അവ സക്കാത്തിന്റെ ആയത്തുകളാൽ `മൻസൂഖാ`ണ് എന്നും ചിലർ വിധി കല്പിക്കാറുളളത് ഇതിന് ഉദാഹരണമത്രെ, വാസ്തവത്തിൽ ഇതൊന്നും തന്നെ `മൻസൂഖ്` കളിൽപെട്ടതല്ല, `മുഹ്കമു` (നിയമബലമുളളത്)കളിൽ പെട്ടവതന്നെയാണ്. `മഹ്കമു`
(المحكم) എന്ന പദം മുമ്പ് പറഞ്ഞതുപോലെ `മുതശാബിഹി`ന്റെ വിപരീതമായി `മൻസൂഖി`ന്റെ വിപരീതമായി ഉപയോഗിക്കാറുണ്ടണ്ട്.
നേരെമറിച്ച് നിലവിലുളള ഒരു നിയമം നീക്കംചെയ്ത് പകരം വേറെ ഒരു നിയമം നടപ്പിലാക്കുന്നത് കേവലം യുക്തിപരമല്ലെന്നും ഏറ്റവും വിലയ യുക്തിമാനും സർവ്വജ്ഞാനിയുമായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അങ്ങിനെ ഉണ്ടാകുവാൻ പാടില്ലെന്നുമുളള നിഗമനത്തിൽ മറ്റൊരു വിഭാഗം ആളുകൾ ഖുർആനിൽ `നസ്ഖ്` എന്നൊന്ന് തീരെ ഇല്ലെന്ന് ധരിക്കുകയും, അങ്ങിനെ വാദിക്കുകയും ചെയ്യാറുണ്ട്. വാസ്തവത്തിൽ, സഹാബികൾ അടക്കമുളള മുൻഗാമികൾ കല്പിച്ചിരുന്ന വിപുലാർത്ഥത്തിലുളള നസ്ഖ് ഖുർആനിൽ ഉണ്ടായിരിക്കുന്നത് (ചില ആയത്തുകൾ `നാസിഖും`, ചിലത് `മൻസൂഖും` ആയേക്കുന്നത്) യുക്തിഹീനമല്ല. സ്വാഭാവികം മാത്രമാകുന്നു. ഇതുപോലെത്തന്നെ ഒരു നിയമത്തിന് ആസ്പദമായിരുന്ന താൽക്കാലികമായ ഒരു തത്വത്തിന്റെ അഭാവത്തിൽ-ആ തത്വം കാലാഹരണപ്പെട്ടുപോയതിനാൽ-തൽസ്ഥനത്ത് കൂടുതൽ യുക്തമായ മറ്റൊരു നിയമം സ്ഥിരപ്പെടുത്തുക എന്നുളളതും, മനുഷ്യവംശത്തിന്റെ ബുദ്ധിപരവും സാമൂഹ്യവുമായ പക്വതയും പാകതയും പൂർത്തിയാകും മുമ്പ് അതാതുകാലത്തിനനുസരിച്ച് പൂർവ്വഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്ന അനുഷ്ഠാന നിയമങ്ങൾ മാറ്റി പകരം കൂടുതൽ യുക്തമായ നിയമങ്ങൾ കൊണ്ടുവരുക എന്നുളളതും ആവശ്യമാന്നെന്ന് പറയേണ്ടതില്ല. നസ്ഖിന് മുൻഗാമികൾ കല്പിച്ചിരുന്ന അർത്ഥമനുസരിച്ച് ഇതെല്ലാം നസ്ഖിന്റെ ഇനത്തിൽ ഉൾപ്പെടുന്നു. അല്ലാഹു പറയുന്നു:-
1 مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا ۗ أَلَمْ تَعْلَمْ أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٠٦﴾ البقرة
2 وَإِذَا بَدَّلْنَا آيَةً مَّكَانَ آيَةٍ ۙ وَاللَّـهُ أَعْلَمُ بِمَا يُنَزِّلُ قَالُوا إِنَّمَا أَنتَ مُفْتَرٍ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴿١٠١﴾النحل
സാരം: 1. നാം വല്ല ആയത്തും `നസ്ഖ്` ചെയ്കയോ, അല്ലെങ്കിൽ അത് വിസ്മരിപ്പിച്ച് കളയുകയോ ചെയ്യുന്നപക്ഷം, അതിനേക്കാൾ ഉത്തമമോ അതുപോലെയുളളതോ ആയ മറ്റൊന്നിനെ നാം കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുളളവനാണെന്ന് നിനക്ക് അറിഞ്ഞുകൂടേ?! (അൽബഖറ: 106) 2. ഒരു ആയത്തിന്റെ സ്ഥാനത്ത് നാം വേറൊരു ആയത്ത് പകരമാക്കുന്നതായാൽ-അല്ലാഹുവാകട്ടെ, താൻ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഏറ്റവും അറിയുന്നവനുമാണ്-അവർ പറയും: നീ കെട്ടിപ്പറയുന്നവൻ മാത്രമാണ് എന്ന്. പക്ഷെ അവരിൽ അധികമാളും അറിയുന്നില്ല. (നഹ്ല്: 101)
തൗറാത്തിലെ ചില അനുഷ്ഠാനക്രമങ്ങൾ ഖുർആൻ മുഖേന ദുർബലപ്പെടുത്തിപകരം കൂടുതൽ യുക്തമായ അനുഷ്ഠനക്രമങ്ങൾ ഖുർആൻ നടപ്പാക്കിയതിനെയും, താൽക്കാലിക പരിത:സ്ഥിതകൾക്കനുസരിച്ച് നിശ്ചയിക്കപ്പെട്ടിരുന്ന ചില നിയമങ്ങൾക്കു പകരം സ്ഥിരവും ശാശ്വതവുമായ മതവിധി സ്ഥാപിക്കുന്നതിനേയും എടുത്തുപൊക്കിക്കൊണ്ട് യഹൂദികൾ മുതലായ ഇസ്ലാമിന്റെ വൈരികൾ ഖുർആന്റെയും, നബി (സ)യുടെയും നേരെ തൊടുത്തു വിട്ടിരുന്ന ആക്ഷേപങ്ങൾക്കു മറുപടിയായിട്ടാണ് ആദ്യത്തെ വചനം അവതരിച്ചിട്ടുളളത് എന്നു സ്മരണീയമാകുന്നു. നസ്ഖിന്റെ നിർവ്വചനത്തിലും, ഖുർആനിൽ നസ്ഖു വരുന്ന കാര്യത്തിലും പണ്ഡിതൻമാർക്കിടയിലുളള അഭിപ്രായ വ്യത്യാസങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ഇബ്നു കഥീർ (റ) ഇപ്രകാരം പറയുന്നു:
“അല്ലാഹുവിന്റെ `ഹുക്മു` (മതവിധി)കളിൽ നസ്ഖ് വരികയെന്നത്-അതിൽ യുക്തിസഹമായ തത്വം ഉൾക്കൊളളുന്നതുകൊണ്ട്-`ജാഇസാ`ണെന്ന (വിരോധമില്ലാത്തതാണെന്ന) കാര്യത്തിൽ മുസ്ലിംകൾ എല്ലാവരും ഏകാഭിപ്രായക്കാരാകുന്നു. (ഖുർആനിൽ) അതു സംഭവിച്ചിട്ടുെഅക്രമബുദ്ധിമാത്രമ്ന്ന് പയുന്നവരുമാണ് അവരെല്ലാവരും. ഖുർആൻ വ്യാഖ്യാതാവായ അബൂമുസ്ലിം ഇസ്വ്ഫഹാനീ ഖുർആന്റെയും, ഒരു വലിയ മുഫ്സ്സിറാണ് അബൂ മുസ്ലിം ഇസ്വ്ഫഹാനീ, പക്ഷെ, അദ്ദേഹത്തിനു സ്വന്തമായുള്ള അഭിപ്രായങ്ങൾ പലതും കാണാവുന്നതാണ്. നസ്ഖിന്റെ വിഷയത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകരിച്ചു സംസാരിക്കുന്ന ചില ആളുകളെ ഇന്നും കാണാവുന്നതാണ്. പറയുന്നതു ഖുർആനിൽ നസ്ഖിൽപെട്ട ഒന്നും തന്നെ ഇല്ലെന്നാകുന്നു. അദ്ദേഹത്തിന്റെ ഈ വാദം ദുർബ്ബലവും, തളളപ്പെട്ടതും ബാലിശവുമാണ്. ഖുർആനിൽ വന്നിട്ടുളള നസ്ഖുകൾക്ക് മറുപടി പറയുവാൻ അദ്ദേഹം വളരെ പാടുപെടേണ്ടി വന്നിട്ടുണ്ട്. ഭർത്താവു മരണപ്പെട്ട ഭാര്യ ഒരു കൊല്ലം `ഇദ്ദ`:
(العدة) ആചരിക്കേണമെന്നുളള (അൽബഖറ: 240ലെ) നിയമം, അവൾ നാലുമാസവും പത്തുദിവസവും `ഇദ്ദഃ` ആചരിക്കുകയെന്ന (അൽബഖറ: 234ലെ) നിയമംകൊണ്ടു നസ്ഖ് ചെയ്തിരിക്കുകയാണ്. ഇതിന്നു അദ്ദേഹം സ്വീകാര്യമായ മറുപടി പറഞ്ഞിട്ടില്ല. ബൈത്തുൽ മുഖദ്ദസ് `ഖിബ്ല`യായിരുന്നതിനുശേഷം, കഅ്ബ:യെ `ഖിബ്ല:`യാക്കിയതും നസ്ഖിൽപെട്ടതാണ്. ഇതിനും അദ്ദേഹം മറുപടി ഒന്നും പറഞ്ഞിട്ടില്ല. യുദ്ധത്തിൽ, അവിശ്വാസികളായ പത്തുപേരോട് ഒരു മുസ്ലിം എന്ന കണക്കിൽ മുസ്ലിംകൾ ക്ഷമിച്ചു നില്ക്കേണ്ടതുെണ്ടന്ന കല്പന, രണ്ടുപേരോട് ഒരാൾ ക്ഷമിച്ചുനിന്നാൽ മതിയാകുമെന്ന് (അൻഫാൽ: 65-66) നിയമിച്ചതും അതിൽ ഉൾപ്പെട്ടതാണ്.“
(ابن كثير) ഈ ഒടുവിൽ കാണിച്ച ഉദാഹരണത്തിൽ ഒന്നാമത്തെ വിധിമാറ്റി അതിനു പകരമായിട്ടാണ് രണ്ടാമത്തെ വിധി ഉണ്ടായിട്ടുളളതെന്ന് ഖുർആന്റെ പ്രസ്താവനകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്.
الان خففالله عنكم (ഇപ്പോൾ, അല്ലാഹു നിങ്ങൾക്കു ലഘൂകരണം നല്കിയിരിക്കുന്നു) എന്നു മുഖവുരയോടുകൂടിയാണ് രണ്ടാമത്തെ വിധി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഒരു വിധി മാറ്റി പകരം വേറൊരു വിധി നടപ്പാക്കുമ്പോൾ, ഏതാണ്ട് ഇതുപോലെയുളള വാക്കുകൾ ഉപയോഗിച്ചതു ഖുർആനിൽ വേറെയും കാണാം.
وان تبدوامافى انفسكم او تخفوه يحاسبكم به الله(നിങ്ങൾ നിങ്ങളുടെ മനസ്സിലുളളത് വെളിവാക്കിയാലും, അത് മറച്ചുവെച്ചാലും അല്ലാഹു അതിനെക്കുറിച്ച് നിങ്ങളെ വിചാരണ നടത്തും. (അൽഖബറ 284.) എന്ന വചനം അവതരിച്ചപ്പോൾ `ഞങ്ങൾക്ക് സാദ്ധ്യമല്ലാത്ത കാര്യം ഞങ്ങളോട് കൽപിക്കപ്പെട്ടിരിക്കുന്നുവല്ലോ.`
كلفنا من الاعمال مالا نطيق എന്നു സഹാബികൾ നബി (സ) യോട് സങ്കടപ്പെട്ടുവെന്നും, തിരുമേനി അവരോട് അതിനെപ്പറ്റി ഗുണദോഷിക്കുകയും അവർ സമാധാനപ്പെടുകയും ഉണ്ടായെന്നും, പിന്നീട് അൽബഖറ:യിലെ അവസാനത്തെ വചനം അവതരിച്ചു അതിനെ നസ്ഖ് ചെയ്തുവെന്നും അബൂഹുറൈറാ: (റ) വഴി ഇമാം മുസ്ലിം രിവായത്തുചെയ്ത ഒരു ഹദീസിൽ കാണാം. ഓരോരുത്തനും കഴിവുളളതല്ലാതെ, ആരോടും ശാസിക്കപ്പെടുകയില്ലെന്നും, മറന്നുകൊേണ്ടാ, അബദ്ധത്തിലോ ചെയ്തുപോകുന്ന കുറ്റങ്ങൾ പാപങ്ങളല്ലെന്നും ആ വചനത്തിൽ നിന്നു സ്പഷ്ടമാകുന്നുണ്ട്. അപ്പോൾ, കഴിവിൽപെട്ടതും, മറന്നോ അബദ്ധത്തിലോ വന്നുവശായതല്ലാത്തതുമായ കുറ്റങ്ങളിലേ ശിക്ഷയുണ്ടാകുകയുളളു എന്ന് വ്യക്തമായി. ഇതുപോലെത്തന്നെ, ആലുംഇംറാൻ 102-ൽ
اتقوالله حق تقاته(അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷിക്കുവീൻ!) എന്ന ആയത്തിന്റെ താല്പര്യത്തെ
فاتقوا الله ما استطعتم(നിങ്ങൾക്കു സാദ്ധ്യമാകും പ്രകാരം അല്ലാഹുവിനെ സൂക്ഷിക്കുവിൻ.) (64: 16) എന്ന ആയത്തുകൊണ്ട് നസ്ഖ് ചെയ്തിരിക്കുന്നുവെന്ന് പറയപ്പെടാറുണ്ട്. ആദ്യത്തെ ആയത്തിന്റെ ഉദ്ദേശ്യം, അതിന്റെ ബാഹ്യാർത്ഥം അനുസരിച്ചല്ല-രണ്ടാമത്തെ ആയത്തിൽ വ്യക്തമാക്കപ്പെട്ടതനുസരിച്ചാണ്-നിലകൊളളുന്നത് എന്നത്രെ ഇതിന്റെ സാരം. മുൻഗാമികൾ `നസ്ഖി`ന്നു കൽപ്പിച്ചിരുന്ന വിശാലാർത്ഥത്തിലാണ്-പിൻഗാമികളുടെ സാങ്കേതികാർത്ഥത്തിലല്ല-ഇത്തരം സ്ഥാനങ്ങളിലെല്ലാം നസ്ഖ് ഉെഅക്രമബുദ്ധിമാത്രമ്ന്ന് പറയുന്നത്. ഭാഷാർത്ഥത്തിലുളള നസ്ഖിന്റെ ഇനത്തിൽപെട്ട `നാസിഖു-മൻസൂഖു`കൾ സൂക്ഷ്മമായി പരിശോധിച്ചാൽ, അവയിൽ `നാസിഖാ`ണെന്ന് കരുതപ്പെടുന്ന ആയത്തുകൾ, അതിലെ `മൻസൂഖെ`ന്നു കരുതപ്പെടുന്ന ആയത്തുകളുടെ സാക്ഷാൽ ഉദ്ദേശ്യം വിവരിച്ചു തരികയാണ് ചെയ്യുന്നതെന്ന് കാണാവുന്നതാണ്.
ഒരു വിഷയത്തിൽ, സാങ്കേതികാർത്ഥത്തിലുളള നസ്ഖ് ഉെഅക്രമബുദ്ധിമാത്രമ്ന്ന് വെക്കേണമെങ്കിൽ, `നാസിഖും` `മൻസൂഖു`മായി ഗണിക്കപ്പെടുന്ന ആയത്തുകളുടെ സാരോദ്ദേശ്യങ്ങൾ തമ്മിൽ ഒരുവിധേനയും കൂട്ടിയോജിപ്പിക്കുവാൻ സാധ്യമല്ലാതിരിക്കണം. അതോടുകൂടി `നാസിഖാ`യി ഗണിക്കപ്പെടുന്ന ആയത്ത് മറ്റേ ആയത്ത് അവതരിച്ചതിന് ശേഷം മാത്രം അവതരിച്ചതായിരിക്കുകയും വേണം. ഈ ഉപാധികൾ ശരിക്കും തിട്ടപ്പെട്ട നസ്ഖുകൾക്ക് ഉദാഹരണം ഖുർആനിൽ അധികമൊന്നും കാണുകയില്ല. ഇമാം സുയൂത്ത്വീ (റ) അദ്ദേഹത്തിന്റെ അൽഇത്ഖ്വാൻ ഖുർആന്റെയും, ഖുർആൻ വ്യാഖ്യാനത്തിന്റെയും നാനാവശങ്ങളെക്കുറിച്ചു വിശദീകരിച്ചുകൊണ്ട്
(السيوطة رح) സുയൂത്ത്വീരചിച്ചിട്ടുള്ള ഒരു മഹാഗ്രന്ഥമാണ് `അൽഇത്ഖ്വാൻ`
(الاتقان فى علوم القرأن) എന്ന വിശ്രുത ഗ്രന്ഥത്തിൽ, നസ്ഖിനെപ്പറ്റി വിശദീകരിച്ചുകൊണ്ട് സംസാരിച്ചകൂട്ടത്തിൽ, സാങ്കേതികാർത്ഥത്തിലുളള മൻസൂഖായ ആയത്തുകളുടെ എണ്ണം ഏതാണ്ട് ഇരുപതോളം മാത്രമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. `ആ ഇരുപതിൽപെട്ട മിക്കതിലും ഈയുളളവന് ആലോചിക്കേണ്ടതായുണ്ട്` എന്നൊരു പ്രസ്താവനയോടുകൂടി ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്ലവീ (റ) അദ്ദേഹത്തിന്റെ `ഫൗസുൽകബീർ` എന്ന ഗ്രന്ഥത്തിൽ അവ ഓരോന്നും എടുത്തുദ്ധരിക്കുകയും, അഞ്ചെണ്ണത്തിലൊഴിച്ച് ബാക്കിയുളളതിലൊന്നും നസ്ഖ് ഉളളതായി തീർത്തു പറയുവാൻ നിവൃത്തിയില്ലെന്ന് കാര്യകാരണസഹിതം വിധികല്പിക്കുകയും ചെയ്തിരിക്കുകയാണ്. അബൂമുസ്ലിമിന്നെതിരായി ഇബ്നു കഥീർ (റ) ഉദ്ധരിച്ച-മേൽകണ്ട-മൂന്നു ഉദാഹരണങ്ങളിൽ ആദ്യത്തേതും, അവസാനത്തേതുമാണ് ദഹ്ലവീ എണ്ണിയ അഞ്ചിൽ രെണ്ടണ്ണം. സുയൂത്ത്വീ (റ) കാണിച്ച ഉദാഹരണങ്ങൾ ചർച്ചനടത്തിക്കൊണ്ട് സാങ്കേതികാർത്ഥത്തിലുളള മൻസൂഖാകുന്നില്ലെന്ന് അദ്ദേഹം വിധി കൽപിച്ച കൂട്ടത്തിൽ, നാം മേൽകാണിച്ച രണ്ട് ഉദാഹരണങ്ങളും- അൽബഖറ: യിലെ 284ഉം, ആലുഇംറാനിലെ 102ഉം വചനങ്ങളും-ഉൾപ്പെടുന്നു.
ഇത്രയും പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്: (1) ഖുർആനിൽ, തീരെ നസ്ഖ് ഇല്ലെന്നു പറയുന്നത് ശരിയല്ല. വിശദീകരണത്തിലും, ഉദാഹരണത്തിലും അഭിപ്രായവ്യത്യാസമുണ്ടാകുമെങ്കിലും, ഖുർആനിൽ നസ്ഖ് ഉെണ്ടന്നുളളത് തർക്കമറ്റതാകുന്നു. (2) `നസ്ഖ്` എന്ന വാക്ക് മുൻഗാമികൾ ഉപയോഗിച്ചിരുന്നത് കുറേ വിശാലമായ അർത്ഥത്തിലായിരുന്നതുകൊണ്ട് അവരുടെ പ്രസ്താവനകളിൽ, നസ്ഖിന്റെ ആയത്തുകൾ പലതും ഉളളതായിക്കേണ്ടക്കും. വാസ്തവത്തിൽ അവ ഇന്നറിയപ്പെടുന്ന സാങ്കേതികാർത്ഥത്തിലുളള നസ്ഖുകളിൽ ഉൾപ്പെട്ടവയല്ല. അഥവാ, ഏതെങ്കിലും ഒരു വ്യഖ്യാനത്തിന്റെ ഇനത്തിൽപ്പെട്ടവയായിരിക്കും (3) ഇസ്ലാമിക ഗ്രന്ഥങ്ങളിൽ, പിൽകാല പണ്ഡിതൻമാർ കല്പിച്ചുവരുന്ന അർത്ഥത്തിലുളള നസ്ഖിന്റെ ആയത്തുകൾ വളരെ കുറച്ചേയുളളു. (4) മേൽ സൂചിപ്പിച്ച ഉപാധികൾ പൂർത്തിയാകുമ്പോൾ മാത്രമേ നസ്ഖിന്റെ കാര്യം ആലോചനാവിഷയമാകുകയുളളു. (5) ഉപാധികൾ പൂർത്തിയാകുന്നതിലും, വാ്യഖ്യാനം നല്കുന്നതിലും അഭിപ്രായവ്യത്യാസം ഉണ്ടാകാവുന്നതുകൊണ്ട് ഒരു വ്യാഖ്യാതാവ് നാസിഖും, മൻസൂഖുമായിക്കരുതുന്ന ആയത്തുകളിൽ മറ്റൊരു വ്യാഖ്യാതാവ് നസ്ഖിന്റെ വാദം ശരിവെച്ചില്ലെന്നു വരാവുന്നത് സ്വാഭാവികമാണ്.
(6) നിലവിലുളള ഏതെങ്കിലും ഒരു മതനിയമം നീക്കം ചെയ്ത് പകരം, കൂടുതൽ ഉപയുക്തമായ മറ്റൊരു നിയമം തൽസ്ഥാനത്തു കൊണ്ടുവരികയെന്നത് ഇസ്ലാമിന്റെയോ, ഖുർആന്റെയോ പോരായ്കകൊേണ്ടാ, അപ്രായോഗികതകൊേണ്ടാ ഉണ്ടാകുന്നതല്ല. നേരെമറിച്ച്, അത് അതിന്റെ പ്രായോഗികതയും, മനുഷ്യന്റെ പൊതുനൻമയിൽ അതിനുളള താല്പര്യവുമാണ് കുറിക്കുന്നത്. കാരണം, മാനുഷിക വളർച്ച പൂർത്തിയായിട്ടില്ലാത്ത ഒരു കാലത്തിനനുസരിച്ച് കൊേണ്ടാ, ഇസ്ലാമിന്റെ മുഴുവൻ വശവും നടപ്പിൽ വരുന്നതിനുമുമ്പ്-ഇസ്ലാമിന്റെ ആരംഭത്തിൽ-നിലവിലുണ്ടായിരുന്ന താല്ക്കാലിക പരിതഃസ്ഥിതികൾ പരിഗണിച്ചുകൊണ്ടോനിയമിതമായിരുന്ന ചുരുക്കം ചില നിയമങ്ങൾ മാത്രമാണ് നസ്ഖിന് വിധേയമായിട്ടുളളത്. അവയ്ക്കു പകരം സ്ഥാപിതമായ ശാശ്വത നിയമങ്ങളാകട്ടെ, പ്രായോഗികതയിലോ, അനുഷ്ഠാന സൗകര്യത്തിലോ, അല്ലെങ്കിൽ അവമൂലം ലഭിക്കാനിരിക്കുന്ന പുണ്യഫലങ്ങളിലോ-ഇവയെല്ലാറ്റിലുമോ-കൂടുതൽ ഗുണകരവും മെച്ചപ്പെട്ടവയാണുതാനും.
ഖുർആൻ വചനങ്ങളിലെന്നപോലെ, നബി (സ) യുടെ സുന്നത്തിലും നസ്ഖ് ഉണ്ടായിരിക്കും. ഇതിനെപ്പറ്റി ഇവിടെ പ്രസ്താവിക്കേണ്ടതായിട്ടില്ല. `ഉസ്വൂലി`ന്റെ (കർമ്മശാസ്ത്ര നിദാനത്തിന്റെ) ഗ്രന്ഥങ്ങളിൽ അതിനെപ്പറ്റി സവിസ്തരം പ്രതിപാദിക്കപ്പെട്ടിട്ടുളളതാണ്. ഒരു ഖുർആൻ വ്യഖ്യാതാവ് അറിഞ്ഞിരിക്കേണ്ടുന്ന അത്യാവശ്യ വസ്തുതകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് നാമിവിടെ ചെയ്യുന്നത്.
وااله الموفق
വ്യഖ്യാനത്തിൽ ഗൗനിക്കപ്പെടേണ്ടുന്ന മറ്റു ചില കാര്യങ്ങൾ.
ഖുർആൻ വ്യാഖ്യാനത്തിൽ അറിഞ്ഞിരിക്കേണ്ടതും, പാലിക്കേണ്ടതുമായ കാര്യങ്ങൾ ഇനിയും പലതുണ്ട്. ഉദാഹരണമായി ചുരുക്കം ചിലതുകൂടി ഇവിടെ സൂചിപ്പിക്കാം:-
(1) ലോപനം (الحذف). അതായത്: ഒരു വാക്യത്തിൽനിന്ന് അതിലെ ചില പദങ്ങൾ വിട്ടുകളയുക. ഇതു ഭാഷയിൽ സാധാരണമാണ്. ഉദാഹരണം;
واشربوافى قلوبهم اعجل(അവരുടെ ഹൃദയങ്ങളിൽ പശുക്കുട്ടി കുടിപ്പിക്കപ്പെട്ടിരിക്കുന്നു.) ഇവിടെ
العجل (പശുക്കുട്ടി) എന്നതിന് മുമ്പ് ഒരു പദം ലോപിച്ചിട്ടുണ്ട്.
حب الحجل (പശുക്കുട്ടിയോടുളള പ്രേമം) എന്നാണ് സാക്ഷാലുളളത്.
واسأل القرية (രാജ്യത്തോട് ചോദിക്കുക) എന്നതിന്റെ സാക്ഷാൽ രൂപം
واسأل اهل القرية (രാജ്യക്കാരോട് ചോദിക്കുക) എന്നും,
واختار موسى قومه (മൂസാ തന്റെ ജനതയെ തിരഞ്ഞെടുത്തു) എന്നതിന്റെ സാക്ഷാൽ രൂപം
من قومه(തന്റെ ജനതയിൽനിന്ന് തിരഞ്ഞെടുത്തു) എന്നുമാകുന്നു. ചിലപ്പോൾ ഒന്നിലധികം പദങ്ങളും-ചിലപ്പോൾ വാക്യങ്ങൾതന്നെയും-ഇങ്ങിനെ ലോപിച്ചിരിക്കും. ഉദാഹരണം:
فأوحينا إلى موسى أن اضرب بعصاك البحر فانفلق (അപ്പോൾ നാം മൂസാക്ക് വഹ്‌യ് നൽകി. നീ നിന്റെ വടിക്കൊണ്ട് സമുദ്രത്തെ അടിക്കുക എന്ന്. അപ്പോൾ പിളർന്നു.) വഹ്‌യ് നൽകിയപ്പോഴേക്കും സമുദ്രം പിളർന്നുവെന്നല്ല
ضرب موسى بعصاه البحر فانفلق (അങ്ങനെ, മൂസാ തന്റെ വടികൊണ്ട് സമുദ്രത്തെ അടിച്ചു, അപ്പോൾ അത് പിളർന്നു) എന്നാകുന്നു. ഇങ്ങിനെ അനേകം ഉദാഹരണങ്ങൾ ഖുർആനിൽ കാണാം. ഇപ്രകാരം ലോപിച്ചുപോയ വാക്കുകളെ സന്ദർഭംകൊണ്ട് മനസ്സിലാക്കുവാൻ കഴിയുന്നതാണ്.
(2) സാധാരണ ഉപയോഗിക്കപ്പെടാറുളള വാക്കിനുപകരം മറ്റൊരു വാക്ക് ഉപയോഗിക്കുക
الابدال ഉദാഹരണം: اهذا الذى يذكر الهتكم (ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ പറയുന്നവൻ?) ഇവിടെ ഉദ്ദേശ്യം
الذى يسب الهتكم (നിങ്ങളുടെ ദൈവങ്ങളെ പഴിച്ചു പറയുന്നവൻ) എന്നത്രെ.
اذاقها الله الباس الجوع (അപ്പോൾ അല്ലാഹു അതിന് വിശപ്പിന്റെ വസ്ത്രത്തെ ആസ്വദിപ്പിച്ചു.) എന്നിടത്ത്
طعم الجوع (വിശപ്പിന്റെ രുചിയെ) എന്നാണുദ്ദേശ്യം. ഇത്തരം പ്രയോഗങ്ങളിൽ സാഹിത്യപരമായും, ആലങ്കാരികമായുമുളള പല സൂചനകളും അടങ്ങിയിരിക്കുന്നതാണ്.
(3) ഇടക്കുവെച്ച് സംസാരമുഖം മാറ്റുക الالتفات فى الكلام ഉദാഹരണമായി, സംഭാഷകൻ തന്നെക്കുറിച്ച്, `ഞാൻ` എന്നോ, `ഞങ്ങൾ` എന്നോ (ഉത്തമ പുരുഷ രൂപത്തിൽ) സംസാരിച്ചുകൊണ്ടിരിക്കെ, ഇടക്കുവെച്ച് `അവൻ` എന്നോ, `അവർ എന്നോ തന്നെപ്പറ്റിത്തന്നെ (പ്രഥമ പുരുഷ രൂപത്തിൽ) പ്രയോഗിക്കുക. അല്ലെങ്കിൽ ശ്രോതാക്കളെക്കുറിച്ച് `നിങ്ങൾ` എന്നോ `നീ` എന്നോ (മദ്ധ്യമ പുരുഷ രൂപത്തിൽ) പറഞ്ഞുക്കൊണ്ടിരിക്കെ, `അവർ,` എന്നോ `അവൻ` എന്നോ (പ്രഥമ പുരുഷ രൂപത്തിൽ) പ്രസ്താവിക്കുക. ഖുർആനിൽ ഇങ്ങിനെയുളള പ്രയോഗവും ധാരാളം കാണാം. ഉദാഹരണം
وانزل من السماء ماء فاخرجنا به ازواجا من نبات شتى (അവൻ ആകാശത്തുനിന്ന് വെളളം ഇറക്കി. എന്നിട്ടു നാം അതുകൊണ്ട് പലജാതി സസ്യങ്ങളെ ഉൽപാദിപ്പിച്ചു. (20: 53) ഇവിടെ, `നാം` ഉൽപാദിപ്പിച്ചു
اخرجنا എന്നു പറഞ്ഞത് `അവൻ ഉൽപാദിപ്പിച്ചു` (اخرج) എന്നതിന്റെ സ്ഥാനത്താകുന്നു. `നാം` എന്നും `അവൻ` എന്നും, ഉപയോഗിച്ചിരിക്കുന്നത് അല്ലാഹുവിനെ ഉദ്ദേശിച്ചു തന്നെയാണ്. ഇതിലെല്ലാം അടങ്ങിയ സാഹിത്യരഹസ്യങ്ങൾ യഥാസ്ഥാനങ്ങളിൽനിന്നു മനസ്സിലാക്കേണ്ടതാകുന്നു.
(4) കൂടാതെ, വാചകത്തിന്റെ സ്വാഭാവികമായരൂപം മാറ്റി മറ്റൊരു രൂപം നൽകൽ
القلب, ചില അവ്യയങ്ങളോ മറ്റോ കൂടുതലാക്കൽ الزيادة, ഒരു ക്രിയയിൽ മറ്റൊരു ക്രിയയുടെ അർത്ഥവുംകൂടി ഉൾപ്പെടുത്തൽ
التضمين, സാക്ഷാൽ അർത്ഥത്തിലല്ലാതെ ആലങ്കാരികമായ അർത്ഥത്തിൽ പദങ്ങളും, വാക്യങ്ങളും ഉപയോഗിക്കൽ
المجاز എന്നിങ്ങിനെ അനേകം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അറബിഭാഷാ പരിജ്ഞാനംകൊണ്ട് ഏറെക്കുറെ ഇതൊക്കെ മനസ്സിലാക്കാമെങ്കിലും, ഖുർആനെ സംബന്ധിച്ചേടത്തോളം, അതിനു പുറമെ ഖുർആന്റെ പ്രത്യേക സാഹിത്യവുമായുളള പരിചയംകൂടി ആവശ്യമാണ്.
ഇതുപോലെത്തന്നെ, വാച്യാർത്ഥം, വ്യംഗ്യാർത്ഥം, ദ്വയാർത്ഥം, സൂചനാർത്ഥം പദാർത്ഥം, താൽപര്യം, ബാഹ്യാർത്ഥം, ആന്തരാർത്ഥം ആദിയായി വാക്യങ്ങളുടെ അർത്ഥ സാരങ്ങളിൽ വരുന്ന തരാതരങ്ങളും, താരതമ്യങ്ങളും അറിഞ്ഞിരിക്കണം.
والله الموفق والمعين
ഖുർആൻ വ്യാഖ്യാതാക്കൾ المفسرون
1. മുൻഗാമികൾ
വിശുദ്ധ ഖുർആന്റെ ഒന്നാമത്തെ വ്യാഖ്യാതാവും, ഏറ്റവും വലിയ വ്യാഖ്യാതാവും-അതെ, അതിന്റെ സാക്ഷാൽ വ്യാഖ്യാതാവ്-നബി (സ) തിരുമേനിയാണെന്നും, തിരുമേനിയിൽനിന്ന് സഹാബികൾ ഖുർആന്റെ വ്യാഖ്യാനം മുഖാമുഖമായി കേട്ടുപഠിച്ചും, ചോദിച്ചറിഞ്ഞും കൊണ്ടിരുന്നുവെന്നും നാം കണ്ടുവല്ലോ. തിരുമേനിയുടെ കാലശേഷം, അവർ അന്യോന്യം അന്വേഷിച്ചും, ചർച്ച നടത്തിയും ഖുർആൻ വിജ്ഞാനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുക പതിവായിരുന്നു. ഓരോരുത്തർക്കും അല്ലാഹു നൽകിയ ബുദ്ധിശക്തി, അന്വേഷണ സൗകര്യം, ജ്ഞാനഭാഗ്യം ആദിയായവയുടെ തോതനുസരിച്ച് വ്യക്തികൾക്കിടയിൽ ഏറ്റപ്പറ്റുണ്ടായിരിക്കുമെന്നുമാത്രം.
അങ്ങനെ, സഹാബികളുടെ കൂട്ടത്തിൽ, ഖുർആൻ വ്യാഖ്യാന വിജ്ഞാനത്തിൽ കൂടുതൽ പ്രാമുഖ്യം നേടിയിരുന്നവർ വിശിഷ്യാ പത്തുപേരായിരുന്നു. `ഖുലഫാഉ-റാശിദീൻ` എന്നറിയപ്പെടുന്ന ആദ്യത്തെ ഖലീഫമാരായ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ) എന്നിവരും താഴെ കാണുന്ന ആറുപേരുമാണത്: അന്തരിച്ച ഹിജ്‌റാ വർഷമാണ് ബ്രാക്കറ്റിൽ.
1. അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (32) 2. അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (68) 3. ഉബയ്യുബ്നു കഅ്ബ് (20) 4. സൈദുബ്നു ഥാബിത്ത് (45) 5. അബൂമൂസൽ അശ്അരി (44) 6. അബ്ദുല്ലാഹ് ഇബ്നുസുബൈർ (73)
ഖുലഫാഉ-റാശിദീങ്ങളുടെ കൂട്ടത്തിൽ അലി (റ) യിൽ നിന്നാണ് കൂടുതൽ തഫ്സീറുകൾ നിവേദനം ചെയ്യപ്പെട്ടിട്ടുളളത്. അതിലും കൂടുതലായിട്ടാണ് ഇബ്നുമസ്ഊദ് (റ)ൽനിന്നു ലഭിക്കുന്നത്. ഇബ്നു അബ്ബാസ് (റ) ആകട്ടെ, `തർജുമാനുൽ ഖുർആൻ` (ഖുർആന്റെ അഭിഭാഷകൻ) എന്നും, `ഹിബ്‌റുൽ ഉമ്മ:`
(حبر الامة സമുദായത്തിലെ പണ്ഡിതൻ) എന്നുമുളള അപരനാമങ്ങളാൽ പ്രസിദ്ധി നേടിയ മഹാനും, നബി (സ) യുടെ പ്രത്യേക പ്രാർത്ഥന ലഭിക്കുവാൻ ഭാഗ്യം സിദ്ധിച്ച വ്യക്തിയുമാണ്.
ഇബ്നു അബ്ബാസ് (റ)ൽ നിന്നു തഫ്സീറുകൾ നിവേദനം ചെയ്യപ്പെടുന്ന മാർഗ്ഗങ്ങൾ പ്രധാനമായി നാലെണ്ണമാകുന്നു. (1) ഹിജ്‌റ 143 ൽ മരണമടഞ്ഞ അലിയ്യുബ്നു ത്വൽഹഃ മുഖേന. ഇബ്നു അബ്ബാസ് (റ)ൽനിന്നു ഇദ്ദേഹം വഴി രിവായത്തു ചെയ്യപ്പെടുന്ന തഫ്സീറുകളാണ് ഇമാം ബുഖാരീ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ സ്വീകരിച്ചിട്ടുളളത്. (2) ഹി: 120ൽ മരണപ്പെട്ട ഖൈസുബ്നു മുസ്ലിം മുഖേന. (3) പ്രസിദ്ധ ചരിത്രകാരനായ ഇബ്നുഇഷാഖ് മുഖേന (4) ഹി: 146ൽ മരണപ്പെട്ട `കൽബീ` എന്ന മുഹമ്മദ്ബ്നു സാഇബ് മുഖേന. ഈ നാലാമത്തെ മാർഗ്ഗമാണ് ഇവയിൽവെച്ചു ബലഹീനമായത്. ഇതുപോലെത്തന്നെ `സുദ്ദീസ്വഗീർ` (ചെറിയ സുദ്ദീ) എന്നറിയപ്പെടുന്ന മുഹമ്മദുബ്നുമർവാന്റെ മാർഗ്ഗവും വളരെ ബലഹീനമായതാകുന്നു. ഇബ്നുഅബ്ബാസ് (റ)ൽ നിന്ന് വിവിധ മാർഗ്ഗങ്ങളിൽകൂടി ലഭിച്ച തഫ്സീറുകളെ ശേഖരിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു ഗ്രന്ഥമാണ് `ഇബ്നു അബ്ബാസിന്റെ തഫ്സീർ`
تفسير ابن عباس എന്ന പേരിൽ അറിയപ്പെടുന്ന ഗ്രന്ഥം. പ്രസിദ്ധ അറബി നിഘണ്ടുവായ ഖാമൂസി
القاموس ന്റെ കർത്താവായ ഫൈറൂസാബാദീയാണ് ഇതിന്റെ കർത്താവ്.
നബി (സ)യുടെ കാലത്ത് തന്നെ ഖുർആൻ മനഃപാഠമാക്കിയവരിൽ ഒരാളും, നല്ല ഓത്തുകാരനുമായിരുന്നു, ഉബയ്യുബ്നു കഅ്ബ് (റ). റംസാൻ മാസത്തിലെ രാത്രി നമസ്കാരത്തിൽ ഉമർ (റ) ജനങ്ങൾക്ക് ഇമാമായി നിശ്ചയിച്ചത് അദ്ദേഹത്തെയായിരുന്നു. നബി (സ) യുടെ എഴുത്തുകാരിൽപെട്ട ഒരു പ്രധാനിയും, അബൂബക്കർ (റ) ന്റെ കാലത്തു ഖുർആൻ ശേഖരിച്ച് `മുസ്വ്ഹഫാ`ക്കിയ ആളുമാണ് സൈദുബ്നുഥാബിത്ത് (റ). ഉസ്മാൽ (റ) ന്റെ കാലത്ത് മുഷഫിന്റെ പകർപ്പുകളെടുത്ത സംഘത്തിന്റെ തലവനും അദ്ദേഹം തന്നെ. ഈ സംഘത്തിൽപെട്ട ഒരു അംഗം തന്നെയായിരുന്നു അബ്ദുല്ലാഹിബ്നു സുബൈറും (റ). അബൂമൂസൽ അശ്അരീ (റ) ഒരു നല്ല ഓത്തുകാരനായിരുന്നുവെന്നും, നബി (സ) അദ്ദേഹത്തിന്റെ ഓത്തു കേൾക്കുവാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും നാം ഇതിനുമുമ്പ് കണ്ടുവല്ലോ.
സഹാബികളിൽനിന്നു ഖുർആൻ വിജ്ഞാനവും, തഫ്സീറും പഠിച്ചറിഞ്ഞ `താബിഈ` പ്രമുഖൻമാരാണ് ഖുർആൻ വ്യഖ്യാതാക്കളുടെ രണ്ടാമത്തെ തലമുറ. ഇവരെ മൂന്നായി ഭാഗിക്കാം: (1) ഇബ്നുഅബ്ബാസ് (റ) ന്റെ ശിഷ്യൻമാരായ മക്കായിലെ പണ്ഡിതൻമാർ. (2) ഇബ്നുമസ്ഊദ് (റ) ന്റെ ശിഷ്യൻമാരായ കൂഫയിലെ പണ്ഡിതൻമാർ, (3) സൈദ്ബ്നു അസ്ലം (റ) ന്റെ ശിഷ്യൻമാരായ മദീനായിലെ പണ്ഡിതൻമാർ. വളരെ സഹാബികളുമായി ബന്ധം പുലർത്തുകയും, അവരിൽനിന്ന് അറിവ് സമ്പാദിക്കുകയും ചെയ്ത ഒരു പ്രസിദ്ധ താബിഈ പ്രമുഖനായിരുന്നു സൈദുബ്നു അസ്ലം
زيد بن اسلم رضഇദ്ദേഹത്തിന്റെ വിയോഗം ഹിജ്‌റ : 136ലാകുന്നു.
ഇബ്നുഅബ്ബാസിന്റെ പ്രധാന ശിഷ്യൻമാർ:-
1. മുജാഹിദ് (103) 2. സഈദുബ്നു ജുബൈർ (94) 3. ഇക്‌രിമഃ മൗലാ ഇബ്നു അബ്ബാസ് (105) 4. ത്വാഊസ് (106) 5. അത്വാഉ് ബിൻ അബീറബാഹ് (114)
`നാലാളുകളിൽനിന്ന് നിങ്ങൾ തഫ്സീർ സ്വീകരിച്ചുകൊളളുവിൻ!` എന്ന് പറഞ്ഞുകൊണ്ട് മഹാനായ സുഫ്‌യാനു-ഥൗരി, ഇവരിൽ ആദ്യത്തെ മൂന്നാളുടെ പേരും (താഴെ പറയുന്ന) ൾവഹ്-ഹാക് (റ) ന്റെ പേരും എണ്ണുകയുണ്ടായെന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഖത്താദ: (റ) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം വന്നിട്ടുണ്ട്: “താബിഉകളിൽ ഏറ്റവും അറിവുളളവർ നാലാളാകുന്നു: (1) അത്വാഉ്, ഇദ്ദേഹം ഹജ്ജുകർമ്മങ്ങളെ
المناسك സംബന്ധിച്ച് കൂടുതൽ അറിയുന്നവരാണ്. (2) സഈദുബ്നുജുബൈർ, ഇദ്ദേഹം തഫ്സീർ കൂടുതൽ അറിയുന്നവരാണ്. (3) ഇക്‌രിമ: ഇദ്ദേഹം ചരിത്രം കൂടുതൽ അറിയുന്നു. (4) ഹസൻ ബസരീ, ഇദ്ദേഹം `ഹലാലും ഹറാമും` (മതനിയമങ്ങൾ) കൂടുതൽ അറിയുന്നു.” മുജാഹിദ് (റ)നെ ക്കുറിച്ചു ഇതിന്നുമുമ്പു നാം പരിചയപ്പെടുത്തുകയുണ്ടായിട്ടുണ്ട്. ഇമാം ശാഫീ (റ), ബുഖാരീ (റ) മുതലായവർ തഫ്സീറിൽ അദ്ദേഹത്തെ അവലംബമാക്കാറുെണ്ടന്നത് പ്രസ്താവ്യമാണ്.
ഇബ്നു മസ്ഊദ് (റ) ന്റെ ശിഷ്യൻമാർ:-
1. അൽഖമഃ (102) 2. അസ്‌വദുബ്നുയസീദ് (75) 3. ഇബ്‌റാഹീംനഖ്ഈ (95) 4. ശഅ്ബീ (105)
സൈദുബ്നു അസ്ലം (റ) ന്റെ ശിഷ്യൻമാർ:-
1. അബ്ദുറഹ്മാൻബിൻസൈദ് (182) 2. (ഇമാം) മാലിക് (179) 3. ഹസൻബസരീ (121) 4. അത്വാഉ് (135) 5. മുഹമ്മദുബ്നു കഅ്ബു (117) 6. ൾവഹ്-ഹാക്ക് (105) 7. അബുൽ ആലിയ: (90) 8. അത്വിയ്യ: (111) 9. ഖത്താദ: (117) 10. റബീഉ് (139) 11. സുദ്ദീ കബീർ (ഇസ്മാഈൽബിൻ അബ്ദു റഹ്മാൻ) (127).
പല സഹാബികളിൽ നിന്നും, താബിഉകളിൽ നിന്നും വിജ്ഞാനം ശേഖരിച്ച മറ്റൊരു വിഭാഗം താബിഈ പ്രമുഖൻമാരാണ് 3-ാം തലമുറ:-
1. ഇബ്നുഉയൈന: എന്ന സുഫ്‌യാൻ (198 ) 2. വകീഉ് (197) 3. ശുഅ്ബ: (160) 4. ഇഷാഖുബ്നുറാഹവൈഹി (238) 5. ഇബ്നുഅബീശൈബ: മുതലായ പലരും ഈ തലമുറയിലുണ്ട്.
നാലാം തലമുറയിലെ പ്രധാനികളിൽ ചിലർ ഇവരാകുന്നു:-
1. ഇബ്നുഅബീഹാതിം (327) 2. ഇബ്നുമാജ: (273) 3. ഇബ്നുമർദവൈഹി (410) 4. ഇബ്നുഹിബ്ബാൻ (354) 5. ഇബ്നുൽമുൻദിർ (236) 6. ഇബ്നു ജരീർ (310)
പൗരാണിക ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു മഹാഗ്രന്ഥമാണ് ഇബനുൽ ജരീർ (റ) ന്റെ തഫ്സീർ. ഇതിനെപ്പറ്റി മുമ്പ് നാം പ്രസ്താവിച്ചുവല്ലോ. ഇമാം സുബ്കീ (റ) തന്റെ ത്വബഖാത്ത്
(طلبقات السبكى)എന്ന ഗ്രന്ഥത്തിൽ പറയുന്നു: “ഇബ്നു ജരീർ തന്റെ അനുയായികളോട്: ”ഖുർആന് ഒരു വ്യാഖ്യാനം എഴുതുന്നതിൽ വിരോധമുേണ്ടാ?“ എന്നു ചോദിക്കുകയുണ്ടായി. അവർ ചോദിച്ചു: ”അതിന്റെ വലിപ്പം എത്രവരും!“ അദ്ദേഹം പറഞ്ഞു: ”മുപ്പതിനായിരം കഷ്ണം“. അവർ പറഞ്ഞു: ”അത് പൂർത്തിയാകും മുമ്പായി ആയുഷ്കാലം കഴിഞ്ഞു പോയേക്കുമല്ലോ.?“ എന്നിട്ട് അദ്ദേഹം മുണ്ടായിരത്തോളം കഷ്ണത്തിലായി അത് ചുരുക്കി എഴുതുകയാണ് ചെയ്തത്. എന്നിപ്രകാരം രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. ആ മഹൽഗ്രന്ഥത്തിന്റെ പേർ
جامع البيان فى تفسير القرأن (ഖുർആൻ വ്യാഖ്യാനത്തിലുളള വിവരണ സമാഹാരം) എന്നാണ്.”
2. പിൻഗാമികളായ മുഫസ്സിറുകൾ
മേൽകണ്ട മഹാൻമാരുടെ കാലങ്ങൾ കഴിയുമ്പോഴേക്കും മുസ്ലിംകളുടെ സ്ഥിതിഗതികളിൽ ക്രമേണ പല മാറ്റങ്ങളും സംഭവിച്ചു തുടങ്ങി. മുമ്പില്ലാത്ത ശാസ്ത്രീയ വിജ്ഞാനങ്ങളും വൈദേശിക സംസ്കാരങ്ങളും പ്രചാരത്തിൽ വന്നുകൊണ്ടിരുന്നു. ഇസ്ലാമിക വിജ്ഞാനങ്ങൾ പലതും ശാസ്ത്രീയരൂപം പൂണ്ടുകൊണ്ടിരിക്കുകയായി. വിവിധ തുറകളിലും ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. മുഖാമുഖമായും, നിവേദന പരമ്പരകളിൽകൂടിയുമായിരുന്ന ജ്ഞാനസമ്പാദന മാർഗ്ഗങ്ങളിലും, ഖുർആന്റെ വ്യാഖ്യാനത്തിന്റെ രീതിയിലും ഇതോടെ മാറ്റം സംഭവിച്ചു. മുൻഗാമികളുടെ പ്രസ്താവനകളും, അഭിപ്രായങ്ങളും ഉദ്ധരിക്കുന്നതിൽ നിവേദന പരമ്പര വിവരിക്കുകയും, ബലാബലം പരിശോധിക്കുകയും ചെയ്യുന്ന സമ്പ്രദായം വിസ്മരിക്കപ്പെട്ടു. ശാസ്ത്രങ്ങളുടെയും യുക്തിവാദങ്ങളുടെയും അടിസ്ഥാനത്തിലും ആദർശങ്ങളുടെയും കക്ഷികളുടെയും അടിസ്ഥാനത്തിലുമുളള ചിന്താഗതികളും താൽപര്യങ്ങളും ഉടലെടുത്തു.
ഇത്യാദി കാരണങ്ങളാൽ-മറ്റ് പലതിലുമെന്നപോലെ-ഖുർആൻ വ്യാഖ്യാനവിഷയത്തിലും പുതിയ സമ്പ്രദായങ്ങൾ രംഗപ്രവേശം ചെയ്തു. കാലം ചെല്ലുന്തോറും അതത് കാലത്തിന്നനുസരിച്ച ചില മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നതല്ലാതെ, ഖുർആന്റെ ഉളളടക്കം യഥാവിധി സമുദായത്തിന് മനസ്സിലാക്കിക്കൊടുക്കുകയും, കാമ്പും കാതലുമായ വശങ്ങളിലേക്ക് ജനങ്ങളെ ആനയിക്കുകയും ചെയ്തിരുന്ന ആ പഴയ പാരമ്പര്യം രണ്ടാമത് ഉടലെടുക്കുകയുണ്ടായില്ല. പൊതുനിലയാണ് ഇപ്പറഞ്ഞത്. എങ്കിലും, നാളിതുവരെയും-ഇടക്കിടെ അല്ലാഹു സമുദായത്തിന് പ്രധാനം ചെയ്തുകൊണ്ടിരിക്കുന്ന ചില മഹാവ്യക്തികളുടെ സേവനങ്ങൾ മുഖേന-വിശുദ്ധ ഖുർആന്റെ വ്യാഖ്യാനസമ്പത്ത് സമുദായത്തിന് മുഴുവൻ നഷ്ടപ്പെടാതെ, അതിന്റെ സ്മരണകൾ അവൻ നിലനിർത്തിക്കൊണ്ടുവന്നിട്ടുണ്ട്.
അൽ-ഹംദു ലില്ലഹ്
അങ്ങനെ, ചില ആളുകൾ തങ്ങളുടെ തഫ്സീറുകളിൽ `ഇൽമുൽകലാം` (വിശ്വാസശാസ്ത്രം) സംബന്ധമായ വാഗ്വാദങ്ങളും, ഖണ്ഡനമണ്ഡനങ്ങളും, ചോദ്യോത്തരങ്ങളും പ്രധാന വിഷയമാക്കി. അല്ലാഹുവിന്റെ തിരുനാമങ്ങൾക്കും ഗുണവിശേഷങ്ങൾക്കും
(اسماء الله وصفاته) ശാസ്ത്രീയ വ്യാഖ്യാനങ്ങൾ നൽകുകയും, എതിർ കക്ഷികൾക്കു മറുപടി പറയുകയും ചെയ്യുന്നതിൽ അവർ വ്യാപൃതരായി. മറ്റൊരു കൂട്ടർ, ഖുർആന്റെ സാഹിത്യത്തിലും, ഭാഷാഭംഗിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ അമാനുഷിക ഗുണം വെളിപ്പെടുത്തുന്നതിൽ മാത്രം സമയം വിനിയോഗിച്ചു. വേറൊരു കൂട്ടർ, വ്യാകരണസംബന്ധമായും, ഭാഷാപരമായുമുളള വശങ്ങളിലാണ് പൂണ്ടു പിടിച്ചത്. വായനാമുറകൾ, ഉച്ചാരണരീതി, പാരായണ മര്യാദകൾ ആദിയായവയാണ് മറ്റു ചിലർ പ്രധാനമായും പരിശോധിച്ചത്. ഇനിയും ചിലർ, ഖുർആനിൽ അന്തർഭവിച്ചു കിടപ്പുളള അന്തസാരങ്ങളും, രഹസ്യവിജ്ഞാനങ്ങളും കണ്ടുപിടിക്കുവാൻ അതിന്റെ ആഴം തപ്പിക്കൊണ്ടിരുന്നു. അതേ സമയത്ത് ഒരുതരം ആളുകൾ, ഖുർആൻ വാക്യങ്ങളെ ചികിത്സകൾക്കും, മന്ത്രവാദത്തിനും ഉപയോഗപ്പെടുത്തുന്ന സൂത്രങ്ങൾ ആരായുകയാണ് ചെയ്തിരുന്നത്.
വേറൊരു കൂട്ടർ ചെയ്തത് ഇതൊന്നുമല്ല. ഓരോ ആയത്തിനോടും യോജിക്കുന്ന കഥകളും, വാർത്താനിവേദനങ്ങളും തേടിപ്പിടിച്ച് ശേഖരിക്കുകയാണ് ചെയ്തത്. സ്വീകാര്യമെന്നോ അല്ലാത്തതെന്നോ വിവേചനം ചെയ്യാതെ നബി (സ) തിരുമേനിയുടെ ഹദീസുകൾ, സഹാബികളുടെയും പണ്ഡിതൻമാരുടെയും പ്രസ്താവനകൾ, ഇസ്‌റാഈലീ വൃത്താന്തങ്ങൾ, നാടോടിക്കഥകൾ തുടങ്ങി കണ്ടതും കേട്ടതുമെല്ലാം അവർ തഫ്സീറുകളിൽ ഉൾക്കൊള്ളിച്ചു. അതിശയോക്തികളും, കള്ളക്കഥകളും മാത്രമല്ല ഇത്തരം തഫ്സീറുകളിൽ സ്ഥലം പിടിച്ചത്. ഖുർആന്റെ സിദ്ധാന്തങ്ങൾക്കും, ഇസ്ലാമിലെ മൗലിക തത്വങ്ങൾക്കും കടകവിരുദ്ധമായ കഥകളും, പ്രസ്താവനകളും തഫ്സീറു ഗ്രന്ഥങ്ങളിൽ കടന്നുകൂടി. മദ്ധ്യനൂറ്റാണ്ടുകളിലും, അനന്തര കാലങ്ങളിലും ഖുർആൻ വ്യാഖ്യാനത്തിൽ പലരും സ്വീകരിച്ചു വന്ന പൊതുനില ഇതാണ്. പ്രചാരത്തിലിരിക്കുന്ന ചെറുതും വലുതുമായ പല തഫ്സീറുകളും പരിശോധിച്ചാൽ, ഈ വസ്തുത മനസ്സിലാകുന്നതാകുന്നു.
ഒരു കാര്യം നാം പ്രത്യേകം ഓർമ്മിച്ചിരിക്കേണ്ടതുണ്ട്. ആദ്യ നൂറ്റാണ്ടുകൾക്ക് ശേഷമുളള തഫ്സീർ ഗ്രന്ഥങ്ങളുടെ പൊതുനില മേൽപറഞ്ഞ പ്രകാരമാണെന്നുവെച്ച് അവയെല്ലാം അപ്പടി പുറംതളളിക്കളയേണ്ടതാണെന്നോ, അവയിലൊന്നും സമുദായത്തിന് ഉപകാരപ്രദങ്ങളായ സംഭാവനകൾ അടങ്ങിയിട്ടില്ലെന്നോ ധരിച്ചുകൂടാ. മൊത്തത്തിൽ പറയുമ്പോൾ, പല പോരായ്മകളും ന്യൂനതകളും ഉളളതോടൊപ്പം തന്നെ അനർഘങ്ങളായ അനേകം സംഭാവനകൾ അവ സമുദായത്തിന് സമർപ്പിച്ചിട്ടുണ്ട്. വിലയേറിയ എത്രയോ വിജ്ഞാന രത്നങ്ങൾ കാഴ്ചവെച്ചിട്ടുമുണ്ട്. ഈ ശാസ്ത്രയുഗത്തിൽ പുതുതായി രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്ന പല നൂതനവാദങ്ങൾക്കും, ഭൗതിക വീക്ഷണങ്ങളിൽ നിന്ന് നാമ്പെടുക്കുന്ന പല ആശയക്കുഴപ്പങ്ങൾക്കും ഖുർആന്റെ അടിസ്ഥാനത്തിൽ മറുപടി കണ്ടുപിടിക്കുവാൻ വെളിച്ചം നൽകുന്ന പല തത്വങ്ങളും അവ മുഖേന നമുക്കു ലഭിക്കുന്നു. ഇതൊന്നും ആലോചിക്കാതെ-നല്ലതും ചീത്തയും വിവേചിക്കുവാൻ ശ്രമിക്കാതെ-അവയെപ്പറ്റി ഒന്നടങ്കം `കുറ്റം പറഞ്ഞു കൂലികഴിക്കു`വാൻ ശ്രമിക്കുന്നതു തികച്ചും അക്രമവും ധാർഷ്ട്യവുമാകുന്നു. ഖുർആനിലെ വിജ്ഞാന സമ്പത്ത് സമുദായമദ്ധ്യെ വിതരണം ചെയ്യലാണ് എല്ലാവരുടെയും ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിലുളള ജയാപജയങ്ങളുടെ തോതു വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ഓരോന്നിലെയും നല്ല വശങ്ങൾ വിവേചിച്ചറിഞ്ഞ് നല്ലവശം ഉപയോഗപ്പെടുത്തുകയാണ് ആവശ്യം. അതാണ് ബുദ്ധി. പരിതസ്ഥിതികളുടെ ഒഴുക്കിനും, പരിസരങ്ങളുടെ സമ്മർദ്ദത്തിനും, കാലികമായ ആശയമാറ്റങ്ങൾക്കുമനുസരിച്ച് മനസ്സാക്ഷി മാറാതെ, ആത്മ സംയമനവും, വിശ്വാസ ദാർഢ്യതയും പാലിക്കുന്നവരത്രെ ഭാഗ്യവാൻമാർ.
والله الموفق